ഞാന്‍ പോര്‍ക്കിന്റേയും പോത്തിന്റേയും പിന്നാലെ ഓടിയതല്ലേ, ഇനി ആന വയ്യ; അജഗജാന്തരം കഥ ആദ്യം കേട്ടത് ലിജോ ജോസ് പെല്ലിശ്ശേരി, പിന്നീട് ടിനു പാപ്പച്ചനിലേക്ക്

രേണുക വേണു| Last Modified ചൊവ്വ, 14 ഡിസം‌ബര്‍ 2021 (12:27 IST)

ഡിസംബര്‍ 23 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്ന സിനിമയാണ് അജഗജാന്തരം. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത അജഗജാന്തരത്തിന്റെ ട്രെയ്‌ലറും പോസ്റ്ററുകളും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിനീത് വിശ്വവും കിച്ചു ടെല്ലസുമാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആന്റണി പെപ്പെ, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്. ടിനു പാപ്പച്ചന്റെ രണ്ടാമത്തെ സിനിമയാണ് അജഗജാന്തരം. ആദ്യം സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന സിനിമ തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായിരുന്നു.

അജഗജാന്തരത്തിന്റെ കഥയുമായി താന്‍ ആദ്യം പോയത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്തേക്കാണെന്ന് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ കിച്ചു ടെല്ലസ് പറയുന്നു. പിന്നീട് ടിനു പാപ്പച്ചനിലേക്ക് എത്തിയത് ലിജോ ജോസ് പെല്ലിശ്ശേരി വഴിയാണെന്നും കിച്ചു വെളിപ്പെടുത്തി. 'ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്താണ് ആദ്യം കഥ പറഞ്ഞത്. അങ്കമാലി ഡയറീസില്‍ പോര്‍ക്കിന്റെ പിന്നാലെ പോയി, ജെല്ലിക്കെട്ടില്‍ പോത്തിന്റേയും. അതുകൊണ്ട് വീണ്ടും ഒരു മൃഗവുമായി ബന്ധപ്പെട്ട സിനിമ ചെയ്യാന്‍ ഇപ്പോള്‍ നോക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുമെന്ന് പറഞ്ഞതും ലിജോ ജോസ് പെല്ലിശ്ശേരി തന്നെയാണ്,' കിച്ചു ടെല്ലസ് പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :