കോപ്പ അമേരിക്കയ്ക്ക് അരങ്ങൊരുങ്ങുന്നു, ഫുട്ബോളിൻ്റെ മിശിഹയെ കാത്ത് നിരവധി റെക്കോർഡുകൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 13 ജൂണ്‍ 2024 (19:34 IST)
ലോകചാമ്പ്യന്മാര്‍ എന്ന ഖ്യാതിയോടെ ആദ്യമായി ഒരു മേജര്‍ ടൂര്‍ണമെന്റിന് ഒരുങ്ങുകയാണ് ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ടീം. ഇത്തവണ കോപ്പ അമേരിക്കയിലെത്തുമ്പോള്‍ കിരീടം നിലനിര്‍ത്തുന്നതിനൊപ്പം ലോകചാമ്പ്യന്മാരാണ് തങ്ങളെന്ന് പ്രഖ്യാപിക്കാന്‍ കൂടിയാണ് അര്‍ജന്റീന എത്തുന്നത്. ലയണല്‍ മെസ്സി കോപ്പയില്‍ പന്ത് തട്ടുമ്പോള്‍ നിരവധി റെക്കോര്‍ഡുകളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.


കോപ്പ അമേരിക്കയില്‍ അഞ്ച് ഗോളുകള്‍ കൂടി നേടാനായാല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാകാന്‍ മെസ്സിക്ക് സാധിക്കും. ഇതുവരെ 13 ഗോളുകളാണ് കോപ്പയില്‍ മെസ്സി നേടിയിട്ടുള്ളത്. 17 ഗോളുകള്‍ നേടിയ അര്‍ജന്റീനയുടെ നൊബെര്‍ട്ടോ മെന്‍ഡസിനെയാകും മെസ്സി മറികടക്കുക.
അതേസമയം ഒരു ഫ്രീകിക്ക് ഗോള്‍ ടൂര്‍ണമെന്റില്‍ കണ്ടെത്താനായാല്‍ ദേശീയ ടീമിനായില്‍ ഫ്രീകിക്കിലൂടെ ഏറ്റവും കൂടുതല്‍ നേടിയ താരമെന്ന നേട്ടവും മെസ്സിയുടെ പേരിലാകും. നിലവില്‍ 11 ഫ്രീകിക്ക് ഗോളുകളുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒപ്പമാണ് മെസ്സി.

കോപ്പയില്‍ ആദ്യമത്സരത്തില്‍ മെസ്സി മൈതാനത്ത് എത്തുന്നതോടെ കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടവും മെസ്സിക്ക് സ്വന്തമാകും. 34 മത്സരങ്ങള്‍ കളിച്ച മെസ്സിയും ചിലിയുടെ സെര്‍ജിയോ ലിവിങ്സ്റ്റണുമാണ് നിലവില്‍ പട്ടികയില്‍ ഒന്നാമതുള്ളത്. കോപ്പയില്‍ ഒരു ഗോള്‍ കണ്ടെത്താനായാല്‍ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ കൂടുതല്‍ ഗോള്‍ നേടുന്ന സൗത്ത് അമേരിക്കന്‍ താരമെന്ന റെക്കോര്‍ഡും മെസ്സിക്ക് സ്വന്തമാകും. ബ്രസീലിന്റെ സൂപ്പര്‍ താരമായ റൊണാള്‍ഡോ നസാരിയോയുടെ പേരിലാണ് നിലവില്‍ ഈ റെക്കോര്‍ഡുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :