‘ആരക്ഷണ്‍’ ഒരു ദളിത് വിരുദ്ധ സിനിമ?

WEBDUNIA|
IFM
‘രാജ്നീതി’ ബോക്സോഫീസും നിരൂപകരും അനുഗ്രഹിച്ച സിനിമയായിരുന്നു. ആ സിനിമ പക്ഷേ വിവാദക്കാറ്റില്‍ ആടിയുലഞ്ഞത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സോണിയാ ഗാന്ധി ഉള്‍പ്പടെയുള്ള രാഷ്ട്രീയക്കാരുമായി സാദൃശ്യമുള്ള കഥാപാത്രങ്ങളായിരുന്നു രാജ്നീതിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത്.

രാജ്നീതിയുടെ വന്‍ വിജയത്തിന് ശേഷം പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന ‘ആരക്ഷണ്‍’ റിലീസിന് മുമ്പേ വിവാദമാകുകയാണ്. ഓഗസ്റ്റ് 12നാണ് ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. പക്ഷേ ചിത്രം മഹാരാഷ്ട്രയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഒട്ടേറെ ദളിത് സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ആരക്ഷണ്‍ ഒരു ദളിത് വിരുദ്ധ സിനിമയാണെന്നാണ് ആരോപണം.

ചിത്രത്തിന്‍റെ ‘ആന്‍റി ദളിത്’ കാഴ്ചപ്പാട് തിരുത്തിയില്ലെങ്കില്‍ ആരക്ഷണ്‍ മഹാരാഷ്ട്രയില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കരുതേണ്ടെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാക്കള്‍ പറയുന്നത്. നാഷണല്‍ കമ്മിഷന്‍ ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ്സും ആരക്ഷണിനെ ദളിത് വിരുദ്ധ ചിത്രമായി പ്രഖ്യാപിച്ചുകഴിഞ്ഞു.

റിലീസിന് മുമ്പ് തെരഞ്ഞെടുക്കപ്പെട്ട ഒരു പാനലിന് മുമ്പില്‍ പ്രദര്‍ശിപ്പിച്ച് അംഗീകാരം നേടിയാല്‍ മാത്രമേ ആരക്ഷണ്‍ തിയേറ്ററുകളില്‍ കളിക്കാന്‍ അനുവദിക്കൂ എന്നാണ് ദളിത് സംഘടനകളുടെ നിലപാട്. എന്നാല്‍ ഏതെങ്കിലും ഒരു പാനലിന് മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പ്രകാശ് ഝാ തയ്യാറായിട്ടില്ലെന്നാണ് വിവരം.

അമിതാഭ് ബച്ചന്‍, സെയ്ഫ് അലി ഖാന്‍, ദീ‍പികാ പദുക്കോണ്‍ തുടങ്ങിയവരാണ് ആരക്ഷണിലെ താരങ്ങള്‍. ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തെ സംവരണത്തേക്കുറിച്ചാണ് ചിത്രം പറയുന്നത്. സെയ്ഫ് ഒരു ദളിത് അധ്യാപകനായാണ് അഭിനയിക്കുന്നത്.

‘യു / എ’ സര്‍ട്ടിഫിക്കേറ്റാണ് ആരക്ഷണിന് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :