കേരളത്തെ കുടിപ്പിച്ച് കിടത്താന്‍ സര്‍ക്കാര്‍!

ഇസഹാഖ്

Alcohol Cola
WEBDUNIA|
PRO
PRO
ലോകത്ത് ഏറ്റവും കൂടുതല്‍ കുടിയന്മാരുള്ളത് കേരളത്തിലാണോ എന്നറിയില്ല, എന്തായാലും ഓരോ ഉത്സവ സീസണ്‍ കഴിയുമ്പോഴും കേരളത്തിലെ കുടിയന്മാരുടെ എണ്ണം ഇരട്ടി കണ്ട് വര്‍ധിച്ചു വരികയാണ്. കള്ളുകുടിയുടെ കാര്യത്തില്‍ രാജ്യത്ത് കേരളത്തിന് നല്ലൊരു സ്ഥാനം തന്നെയുണ്ട്. രാജ്യത്തെ ആളോഹരി മദ്യോപഭോഗത്തിന്‍റെ കണക്ക് നോക്കുമ്പോള്‍ കേരളം തന്നെയാണ് മുന്നില്‍. ഇതില്‍ കേരളീയരായ നമുക്ക് അഭിമാനം കൊള്ളാം!

കുടിയന്മാരുടെ എണ്ണം കൂട്ടാനായി മാറിമാറിവരുന്ന സര്‍ക്കാരുകള്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞുക്കൊണ്ടിരിക്കുകയാണ്. കേരളത്തെ സമ്പൂര്‍ണ ലഹരി സംസ്ഥാനമാക്കാനാണ് നമ്മുടെ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് തോന്നുന്നു. വീര്യം കുറഞ്ഞ മദ്യം കോള മോഡല്‍ കുപ്പികളാക്കി പഞ്ചായത്തുകള്‍ തോറും വില്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടത് സിങ്കങ്ങള്‍. പുതിയ മദ്യ പദ്ധതി നിയമസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്.

മാര്‍ച്ചില്‍ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പുതിയ മദ്യ പദ്ധതിക്ക് അംഗീകാരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബക്കാനി മാര്‍ടിനി ഇന്ത്യ ലിമിറ്റഡ് കമ്പനിയാണ് കള്ള് വില്‍പ്പനയില്‍ കേരള സര്‍ക്കാറിനെ സഹായിക്കാന്‍ തയ്യാറായിരിക്കുന്നത്. വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള പദ്ധതി സംബന്ധിച്ച് ഗോവ കമ്പനിയും സര്‍ക്കാറും തമ്മിലുള്ള കരാര്‍ രേഖകള്‍ ശരിയായി വരികയാണ്. അതേസമയം, കര്‍ണാടകയിലെ ഒരു കമ്പനിയാണ് വീര്യം കുറഞ്ഞ മദ്യം കേരളത്തിന് നിര്‍മ്മിച്ചു നല്‍കുക എന്നും റിപ്പോര്‍ട്ടുണ്ട്.

കള്ളുകുടിയന്മാരുടെ നാട്ടില്‍ വന്‍ വിപണി കണ്ടെത്തിയ ഗോവ കമ്പനി 2007 ജനുവരി 23ന് പുതിയ പദ്ധതി സംബന്ധിച്ച് സര്‍ക്കാറിന് സമര്‍പ്പിച്ച അപേക്ഷ അംഗീകാരത്തിന്റെ അന്തിമ ഘട്ടത്തിലാണ്. പദ്ധതിയുടെ തുടക്കത്തില്‍ പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും സമരവും പ്രതിഷേധവും പ്രതീക്ഷിക്കാം. ഇതെല്ലാം മുന്നില്‍ കണ്ട ഇടതു സര്‍ക്കാര്‍ കോളമദ്യകുപ്പികള്‍ ബീവറേജസ് കോര്‍പ്പറേഷന്റെ വില്‍പന കേന്ദ്രങ്ങള്‍ വഴി വില്‍പ്പന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ അളവിനും തൂക്കത്തിനും അനുസരിച്ച് ഭാവിയില്‍ കോള മദ്യത്തിന്റെ വിതരണം കൂടുതല്‍ വിപണികളില്‍ പരീക്ഷണം നടത്താനും സര്‍ക്കാറിന് പദ്ധതിയുണ്ട്.

എന്തായാലും, വീര്യം കുറഞ്ഞ മദ്യമാണെന്ന പരസ്യം വരുന്നതോടെ കുടിക്കാത്തവരും കുടിയന്മാരാകും. താരതമ്യേനെ വീര്യം കുറഞ്ഞ ബിയറില്‍ ആരംഭിച്ചാണല്ലോ, തുടക്കക്കാര്‍ മുഴുക്കുടിയന്മാരാകുന്നത്! ശീതളപാനീയങ്ങളെ പോലെ ആര്‍ക്കും യഥേഷ്ടം വില്‍ക്കുകയും വാങ്ങുകയും കുടിക്കുകയും ചെയ്യാവുന്ന വിധം വിതരണം ഉദാരമാക്കാനാണ് ഇടത് സര്‍ക്കാറിലെ ബുദ്ധിജീവികളായ സാമ്പത്തിക വിദഗ്ധര്‍ ലക്‍ഷ്യമിടുന്നത്. രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ ഇത്തരമൊരു കോള മദ്യം വില്‍ക്കുന്നുണ്ട്. നാലു ശതമാനം വരെ ആല്‍ക്കഹോള്‍ കലര്‍ന്ന കുപ്പിപ്പാനീയങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡുമാണ്. പുതിയ കോളമദ്യം പദ്ധതി കുടിയാന്മാരുടെ നാട്ടില്‍ വന്‍ വിജയം നേടുമെന്നുറപ്പാണ്.

എന്നാല്‍, വീര്യം കുറഞ്ഞ, മികവാര്‍ന്ന മദ്യമാണ് എന്നൊക്കെയുള്ള പ്രഖ്യാപനങ്ങള്‍ ഭാവിയില്‍ മാറിമറിയും. ബിയറില്‍ ഉള്ളപോലെ, ലൈറ്റ്, സ്‌ട്രോംഗ്, സൂപ്പര്‍ സ്‌ട്രോംഗ് എന്നിങ്ങനെ കോളമദ്യത്തിനും വകതിരിവുകള്‍ വരും. ഇതിനുപുറമെ, സര്‍ക്കാറിന്റെ പുതിയ പദ്ധതിയുടെ മറപിടിച്ച് വ്യാജ മദ്യം കേരളത്തില്‍ ഒഴുകും. കോള കുപ്പികളില്‍ വരുന്ന മദ്യത്തിന് വീര്യം കുറവാണെന്ന് അവകാശപ്പെടുന്ന നിര്‍മ്മാണ കമ്പനികള്‍ തന്നെ പറയുന്നത് ചിലപ്പോള്‍ പത്തു ശതമാനം വരെ ആല്‍ക്കഹോള്‍ ഉണ്ടാവുമെന്നാണ്. അതെ, കള്ള് വ്യാപകമായി വില്‍പ്പന നടത്താനുള്ള ഒരു തന്ത്രമായിട്ട് മാത്രമെ പുതിയ പദ്ധതി കാണേണ്ടതുള്ളൂ.

അടുത്ത പേജില്‍ വായിക്കുക, ‘നമ്മുടെ സഖാക്കളുടെ ഒരു മദ്യനയം!’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :