നാണക്കേടിലായ ചെല്‍സി ഒടുവില്‍ മൌറീഞ്ഞോയെ പുറത്താക്കി

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് , ജോസ് മൌറീഞ്ഞോ , ചെല്‍സി കോച്ച് , റയല്‍ മഡ്രിഡ്
ലണ്ടന്‍| jibin| Last Modified വെള്ളി, 18 ഡിസം‌ബര്‍ 2015 (10:17 IST)
തോല്‍വിയില്‍നിന്ന് തോല്‍വിയിലേക്കു കൂപ്പുകുത്തി നാണക്കേടിന്റെ പടുകുഴിയില്‍ പതിച്ച ചെല്‍സി, ഒടുവില്‍ വിശ്വസ്തനായ പരിശീലകന്‍ ജോസ് മൌറീഞ്ഞോയെ പുറത്താക്കി. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരില്‍നിന്ന് തുടങ്ങി പതിനാറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനു പിന്നാലെയാണ് പോര്‍ചുഗലുകാരനായ പരിശീലകനെ ക്ളബ് തെറുപ്പിച്ചത്.

മാനേജ്‌മെന്റും മൌറീഞ്ഞോയും തമ്മിലുണ്ടായ ധാരണപ്രകാരമാണ് ഒഴിവാക്കലെന്ന് ചെല്‍സി അറിയിച്ചു. മൌറീഞ്ഞോ
തങ്ങളുമായി നല്ല ബന്ധത്തോടെയാണ് പടിയിറങ്ങുന്നതെന്നും ക്ലബ്ബിനായി അദ്ദേഹം മികച്ച സേവനമാണ് നല്‍കിയിട്ടുള്ളതെന്നും ചെല്‍സി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. മുൻ നെതർലൻഡ്സ് മാനേജർ ഗൂസ് ഹിഡിംഗ് താത്ക്കാലിക മാനേജരായേക്കുമെന്നാണ് സൂചന.

2004-07 കാലഘട്ടത്തിലും ചെല്‍സിയുടെ മാനേജറായിരുന്ന മൌറീഞ്ഞോ ടീമിന്റെ 110 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും നേട്ടങ്ങളുണ്ടാക്കിയ മാനേജരാണ്. രണ്ടാമൂഴവും പൂര്‍ത്തിയാക്കി മൌറീഞ്ഞോ പടിയിറങ്ങുമ്പോള്‍ പകരക്കാരായി ബയേണ്‍ മ്യൂണിക് കോച്ച് പെപ് ഗ്വാര്‍ഡിയോള, ഗസ് ഹിഡിങ്ക്, ബ്രെണ്ടന്‍ റോജേഴ്സ്, യുവാഡെ റാമോസ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. 2013 ജൂണിലാണു മൌറീഞ്ഞോ വീണ്ടും ചെല്‍‌സിയുടെ പരിശീലകനായി ചുമതലയേറ്റത്.

2007ല്‍ ചെല്‍സി വിട്ടശേഷം ഇന്‍റര്‍ മിലാനിലും റയല്‍ മഡ്രിഡിലും മിടുക്ക് തെളിയിച്ച് 2013ലാണ് മൌറീഞ്ഞോ ഇംഗ്ളണ്ടിലത്തെുന്നത്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗിലും ലീഗ് കപ്പിലും കിരീടമണിയിച്ചശേഷം ആഗസ്റ്റില്‍ നാലുവര്‍ഷത്തേക്കുകൂടി കരാര്‍ നീട്ടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :