സിന്ധു ചോദിക്കുന്നു “കൂടിയാട്ടത്തെ ശ്രദ്ധിക്കാത്തതെന്തേ?”

ഹണി ആര്‍ കെ

WD
WD
"പിന്നീട്, ലക്കിടിയില്‍ മാണിമാധവ ചാക്യാര്‍ ഗുരുകുലത്തില്‍ അധ്യാപികയായിരിക്കെയാണ് 2006ല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത്. എന്റെ കലാജീവിതത്തില്‍ മാറ്റമുണ്ടാക്കിയ സംഭവുമതാണ്. കേരള സര്‍‌വകലാശാലയിലെ ഡോ. വേണുഗോപാലാണ് എനിക്ക് അമ്പലപ്പുഴ ക്ഷേത്രത്തില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കാന്‍ അവസരം നല്കിയത്. അമ്പലപ്പുഴ ക്ഷേത്രത്തില്‍ പണ്ട് നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കാറുണ്ടായിരുന്നു. അത് ഇടക്കാലത്ത് നിന്നുപോയതാണ്. വേണുഗോപാല്‍ സാര്‍ മുന്‍‌കൈയെടുത്താണ് ക്ഷേത്രത്തില്‍ വീണ്ടും 12 ദിവസം നങ്ങ്യാര്‍കൂത്ത് സംഘടിപ്പിക്കുന്നത് .

ജരാസന്ധയുദ്ധം എന്ന കഥയിലെ ഭാഗമായിരുന്നു ഞാന്‍ അവതരിപ്പിച്ചത്. എനിക്ക് അതിനെ കുറിച്ച് അത്ര ധാരണയുണ്ടായിരുന്നില്ല. നങ്ങ്യാര്‍കൂത്തിനെക്കുറിച്ചുള്ള പുസ്തകമൊന്നും അന്ന് ലഭ്യവുമായിരുന്നില്ല. പക്ഷേ ക്ഷേത്രത്തില്‍ ഞാന്‍ പ്രോഗ്രാം അവതരിപ്പിച്ചു. എന്റെ പ്രോഗ്രാമായിരുന്നു ഏറ്റവും നന്നായതെന്ന് പിന്നീട് വേണുഗോപാല്‍ സാര്‍ പറഞ്ഞു. അതിനാല്‍ പിന്നീട് തുടര്‍ച്ചയായി ക്ഷേത്രത്തില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചു.

2000ത്തില്‍ വിവാഹം കഴിഞ്ഞെങ്കിലും കുട്ടികളില്ലാതെ വിഷമിച്ചിരിക്കുന്ന കാലത്താണ് അമ്പലപ്പുഴ ക്ഷേത്രത്തില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചത്. അവിടെ പ്രോഗ്രം അവതരിപ്പിച്ച വര്‍ഷം മോനുണ്ടായതിനാല്‍ പിന്നീട് അമ്പലപ്പുഴക്ഷേത്രത്തില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കുന്നതില്‍ പ്രത്യേകസന്തോഷം തോന്നി. മോനുണ്ടായതിന്റെ എഴുപത്തിരണ്ടാമത്തെ ദിവസം ഞാന്‍ അമ്പലപ്പുഴയില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്.”

“മോന് അഞ്ച് വയസ്സുള്ളപ്പോഴാണ് മാര്‍ഗിയില്‍ അധ്യാപികയാകാന്‍ അവസരം ലഭിക്കുന്നത്. മാര്‍ഗി സതി കലാമണ്ഡലത്തിലേക്ക് പോയ ഒഴിവിലേക്കായിരുന്നു എന്നെ വിളിച്ചത്. 2007ലാണ് ഞാന്‍ മാര്‍ഗിയില്‍ സ്റ്റാഫായി ജോയിന്‍ ചെയ്യുന്നത്. വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനൊപ്പം മാര്‍ഗിയില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കുകയും ചെയ്യും.

മാര്‍ഗിയില്‍ ജോലി ചെയ്യുമ്പോള്‍ പുറത്തും നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കാന്‍ പോകുന്നുണ്ട്. വലിയ ഒരു സദസിനു മുമ്പില്‍ ഭംഗിയായി നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ച സംതൃപ്തിയോടെ സംസാരം തുടര്‍ന്നപ്പോള് സിന്ധു എഴുതി അവതരിപ്പിച്ച കൂത്തിനെക്കുറിച്ചായി ഞങ്ങളുടെ കൗതുകം.

"അക്കാര്യം ഞാന്‍ പറഞ്ഞു തുടങ്ങുകയായിരുന്നു. ഒരിക്കല്‍ എന്റെ കാലൊടിഞ്ഞ് പ്ലാസ്റ്റര്‍ ഇട്ട് കിടക്കുന്ന സമയത്ത് ആറ്റുകാലമ്മയ്ക്ക് ഞാന്‍ നേര്‍ന്ന നേര്‍ച്ചയായിരുന്നു അത്. ദേവീമഹാത്മ്യത്തിലെ ഭദ്രകാളിചരിതം - ദാരികവധം കഥയാണ് ഞാനെടുത്തത്. സംശയമുള്ള മുദ്രകള്‍ മാര്‍ഗി സജി നാരായണ ചാക്യാരോട് ചോദിച്ചു മനസ്സിലാക്കി. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വളരെ ഭംഗിയായി ഇത് അവതരിപ്പിക്കാന് സാധിച്ചു".

കൂടിയാട്ടത്തിന് വേണ്ടത്ര പ്രാമുഖ്യം ലഭിക്കുന്നില്ലെന്ന പരാതിയുണ്ടോ എന്ന സന്ദേഹത്തിനു സിന്ധുവും ഒപ്പം കൂടി.

WD
WD
"അഭിനയം ഏറ്റവും കൂടുതലുള്ളതാണു കൂടിയാട്ടം. നാട്യധര്‍മ്മിയില്‍ അധിഷ്ഠിതമാണ് മുദ്രകള്‍. ഒരിക്കല്‍ അനുഷ്ഠാനകലയായി നിന്നിരുന്ന കൂടിയാട്ടത്തില്‍ മാറ്റമുണ്ടാകുന്നത് പൈങ്കുളം രാമ ചാക്യാരുടെയൊക്കെ ശ്രമഫലമായിട്ടാണ്. അതില്‍ മാണി മാധവചാക്യാരും അമ്മന്നൂര്‍ മാധവ ചാക്യാരുമൊക്കെ നല്കിയ സംഭാവനകളും ചെറുതല്ല. അതിന്റെയൊക്കെ ഫലമായിട്ടാണ് കൂടിയാട്ടത്തിന് യുനെസ്കോയുടെ അംഗീകാരം കിട്ടിയത്. അതിനു ശേഷം കേന്ദ്രസര്‍ക്കാര്‍ കൂടിയാട്ടത്തിന് പരിഗണന നല്‍കുന്നുണ്ട്.

പക്ഷേ അവ വേണ്ടത്ര ജനശ്രദ്ധ നേടുന്നുണ്ടോയെന്ന കാര്യത്തിലാണ് സംശയം. ഒരു ഉദാഹരണം പറയാം. കുറച്ച് മാസങ്ങള്‍ക്കു മുന്‍‌പ് വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ സോദാഹരണ പ്രഭാഷണത്തിന് പോയിരുന്നു. ഓരോ മുദ്രയും രീതികളും കാണിച്ചുകൊടുത്ത് വിശദീകരിക്കുകയായിരുന്നു ചെയ്തത്. അന്ന് അവിടെ 44 സ്കൂളുകളില്‍ നിന്നുള്ള അധ്യാപകരുണ്ടായിരുന്നു. അവരുടെ സ്കൂളുകളില്‍ അവസരമൊരുക്കിയാല്‍ സൗജന്യമായി സോദാഹരണ പ്രഭാഷണം നടത്താമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എല്ലാവരും വളരെ കാര്യമായിട്ട് എന്റെ നമ്പറൊക്കെ വാങ്ങിവച്ചു. പക്ഷേ ഒരാളും വിളിച്ചില്ല. ഇതാണ് ഇവിടത്തെ അവസ്ഥ. പിന്നെ ഞങ്ങളെപ്പോലുള്ളവര്‍ എന്തുചെയ്യും?" - പ്രതിഫലം പോലും വേണ്ടെന്നുവച്ചു കല പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്ന സിന്ധുവിന്റെ ചോദ്യത്തിന് ഞങ്ങള്‍ക്ക് മറുപടിയില്ലായിരുന്നു.

"പണ്ടൊക്കെ ചാക്യാര്‍ക്കും നങ്ങ്യാര്‍ക്കും സമൂഹത്തില്‍ നല്ല മതിപ്പുണ്ടായിരുന്നു. പറക്കുന്ന ചാക്യാരെയും ഒഴുകുന്ന നങ്ങ്യാരെയും കണ്ടാല്‍ തൊഴണമെന്നാണ് പണ്ടുള്ളവര്‍ പറയുക. അതായത് വേദിയില്‍ നന്നായി കൂത്ത് അവതരിപ്പിക്കുന്നവരെ ബഹുമാനിക്കണമെന്ന് സാരം. വേദിയില്‍ അവതരിപ്പിക്കുമ്പോള് അപകടസാധ്യതയുള്ള കഥയുമുണ്ട്. വേദിയില്‍ കെട്ടിത്തൂങ്ങി മരിക്കുന്നതായി അഭിനയിക്കേണ്ട രംഗമുള്ളത്. 44 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്തിരുന്ന നാഗാനന്ദം എന്ന കൂടിയാട്ടം കലാമണ്ഡലം രാമചാക്യാര്‍ ചിട്ടപ്പെടുത്തിയിരുന്നു. നേരത്തെ പറഞ്ഞ രംഗമുള്ള കഥയാണത്. ഉഷാ നങ്ങ്യാരായിരുന്നു ഇതിലെ നായികയെ അവതരിപ്പിച്ചത്. രണ്ടാമത് ആ വേഷം അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട വേഷം അവതരിപ്പിക്കാനായത് എന്റെ ആത്മവിശ്വാസം തെല്ലൊന്നുമല്ല വര്‍ദ്ധിപ്പിച്ചത്."

2007ല്‍ കുഞ്ഞുണ്ണി തമ്പുരാന്‍ അവാര്‍ഡ് പഠിച്ച കലാലയത്തില്‍ നിന്ന് എന്നെ തേടിയെത്തത് എന്റെ അര്‍പ്പണബോധവും ഉത്തരവാദിത്വവും വര്‍ദ്ധിപ്പിച്ചു. ഗുരുക്കന്‍‌മാരുടെ വാത്സല്യപൂര്‍ണമായതും ചിട്ടയോടുകൂടിയതുമായ കളരിയില്‍ പഠിക്കാന്‍ പറ്റിയതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. എന്നെ ആ കളരിയിലെത്തിച്ചത് നെല്ലുവായ നാരായണന്‍ നായര്‍ എന്ന മദ്ദള വിദഗ്ദനാണ്. അദ്ദേഹവും എന്റെ അച്ഛനും എന്നെ കൈപിടിച്ച് അയച്ചത് ഇത്ര വിശിഷ്ടമായ കലയില്‍ കണ്ണിയായി ചേര്‍ക്കാനാണെന്നത് കുറേക്കാലം കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്. എന്നിലെ കലാകാരിക്ക് വേണ്ട പ്രോത്സാഹനം തന്ന ഡോ. വേണുഗോപാല്‍ സാറിനെ പോലുള്ളവരെയും ഞാന്‍ മനസാ നമിക്കുന്നു.

"കൂടിയാട്ടം പ്രചരിപ്പിക്കാന്‍ ഒരു പദ്ധതി ഇപ്പോള്‍ മനസ്സിലുണ്ട്. സഹൃദയരായ കുറെ സുഹൃത്തുക്കള്‍ സഹായിക്കാമെന്നേറ്റിട്ടുണ്ട്. നിങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നു." ''തീര്‍ച്ചയായും''- ഞങ്ങള്‍ ഒരേസമയമാണ് മറുപടി പറഞ്ഞത്.

WEBDUNIA|
ചമയമില്ലാതെ, വാക്കുകളുടെയും ഭാവങ്ങളുടെയും അകമ്പടിയോടെ ആ കലാകാരി ഞങ്ങള്ക്ക് മുമ്പില്‍ ഓരോ കഥാപാത്രങ്ങളായി പകര്‍ന്നാടിയപ്പോള്‍ സമയം പോയതറിഞ്ഞില്ല. ഒരു നല്ല നങ്ങ്യര്‍കൂത്ത് കണ്ട സംതൃപ്തിയുടെ ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഭര്‍ത്താവ് ശശികുമാറിനൊപ്പം വീട്ടുമുറ്റത്തേക്കിറങ്ങിയ കലാമണ്ഡലം സിന്ധുവിനെ പുരാണകഥയിലെ ഏതോ നായികയെപ്പോലെ തോന്നിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :