ദേവാസുരത്തിലേക്ക് രേവതിയെ എത്തിച്ചത് മോഹന്‍ലാലിന്റെ ഔദാര്യമല്ല ! ശോഭനയോ ഭാനുപ്രിയയോ മതിയെന്നായിരുന്നു മോഹന്‍ലാലിന്റെ അഭിപ്രായം; പിന്നീട് സംഭവിച്ചത്

രേണുക വേണു| Last Modified ബുധന്‍, 13 ഏപ്രില്‍ 2022 (13:27 IST)

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച മാസ് കഥാപാത്രമാണ് ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠന്‍. ഈ കഥാപാത്രത്തിനു ഇന്നും ആരാധകര്‍ ഏറെയാണ്. രേവതിയാണ് ദേവാസുരത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചത്. എന്നാല്‍, രേവതി അവതരിപ്പിച്ച ഭാനുമതി എന്ന കഥാപാത്രത്തിനായി മോഹന്‍ലാല്‍ അടക്കം ആദ്യം നിര്‍ദേശിച്ചത് മറ്റ് രണ്ട് പ്രമുഖ നടിമാരെയാണ്. ഇതേ കുറിച്ച് രേവതി തന്നെയാണ് ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുള്ളത്.

മൂന്ന് നടിമാരെയാണ് ഭാനുമതി എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചതെന്ന് രേവതി പറയുന്നു. ശോഭന, ഭാനുപ്രിയ, രേവതി എന്നിങ്ങനെയായിരുന്നു ആ മൂന്ന് നടിമാര്‍. 'ശോഭനക്കും, ഭാനുപ്രിയക്കും വേണ്ടി മോഹന്‍ലാലും രഞ്ജിത്തും ഒരുപാട് വാശി പിടിച്ചു, അവരില്‍ ആരെങ്കിലും മതി എന്ന രീതിയില്‍ തന്നെ നിന്നു, കാരണം അവര്‍ രണ്ടുപേരും നര്‍ത്തകിമാരാണ്. പക്ഷെ ഐ.വി.ശശി സാറാണ് ഞാന്‍ മതിയെന്ന് തീരുമാനിക്കുന്നത്. നെടുമുടി വേണുവിന്റെ മകളായും, നീലകണ്ഠന്റെ തോല്‍വിക്ക് കാരണമാകുന്ന ഭാനുമതിയായും ഞാന്‍ ചേരും എന്ന ശശി സാറിന്റെ നിഗമനമാണ് ഞാന്‍ ഭാനുമതിയാകാന്‍ കാരണമായത്,' രേവതി പറഞ്ഞു.

അതേസമയം, മോഹന്‍ലാല്‍ ആണ് രേവതിയെ ദേവാസുരത്തിലേക്ക് നിര്‍ദേശിച്ചതെന്ന് ഒരിക്കല്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ദേവാസുരത്തില്‍ വേഷം നല്‍കിയ മോഹന്‍ലാലിനോട് പിന്നീട് രേവതി യാതൊരു നന്ദിയും പറഞ്ഞില്ല എന്ന തരത്തിലായിരുന്നു വാര്‍ത്ത. എന്നാല്‍, മോഹന്‍ലാല്‍ മറ്റ് നടിമാരെയാണ് ഈ കഥാപാത്രത്തിലേക്ക് നിര്‍ദേശിച്ചതെന്നും തന്നെ വിളിച്ചത് ഐ.വി.ശശി സാര്‍ ആയിരുന്നെന്നും അന്നത്തെ ആരോപണങ്ങള്‍ക്ക് മറുപടിയായി രേവതി വ്യക്തമാക്കുകയായിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :