തെയ്യം

THEYYAM
WDWD
കലാബോധവും ശാസ്ത്രചിന്തയും ഈശ്വരഭക്തിയും സമ്മേളിച്ച അനുഷ്ഠനകലയാണ് തെയ്യം. ദൈവം എന്ന പദത്തിന്‍റെ ലോപമാണ് "തെയ്യം'.

നാനൂറ്റല്‍പ്പരം തെയ്യങ്ങളുള്ളതായി പറയപ്പെടുന്നു. എന്നാല്‍ നൂറോളം മാത്രമേ കെട്ടിയാടാറുള്ളു. സമുദായത്തിന്‍റെ രക്ഷ, അഭിവൃദ്ധി, ഐശ്വര്യം എന്നിവയ്ക്കാണ് തെയ്യം കെട്ടിയാടിക്കുന്നത്.

ഇതുവഴി രോഗശമനവും ശത്രുനാശവും ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു. തെയ്യത്തിന്‍റെ വാക്കുകള്‍ ദൈവത്തിന്‍റെ വാക്കുകളായാണ് എണ്ണുന്നത്. തെയ്യത്തിന്കളിയാട്ടം എന്നും പേരുണ്ട്.

ചരിത്രം

കോലത്തരചനയാണ് ഈ കലാരൂപത്തിന്‍റെ ഉപജ്ഞാതാവ് . കാസര്‍ഗോഡ് ജില്ലയുടെ തെക്കും കണ്ണൂര്‍ജില്ലയിലും കോഴിക്കോട് ജില്ലയുടെ വടക്കുഭാഗത്തുമാണ് തെയ്യം കെട്ടിയാടാറുള്ളത്.

ത്രിമൂര്‍ത്തികളുടെ അവതാരങ്ങളെയും അംഗങ്ങളെയും വേഷം കെട്ടി ഭക്ത്യാദരപൂര്‍വ്വം ബലികര്‍മ്മങ്ങളോടു കൂടി തെയ്യം അവതരിപ്പിക്കുന്നു. മണ്‍മറഞ്ഞ പൂര്‍വ്വീകരെയും യക്ഷിഗന്ധര്‍വ ഭൂതപ്രേതാദികളെയും വന്ദിച്ചാണ് അനുഷ്ഠാനങ്ങള്‍ ആരംഭിക്കുന്നത്.

വേഷവിധാനം

മുഖംമൂടി, കുരുത്തോല, കമുകിന്‍ പാള, മുഖത്തെഴുത്ത്, നിറപ്പകിട്ടാര്‍ന്ന കിരീടങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് തെയ്യത്തിന്‍റെ വേഷവിധാനങ്ങള്‍.

മരംകൊണ്ടുണ്ടാക്കിയ മുഖം കരി കൊണ്ടു വരച്ച കമുകിന്‍ പാളയും കുരുത്തോല കൊണ്ടുണ്ടാക്കിയ "ഉട'യും ചില ദൈവങ്ങള്‍ക്കുണ്ട്. (കുരുത്തോല കൊണ്ട് പ്രത്യേകരീതിയില്‍ വളച്ചുണ്ടാക്കുന്നതാണ് ഉട) മെയ്ക്കോപ്പുകള്‍ക്കുള്ള പൊതു സംജ്ഞയാണ് "അണിയല്‍'.

വസ്ത്രങ്ങളും ആഭരണങ്ങളും ചായക്കൂട്ടുകളും കൂടുതലും ചുവപ്പാണ്. കറുപ്പ്, പച്ച, വെളുപ്പ് എന്നിവ വിരളമായി ഉപയോഗിക്കുന്നു.

ചെത്തിപ്പൂവ്പ്രധാന ഇനമാണ്. ചിലന്പ്, തലപ്പാളി, പറ്റുംപാടകം, മണിക്കയല്‍, വെളിന്പല്‍, മാര്‍വട്ടം, വെള്ളോട്ടു പട്ടം, ചൂടകം, അരയോട, എകിറ്, കയ്യൊറ, കഴുത്തില്‍ക്കെട്ട് തുടങ്ങിയ വിവിധ ആഭരണങ്ങളും വട്ടമുടി, നീളമുടി, ഭംകാരമുടി, പീലിമുടി, ഓലമുടി, ഏറ്റുമുടി എന്നിങ്ങനെ വിവിധ കിരീടങ്ങളും ഉണ്ട്.

മുഖത്തെഴുത്ത്

മനയോല, ചായില്യം, കരിമഷി, മഞ്ഞള്‍പ്പൊടി, അരിമാവ് എന്നിവ മുഖത്തെഴുത്തിന് പ്രധാനമാണ്. ഓരോ തെയ്യത്തിനും പ്രത്യേകം മുഖത്തെഴുത്തുകാരുണ്ട്. പ്രത്യേകം പേരുകളുള്ള മുപ്പതിലേറെ മുഖത്തെഴുത്തുകളുണ്ട്.

പ്രധാന ഭാഗത്തിന്‍റെ പേരുകളിലാണ് അവ അറിയപ്പെടുന്നത്. രേഖയക്കു മാറ്റം വരുത്താതെ അതിനുള്ളില്‍ ഭാവനയ്ക്കനുസരിച്ച് കലാഭംഗി വരുത്താം.

കലാകാരന്‍

ഉത്തരകേരളത്തില്‍ തെയ്യം കെട്ടുന്നത് വണ്ണാന്‍, മലയന്‍, വേലന്‍ (കോപ്പാളന്‍), മുന്നൂറ്റോന്‍, അഞ്ഞൂറ്റോന്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരാണ്. പുലയ മാവില സമുദായങ്ങളില്‍ അവര്‍ തന്നെയാണ് കോലക്കാര്‍. ഇവരെല്ലാം പട്ടികജാതിക്കാരാണ്.

തെയ്യം കെട്ടിയ കലാകാരനെ "കോലധാരി' എന്നു വിളിക്കുന്നു. ചില കോലങ്ങള്‍ കെട്ടുന്നതിന് വ്രതാനുഷ്ഠാനങ്ങളുണ്ട്. തുളുനാട്ടിലെ ഭൂതസ്ഥാനങ്ങളില്‍ പരവന്‍, നാര്‍ക്കി എന്നീ സമുദായക്കാര്‍ കോലം കെട്ടുന്നു.

നൃത്തം

വാദ്യമേളത്തിന്‍റെ താളത്തിനൊത്ത് തെയ്യം നൃത്തം ചെയ്യുന്നു. ഇതിന് "കലാശം' എന്നു പേര്‍. കലാശങ്ങള്‍ പലവിധം. സൃഷ്ടി സ്ഥിതി സംഹാരങ്ങളും പഞ്ച മുദ്രകളും കലാശത്തില്‍ കൈമുദ്രകളിലൂടെ കാണിക്കുന്നു.

വാദ്യോപകരണങ്ങള്‍

ചെണ്ട, മദ്ദളം, പെരുന്പറ, വീക്ക്, ഇലത്താളം , നാഗസ്വരം, ഇടയ്ക്ക, ശംഖ് എന്നിവയാണ് പ്രഹന വാദ്യോപകരണങ്ങള്‍. ഇവയില്‍ ചെണ്ടയാണ് പ്രധാനം.

ആയുധങ്ങള്‍

ശിക്ഷയ്ക്കും രക്ഷയ്ക്കും അധികാരിയായ ദൈവം ആയുധധാരിയായിരിക്കുന്നു എന്നാണ് സങ്കല്പം. വാള്‍, പരിച, ചുരിക, കത്തി, ശൂലം, വില്ല്, ശരം, വെണ്‍ചാമരം എന്നിവയാണ് പ്രധാന ആയുധങ്ങള്‍. കളിയാട്ടത്തിന് മുന്പായി ആയുധങ്ങള്‍ തേച്ചുമിനുക്കി വയ്ക്കുന്നു.

തോറ്റം

തെയ്യം കെട്ടിയാടുന്നതിനു മുന്പായി തോറ്റം എന്ന ചടങ്ങുണ്ട്. കോലധാരി ലളിതവേഷത്തില്‍ പള്ളിയറയ്ക്കു മുന്പില്‍ വാദ്യമേളങ്ങളോടു കൂടി ദൈവത്തെ വന്ദിക്കുന്നതാണിത്. ഓരോ ദൈവത്തിനും പ്രത്യേകമായുള്ള ചരിത്ര പശ്ഛാത്തലം മുഴുവന്‍ പാട്ടുരൂപത്തില്‍ അവതരിപ്പിക്കുന്നു. ഒടുവില്‍ ദൈവം പ്രത്യക്ഷമായെന്ന സങ്കല്പത്തില്‍ ഉറഞ്ഞു തുള്ളുന്നു.

അനുഗ്രഹം

തെയ്യത്തിന്‍റെ അനുഗ്രഹത്തിന് "ഉരിയാടല്‍' (വാചാല്‍) എന്നു പറയുന്നു. ഓരോ തെയ്യത്തിന്‍റെയും അനുഗ്രഹരീതി വ്യത്യസ്തമാണ്. ഓരോ തെയ്യവും ഓരോ സമുദായത്തെ വ്യത്യസ്ത രീതിയിലാണ് സംബോധനചെയ്യുന്നത്.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :