2021 ല്‍ വിവാദങ്ങളില്‍ നിറഞ്ഞ അഞ്ച് മലയാള സിനിമകള്‍

രേണുക വേണു| Last Updated: വെള്ളി, 31 ഡിസം‌ബര്‍ 2021 (17:33 IST)

മലയാള സിനിമയ്ക്ക് ഏറെ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിച്ച വര്‍ഷമാണ് 2021. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ മലയാള സിനിമയ്ക്ക് സ്വീകാര്യത കിട്ടിയ വര്‍ഷമെന്ന നിലയിലാണ് 2021 അറിയപ്പെടുക. മാത്രമല്ല കാലികപ്രസക്തിയുള്ള നിരവധി സിനിമകളും പോയവര്‍ഷം മലയാളത്തില്‍ പിറന്നു. ഇതിനിടയില്‍ ഏറെ വിവാദങ്ങളില്‍ അകപ്പെട്ട ഏതാനും സിനിമകളുണ്ട്. 2021 ല്‍ വിവാദ ചര്‍ച്ചകള്‍ക്ക് കാരണമായ അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. ചുരുളി

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളി വന്‍ വിവാദത്തിനാണ് വഴിമരുന്നിട്ടത്. സിനിമയിലെ ഭാഷാപ്രയോഗമാണ് ഇതിനു കാരണം. രാഷ്ട്രീയ സംഘടനകള്‍ അടക്കം ചുരുളിക്കെതിരെ രംഗത്തെത്തിയിരുന്നു. വിനോയ് തോമസിന്റെ കഥയും എസ്.ഹരീഷിന്റെ തിരക്കഥയും. ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജോജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2. ബിരിയാണി

കനി കുസൃതി നായികയായ ബിരിയാണിയും വിവാദമായി. സിനിമയിലെ ചൂടന്‍ രംഗങ്ങളും ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യംവച്ചുള്ള പ്രചാരണവും വിമര്‍ശിക്കപ്പെട്ടു. സജിന്‍ ബാബുവാണ് സിനിമയുടെ സംവിധായകന്‍.

3. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ശക്തമായ രാഷ്ട്രീയമാണ് മുന്നോട്ടുവച്ചത്. വീടുകളിലെ സ്ത്രീ വിരുദ്ധതയെ ചോദ്യം ചെയ്യുന്നതാണ് ചിത്രം. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പുരുഷന്‍മാരെ പൂര്‍ണമായി തെറ്റുകാരായി ചിത്രീകരിക്കുകയാണ് സിനിമ ചെയ്യുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം.

4. മാലിക്ക്

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് മാലിക്ക്. തിരുവനന്തപുരത്തെ ബീമാ പള്ളി വെടിവയ്പ്പ് വിഷയത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് സിനിമ ചെയ്തതെന്നും മുസ്ലിങ്ങളെ തെറ്റുകാരായി ചിത്രീകരിക്കാന്‍ ശ്രമം നടന്നു എന്നുമാണ് മാലിക്കിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍.

5. സാറാസ്

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ് ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിലാണ് എതിര്‍ക്കപ്പെട്ടത്. ക്രൈസ്തവ സംഘടനകളാണ് സിനിമയ്‌ക്കെതിരെ ശക്തമായി രംഗത്തെത്തിയത്. അന്ന ബെന്നും സണ്ണി വെയ്‌നുമാണ് സാറാസില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :