രാമായണപാരായണം‌-ഇരുപത്തിരണ്ടാം ദിവസം

WEBDUNIA|

മനസി ദശമുഖനുമുരുതാപവും ഭീതിയും
മാനവും ഖേദവും നാണവും തേടിനാന്‍.
“ഇനിയൊരുവനിവനൊടു ജയിപ്പതിനില്ല മ-
റ്റിങ്ങനെ കണ്ടീല മറ്റു ഞാനാരെയും
ഇവരൊരുവരെത്തിരീടികിലസുരജാതിക-
ളെങ്ങുമേ നില്‌ക്കുമാറില്ല ജഗത്ത്രയേ.
അവര്‍ പലരുമൊരു കപിയൊടേറ്റു മരിച്ചീതി-
ന്നയ്യോ സുകൃതം നശിച്ചിതു മാമകം.”
പലവുമിതി കരുതിയൊരു പരവശത കൈക്കൊണ്ടു
പാരം തളര്‍ന്നൊരു താതനോടാദരാല്‍
വിനയമൊടു തൊഴുതിളയമകനുരചെയ്തിതു,
“വീരപുംസഗമിദം യോഗ്യമല്ലേതുമേ
അലമലമിതനികിലനുചിതമഖിലഭൂബൃതാ-
മാത്മഖേദം ധൈര്യശൌര്യതേജോഹരം
അരിവരനെ നിമിഷമിഹ കൊണ്ടുവരുവനെ-
ന്നക്ഷകുമാരനും നിര്‍ഗ്ഗമിച്ചീടിനാന്‍.
കപിവരനുമതുപൊഴുതു തോരണമേറിനാന്‍
കാണായിതക്ഷകുമാരനെ സന്നിധൌ
ശരനികരശകലിതാശരീരനായ് വന്നിതു
ശാഖാമൃഗാധിപന്‍‌താനുമതുനേരം
മുനിവിനൊടു ഗഗനഭുവി നിന്നു താണാശു തന്‍
മുര്‍ദ്ധനി മുല്‍‌ഗരംകൊണ്ടെറിഞ്ഞീടിനാന്‍.
ശമനപുരി വിരവിനൊടു ചെന്നു പുക്കീടിനാന്‍
ശക്തനാമക്ഷകുമാരന്‍ മനോഹരന്‍.
വിബുധകുലരിപു നിശിചരാധിപന്‍ രാവണന്‍
വൃത്താന്തമാഹന്ത കേട്ടു ദു:ഖാര്‍ത്തനായ്.
അമരപതിജിതരമിതബലസഹിതമാത്മജ-
മാത്മഖേദത്തോടണച്ചു ചൊല്ലീടിനാന്‍
“പ്രിയതനായ ശൃണു വചനമിഹ തവ സഹോദരന്‍
പ്രേതാധിപാലയം‌പുക്കിതു കേട്ടീലേ?
മമ സുതനെ രനശിരസി കൊന്ന കപീന്ദ്രനെ
മാര്‍ത്താണ്ഡജാലയത്തിനയച്ചീടുവാന്‍
ത്വരിതമഹമതു ബലമോടു പോയീടുവന്‍
തല്‍‌ക്കനിഷ്‌ഠോദകം പിന്നെ നല്കീടുവാന്‍.”
ഇതി ജനകവചനമലിവോടു കേട്ടാദരാ-
ലിന്ദ്രജിത്തും പറഞ്ഞീടിനാന്‍ തല്‍‌ക്ഷണേ,
“ത്യജ മനസി ജനക! തവ ശോകം മഹാമതേ!
തീര്‍ത്തുകൊള്‍വന്‍ ഞാന്‍ പരിഭവമൊക്കവേ
മരണവിരഹിതനാവനതിന്നില്ല സംശയം
മറ്റൊരുത്തന്‍ ബലാലത്ര വന്നീടുമോ?
ഭയമവനു മരണകൃതമില്ലെന്നു കാണ്‍‌കില്‍ ഞാന്‍
ബ്രഹ്മാസ്ത്രമെയ്തു ബന്ധിച്ചുകൊണ്ടീടുവന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :