ഡിഎൻഎ നടത്താൻ തയ്യാറെന്ന് വൃദ്ധദമ്പതികൾ; സ്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ധനുഷിനോട് കോടതി

ധനുഷിനെ വെട്ടിൽ വീഴ്ത്തി വൃദ്ധദമ്പതികൾ

aparna shaji| Last Modified വെള്ളി, 17 ഫെബ്രുവരി 2017 (15:15 IST)
ധനുഷ് തങ്ങളുടെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും അവകാശപ്പെട്ട് കോടതിയിലെത്തിയ വൃദ്ധദമ്പതികളുടെ ഉറച്ച തീരുമാനത്തിനു മുന്നിൽ വെട്ടിലായിരിക്കുകയാണ് ധനുഷ്. ധനുഷ് തങ്ങളുടെ മകനാണെന്നതിന് ആവശ്യമായ തെളിവുകൾ കയ്യിൽ ഉണ്ടെന്നും അതല്ല, ഡി എൻ എ നടത്തണമെങ്കിൽ അതിനും സമ്മതമാണെന്ന് വൃദ്ധദമ്പതികൾ കോടതിയെ അറിയിച്ചിരിക്കുകയാണ്.

അതോടൊപ്പം, ധനുഷിനോട് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുയാണ് കോടതി. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് ധനുഷിനോട് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മധുരൈയിലുള്ള കതിരേശനും മീനാക്ഷിയുമാണ് ധനുഷ് തങ്ങളുടെ ഇളയമകനാണെന്ന അവകാശവാദവുമായി കോടതിയിലെത്തിയിരുന്നത്.

കേസ് തള്ളണമെന്നും ദമ്പതികളുടെ വാദം അടിസ്ഥാനരഹിതമാണെന്നും ധനുഷ് കോടതിയെ ബോധിപ്പിച്ചിരുന്നു. തന്റെ വാദത്തിന് ആധാരമായി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ജനനസര്‍ട്ടിഫിക്കറ്റും ധനുഷ് സമര്‍പ്പിച്ചിരുന്നു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. കോപ്പിയല്ല, ഒറിജിനൽ ഹാജരാക്കാനാണ് ധനുഷിനോട് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ബന്ധുക്കളും സുഹൃത്തുക്കളും സ്‌കൂള്‍ സഹപാഠികളും ധനുഷ് കാളികേശവനാണെന്ന് തെളിയിക്കാന്‍ തങ്ങള്‍ക്കൊപ്പം ഉണ്ടെന്നും ദമ്പതികള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ധനുഷ് തങ്ങളുടെ മകനാണെന്നും അവനെ തിരികെ വേണമെന്നുമാണ് തിരുപ്പുവനം സ്വദേശികളായ ഇവരുടെ ആവശ്യം.

നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്. രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയാണ് ധനുഷിന്റെ ഭാര്യ. വെങ്കടേഷ് പ്രഭുവെന്നാണ് ധനുഷിന്റെ യഥാര്‍ത്ഥ പേര്. സംവിധായകന്‍ ശെല്‍വരാഘവനാണ് ധനുഷിന്റെ സഹോദരന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :