എന്റെ അച്ഛന്‍ സംഘിയല്ലെന്ന് ഐശ്വര്യ രജനികാന്ത്; മകളുടെ പ്രസംഗത്തില്‍ കണ്ണീരണിഞ്ഞ് സൂപ്പര്‍ സ്റ്റാര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 27 ജനുവരി 2024 (14:18 IST)
എന്റെ അച്ഛന്‍ സംഘിയല്ലെന്ന് ഐശ്വര്യ രജനികാന്ത്. ലാല്‍സലാം എന്ന ചിത്രത്തിന്റെ ചെന്നൈയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ. മകളുടെ പ്രസംഗത്തിനിടെ രജനികാന്ത് കണ്ണീരണിയുകയും ചെയ്തു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ രജനികാന്തിനെ സംഘിയാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെയാണ് ഐശ്വര്യ പ്രതികരിച്ചത്.

സോഷ്യല്‍ മീഡിയകളില്‍ നിന്ന് മാറിനില്‍ക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ ചുറ്റും എന്താണ് നടക്കുന്നതെന്ന് എന്റെ ടീം അറിയിക്കാറുണ്ട്. ചില പോസ്റ്റുകളും അവര്‍ കാണിച്ചുതരും. അതെല്ലാം കാണുമ്‌ബോള്‍ എനിക്ക് ദേഷ്യമാണ് വരുന്നത്. ഞങ്ങളും മനുഷ്യരാണ്. ഈയടുത്തായി ഒരുപാട് ആളുകള്‍ എന്റെ അച്ഛനെ സംഘിയെന്ന് വിളിക്കുന്നുണ്ട്, അത് എന്നെ വേദനിപ്പിക്കുന്നു. അതിന്റെ അര്‍ഥം എന്താണെന്ന് എനിക്കറിയില്ല. സംഘിയുടെ അര്‍ഥം എന്താണെന്ന് ചിലരോട് ചോദിച്ചു. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് സംഘിയെന്ന് വിളിക്കുകയെന്ന് അവര്‍ പറഞ്ഞു. ഞാന്‍ ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു, രജനികാന്ത് ഒരു സംഘിയല്ല. സംഘിയായിരുന്നെങ്കില്‍ അദ്ദേഹം ലാല്‍സലാം പോലൊരു ചിത്രം ചെയ്യില്ലായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :