നാലര വര്‍ഷത്തെ അദ്ധ്വാനം, ക്വാറണ്‍ നിര്‍മ്മിച്ചത് ചരിത്രം!

WEBDUNIA|
PRO
നാലരവര്‍ഷത്തെ അദ്ധ്വാനഫലമായിരുന്നു അല്‍ഫൊന്‍‌സോ ക്വാറണ് ‘ഗ്രാവിറ്റി’ എന്ന സിനിമ. ചിത്രത്തിന്‍റെ സ്പെഷ്യല്‍ ഇഫക്ടിനായി ചെലവഴിച്ചത് മൂന്നുവര്‍ഷം. അണിയറയില്‍ ഈ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുമ്പോള്‍ കാത്തിരിപ്പിന്‍റെ ക്ഷമയില്ലായ്മയില്‍ ശത്രുക്കള്‍ പരിഹസിച്ചപ്പോഴും ദൃഢവിശ്വാസവുമായി അല്‍‌ഫൊന്‍സോ ക്വാറണ്‍ എന്ന സംവിധായകന്‍ ഉറച്ചുനിന്നു. അതിന്‍റെ ഫലം കണ്ടത് മാര്‍ച്ചിലെ ആ ഓസ്കര്‍ വേദിയിലാണ്. മികച്ച സംവിധായകന്‍ ഉള്‍പ്പടെ ഗ്രാവിറ്റി സാങ്കേതിക വിഭാഗത്തിലെ പ്രധാന അവാര്‍ഡുകള്‍ മുഴുവന്‍ കൊയ്ത് മെക്സിക്കോയ്ക്ക് പറന്നു!

ഗ്രാവിറ്റി എന്ന സ്പേസ് ത്രില്ലര്‍ അല്‍‌ഫൊന്‍സോ ക്വാറണ്‍ എന്ന മെക്സിക്കന്‍ സംവിധായകന്‍റെ കഠിനാദ്ധ്വാനത്തിന്‍റെ വിജയമാണ്. അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച സിനിമയാണോ ഗ്രാവിറ്റി എന്ന് ചോദിച്ചാല്‍ പലര്‍ക്കും പല അഭിപ്രായമുണ്ട്. എന്നാല്‍ വളരെ ഫ്ലെക്സിബിളായ ഒരു മനസിന്‍റെ ഉടമയാണ് ക്വാറണ്‍ എന്ന് എതിരാളികള്‍ പോലും സമ്മതിക്കും. ഹാരി പോട്ടറും ഗ്രാവിറ്റിയും ഒരേ ഊര്‍ജ്ജസ്വലതയോടെ ചെയ്യാന്‍ കഴിയുന്നത് തന്നെ ആ വ്യത്യസ്തമായ വര്‍ക്കിംഗ് സ്റ്റൈലിന് ഉദാഹരണം.

“സാന്‍ഡി, നീയാണ് ഗ്രാവിറ്റി. ഈ സിനിമയുടെ ഹൃദയവും ആത്മാവും നീയാണ്. നീ ഒരു വിസ്മയിപ്പിക്കുന്ന പ്രതിഭയാണ്, ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച വ്യക്തിയും” - മികച്ച സംവിധായകനുള്ള ഓസ്കര്‍ അവാര്‍ഡ് വാങ്ങിക്കൊണ്ട് ചിത്രത്തിലെ നായിക സാന്ദ്രാ ബുള്ളക്കിനെ ക്വാറണ്‍ മനസറിഞ്ഞ് പ്രശംസിച്ചു. തന്‍റെ സിനിമയുടെ ക്രെഡിറ്റ് മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുമ്പോഴും സാന്ദ്രയുടെയും ക്ലൂണിയുടെയുമൊക്കെ പ്രതിഭയെ ഈ സിനിമയ്ക്കായി ഒരുക്കിയെടുത്ത ക്വാറണിന്‍റെ അസാമാന്യകഴിവിനെ ലോകം തന്നെ അംഗീകരിച്ചുകൊടുത്തിരിക്കുന്നു.

അതിശയിപ്പിക്കുന്ന ജോലിയാണ് അല്‍ഫൊന്‍സോ ക്വാറണ്‍ ചെയ്തതെന്ന് മെക്സിക്കന്‍ പ്രസിഡന്‍റ് ട്വിറ്ററില്‍ കുറിച്ചു. വേണ്ടരീതിയില്‍ അംഗീകരിക്കപ്പെടാതെ പോകുന്ന മെക്സിക്കന്‍ പ്രതിഭകള്‍ക്ക് കൂടി ലഭിക്കുന്ന ആദരവായാണ് ക്വാറണ്‍ ഈ അവാര്‍ഡിനെ കാണുന്നത്. മെക്സിക്കോയില്‍ എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ചും മെക്സിക്കോ സംസ്കാരത്തേക്കുറിച്ചും കൂടുതലൊന്നും പുറം‌ലോകമറിഞ്ഞിട്ടില്ല എന്നുതന്നെയാണ് ക്വാറണ്‍ വിശ്വസിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :