‘മമ്മൂട്ടിക്കല്ലാതെ മറ്റാർക്കാണ് കഴിയുക? പേരൻപ് മമ്മൂട്ടിയിലേക്ക് എത്താൻ കാരണം പത്മപ്രിയ‘- റാം പറയുന്നു

അപർണ| Last Updated: ബുധന്‍, 28 നവം‌ബര്‍ 2018 (15:40 IST)
അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടിക്കല്ലാതെ മറ്റാർക്കാണ് കഴിയുക?. അമരത്തിലെ അച്ചൂട്ടിയെ ഓർമയില്ലെ? പപ്പയുടെ സ്വന്തം അപ്പൂസിലെ ബാലചന്ദ്രനെയോ? അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ. നോവായി മമ്മൂട്ടിയുടെ ഓരോ അച്ഛൻ കഥാപാത്രവും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ ഇടം പിടിച്ചിട്ടുണ്ട്.

ഇത്തരം സിനിമകൾ കണ്ട് ശീലിച്ച റാം അത്തരമൊരു കഥ സിനിമയാക്കാൻ ഒരുങ്ങുമ്പോൾ മമ്മൂട്ടിയെ അല്ലാതെ മറ്റാരെയാണ് സമീപിക്കുക. ‘പേരൻപിലെ അമുദവൻ എന്ന കഥാപാത്രമായി മമ്മൂട്ടിയെ അല്ലാതെ മറ്റാരേയും സങ്കൽപ്പിക്കാൻ പോലും കഴിയില്ല’ എന്നാണ് റാം പറഞ്ഞത്.

മമ്മൂട്ടിയിലൂടെ പേരൻപ് സാധ്യമായതിന് പിന്നിൽ മറ്റൊരാൾ കൂടിയുണ്ട്. റാമിന്റെ സുഹൃത്തും നടിയുമായ ആണ് ആ വ്യക്തി. കഥയെ കുറിച്ച് റാം ആദ്യം പറയുന്നത് പത്മപ്രിയയോട് ആണ്. പത്മപ്രിയ വഴിയാണ് റാം മമ്മൂട്ടിയെ കാണുന്നത്. ഇതേക്കുറിച്ച് റാം പറയുന്നതിങ്ങനെ:

'നടി പത്മപ്രിയ എന്റെ അടുത്ത സുഹൃത്താണ്. അവര്‍ വഴിയാണ് മമ്മൂട്ടിയെ കാണാന്‍ അവസരം ലഭിക്കുന്നത്. പാലക്കാട് ഷൂട്ടിങ് ലൊക്കേഷനില്‍ പോയാണ് മമ്മൂട്ടിയെ കാണുന്നത്. സിനിമയെക്കുറിച്ച്‌ പറഞ്ഞ് കേള്‍പ്പിച്ചതും അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. മമ്മൂട്ടി നോ പറഞ്ഞിരുന്നുവങ്കില്‍ ചിലപ്പോള്‍ ഈ സിനിമയേ ഉണ്ടാവുമായിരുന്നില്ല.'

ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ പത്മപ്രിയ പറഞ്ഞതും ഇതു തന്നെയായിരുന്നു. ‘പേരൻപിനെ കുറിച്ച് റാം പറഞ്ഞപ്പോൾ തന്നെ ഓർമ വന്നത് മമ്മൂട്ടിയുടെ മുഖമാണ്. പക്ഷേ, ചിത്രത്തിലേക്ക് അദ്ദേഹത്തെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണെന്ന് ഒരിക്കൽ റാം പറഞ്ഞു. ഈ കഥാപാത്രം മമ്മൂട്ടിക്ക് മാത്രമേ കഴിയൂ എന്നെനിക്കും ഉറപ്പുണ്ടായിരുന്നു. അങ്ങനെ ഞാൻ ഇക്കാര്യം സൂചിപ്പിച്ച് അദ്ദേഹത്തിന് ഒരു മെസെജ് അയച്ചു.’

‘റാമിന് മമ്മൂട്ടിയുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരമൊരുക്കി. ചെയ്യാമെന്ന് സമ്മതിച്ചപ്പോൾ വളരെ സന്തോഷമായി. പേരൻപിലെ ഓരോ സീനിലും മമ്മൂട്ടിയെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാനാകില്ലെന്ന് പത്മപ്രിയ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :