തിറയുടെ താളത്തില്‍ ജീവിക്കുന്ന കലാകാരന്‍

WEBDUNIA|

നമ്മുടെ ക്ഷേത്രങ്ങളില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്ന തിറ രംഗസാധ്യതയുള്ള ഒരു കലാരൂപമാണ്. തിറയുടെ ചരിത്രത്തില്‍ സ്വയം ലയിച്ചുകൊണ്ടുള്ള തിറയാടല്‍ നടത്താന്‍ കഴിവുള്ള ഒരേയോരു ആളാണ് പാമ്പിരിക്കുന്ന് കുഞ്ഞിരാമന്‍ പണിക്കര്‍.

ശതാഭിഷ്ക്കതനായ അദ്ദേഹം ചിറ്റാരിക്കല്‍ ഗുളികന്‍, കണ്ടാകര്‍ണന്‍, ഭഗവതി, കുട്ടിച്ചാത്തന്‍, വിഷ്ണുമൂര്‍ത്തി തുടങ്ങി മിക്ക വേഷങ്ങളും അനശ്വരമാക്കിയിട്ടുണ്ട്.

പത്ത് വയസ്സില്‍ തുടങ്ങിയ കലാപാരമ്പര്യം ഒട്ടേറെ പരിണാമങ്ങളിലൂടെ കടന്നു പോയി. തിറകൊടിയും ചെണ്ട കൊട്ടിയുമുള്ള അനുഭവങ്ങളിലൂടെയാണ് കലാപാരമ്പര്യത്തിന്‍റെ പടവുകള്‍ കയറിയത്. അക്കാലത്ത് തിറയാടാനുള്ള അവകാശം ചില പ്രത്യേക വിഭാഗക്കാര്‍ക്ക് മാത്രമായിരുന്നു. മലയന്‍ സമുദായത്തില്‍പ്പെട്ട ഇദ്ദേഹം സ്വന്തം ജാതിയുമായി ബന്ധപ്പെട്ട് വിശ്വസിച്ചു വന്ന നൃത്ത താള വാദ്യങ്ങളുടെ മേഖലയില്‍ സൂഷ്മമായ സംവേദനക്ഷമത നിലനിര്‍ത്തിയിരുന്നു.

ഈശ്വരന്മാര്‍ ആവേശിക്കുന്ന തിറയില്‍ നിണബലി പോലുള്ള സാഹസിക വേഷങ്ങളും കെട്ടിയാടിയിട്ടുണ്ട്.

ചടുലവും രൗദ്രരൂപവുമാര്‍ന്ന കുട്ടിച്ചാത്തന്‍ തിറയ്ക്ക് പൂങ്കുട്ടി, കരിങ്കുട്ടി തുടങ്ങിയ വകഭേദങ്ങളുമുണ്ട്. അഭ്യാസ ഗുളികന്‍ എന്ന പേരുള്ള ഗുളികന്‍ തിറ പൊയ്ക്കാലുകളില്‍ നിന്ന് അഭ്യാസം കാണിക്കുന്ന ഓരു തരം സര്‍ക്കസായി ഇന്ന് രൂപം മാറി. കുഞ്ഞിരാമന്‍ പണിക്കരുടെ ഗുളികള്‍ തിറ സമ്പ്രദായിക രീതിയില്‍ കുരുത്തോല വഞ്ചിയും കൈകളില്‍ കൈനാകരവും തലയില്‍ കുരുത്തോലക്കെട്ടും ഉള്ള നൃത്തരൂപമാണ്.

പാരമ്പര്യമായി ലഭിച്ച ഈ കഴിവിന് സര്‍ക്കാരില്‍ നിന്നുള്ള പാരിതോഷികങ്ങളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും ജനങ്ങള്‍ തലമുറകളായി കലാജീവിതത്തിന് നല്‍കുന്ന അളവറ്റ ഭക്തിയും ബഹുമാനവുമാണ് കൈമുതല്‍. തിറയുടെ ശസ്ത്രീയ വശങ്ങളെക്കുറിച്ച് അപഗ്രഥനങ്ങളൊന്നുതന്നെ ലഭ്യമല്ല. ആകെയുള്ളത് കുറച്ച് ഫോക്ലോറുകള്‍ ഡോക്യുമെന്‍റേഷനുകളാണ്.

നമ്മുടെ സംസ്കാരവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഈ കലാരൂപം വളരെ പഠന സാധ്യതകളുള്ളതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :