WEBDUNIA|
Last Modified തിങ്കള്‍, 30 മാര്‍ച്ച് 2009 (17:52 IST)
സെപ്തംബര്‍ 20നായിരുന്നു തലസ്ഥാന നഗരിയെ വിറപ്പിച്ച മാരിയറ്റ് ഹോട്ടല്‍ ആക്രമണം. ബോംബ് നിറച്ച ട്രക്ക് ഹോട്ടലിന് നേരെ ഓടിച്ചുകയറ്റുകയായിരുന്നു. 60 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ ഹോട്ടല്‍ ഏതാണ്ട് പൂര്‍ണമായും അഗ്നിക്കിരയായി. ഈയടുത്താണ് ഹോട്ടല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്.
ഈ വര്‍ഷവും ഭീകരര്‍ സ്വാതിലും മറ്റ് മേഖലകളിലും ആക്രമണം തുടര്‍ന്നു. എന്നാല്‍ മാര്‍ച്ച് ഒന്‍പതിന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് നേരെയുണ്ടായ ആക്രമണം പാകിസ്ഥാന്‍ ക്രിക്കറ്റിന്‍റെ ഭാവിയെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. ആക്രമണത്തില്‍ കളിക്കാരടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. പൊലീസുകാരടക്കം എട്ടുപേര്‍ മാത്രമേ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നുള്ളൂ എങ്കിലും കായിക ലോകത്തിന് മുന്നില്‍ പാക് ആഭ്യന്തര മന്ത്രാലയം നാണംകെട്ട് തലകുനിച്ചു.
അടുത്ത ക്രിക്കറ്റ് ലോകകപ്പിലെ പാകിസ്ഥാന്‍ വേദികള്‍ ഒഴിവാക്കാന്‍ ഐസിസി തീരുമാനിച്ചത് ഈ ആക്രമണത്തെ തുടര്‍ന്നായിരുന്നു. 27ന് വടക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഒരു പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കെത്തിയ 70 വിശ്വാസികള്‍ കൂടി തീവ്രവാദത്തിന്‍റെ ഇരകളായി. ഏറ്റവും ഒടുവില്‍ ലാഹോറില്‍ പൊലീസ് പരിശീലന കേന്ദ്രം തന്നെ തീവ്രവാദികള്‍ ആക്രമണത്തിനിരയാക്കിയപ്പോള്‍ അസ്ഥിരമായ പാക് സര്‍ക്കാരിന്‍റെ സുരക്ഷാ പാളിച്ച ലോകത്തിന് മുന്നില്‍ തുറന്നു കാണിക്കുകയായിരുന്നു ഭീകരര്‍.
തീവ്രവാദികള്‍ വേട്ടക്കാരനും ജനങ്ങള്‍ ഇരകളുമാകുന്ന ഈ രക്തരൂക്ഷിത ഗെയിമില്‍ അന്തിമ വിജയം എപ്പോഴും തീവ്രവാദികള്‍ക്കൊപ്പമാണ് എന്നതാണ് പാകിസ്ഥാനിലേയും മറ്റ് ലോക രാഷ്ട്രങ്ങളിലേയും ഭീകരാക്രമണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ഒപ്പം ഇനിയൊരു ചെറുത്തുനില്പിന് ശേഷിയില്ലാത്ത വിധം പാകിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കിക്കഴിഞ്ഞു എന്ന നഗ്നസത്യവും.