എന്ത് പറഞ്ഞുതുടങ്ങിയാലും അവസാനം ബി ജെ പിയും പ്രധാനമന്ത്രിയും എത്തുന്നത് സൈന്യത്തിലേക്ക്

Last Updated: വ്യാഴം, 11 ഏപ്രില്‍ 2019 (12:45 IST)
ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അത്ര എളുപ്പത്തിൽ വിജയിക്കാനാകില്ല എന്ന് ബി ജെ പി ക്ക് അറിയാം. മാസങ്ങൾക്ക് മുൻപ് അഞ്ച സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഈ ബോധ്യം ബി ജെ പിക്ക് നൽകിയിരുന്നു. അതിനാൽ തന്നെ തിരഞ്ഞെടുപ്പിൽ ഭരണ നേട്ടങ്ങൾ ഉയർത്തിപ്പിടിക്കാതെ രാജ്യ സുരക്ഷയും മതവും സൈന്യവുമെല്ലാമാണ് ബി ജെ പിയുടെ പ്രധന ആയുധം.

തിരഞ്ഞെടുപ്പ് റലികളിലും പ്രചരണങ്ങളിലും എന്തിനെ കുറിച്ച് സംസാരിച്ചാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു ബി ജെപി നേതാക്കളും അവസാനം എത്തിച്ചേരുക രാജ്യ സുരക്ഷയിലൂടെ സൈന്യത്തിലേക്കായിരിക്കും. സൈനികരെയും രാജ്യ സ്നേഹത്തെയും വികാരമായി ഉയർത്തിക്കാട്ടി വോട്ടാക്കി മാറ്റാനുള്ള തന്ത്രം ബി ജെ പി നേരത്തെ തന്നെ പ്രയോഗിച്ചിട്ടുള്ളതാണ്.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഉണ്ടായ ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാൻ അതിർത്തി കടന്ന് ബലാക്കോട്ടിൽ ഇന്ത്യൻ വ്യോമ സേന പ്രഹരമേൽപ്പിച്ചതിനെ കുറിച്ച് വാചാലരായി. ഇന്ത്യ തങ്ങളുടെ കയ്യിലാണ് സുരക്ഷിതം എന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ നമ്മൽ കണ്ടു. ബലാക്കോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് സൈന്യവും സർക്കാരും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് ഒരു തിരഞ്ഞെടുപ്പ് റാലിയിൽ ബി ജെ പി അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിക്കുന്നതും നമ്മൾ കണ്ടു.

എന്നാൽ ഇതെല്ലാം തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപായിരുന്നു. അപ്പോൾ പെരുമാറ്റ ചട്ടം നിലവിൽ വന്നിട്ടില്ല. എന്നൽ പെരുമറ്റ ചട്ടം നിലവിൽ വാന്നതിന് ശേഷവും സ്ഥിതി ഒരു പോലെ തന്നെ തുടരുകയാണ്. സൈന്യത്തിന്റെ പേരിലും സൈനിക നീക്കങ്ങളുടെ പേരിലും വോട്ട് അഭ്യർത്ഥിക്കരുത് എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് പുല്ലുവിലപോലും കൽപ്പിക്കപ്പെടുന്നില്ല.

ഉത്തർ‌പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യോഗി ആദിത്യനാഥ് ഇന്ത്യൻ സൈന്യത്തെ മോദി സേന എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യൻ സൈന്യത്തെ അപമാനിക്കുന്നതിന് തുല്യമാണിത്. സംഭവത്തിൽ യോഗി ആദിത്യനാഥിനെ ശാസിച്ചിരുന്നു. പ്രധാനമന്ത്രിയാവട്ടെ അൽ‌പം കൂടി വികാരം ഉണർത്തി പുൽ‌വാമയിലെ രക്തസാക്ഷികൾക്കും ബലാക്കോട്ടിൽ പാകിസ്ഥാന് മറുപടി നൽകിയ സേനാംഗങ്ങൾക്കും വോട്ട് രേഖപ്പെടുത്താൻ നിങ്ങൾ തയ്യാറുണ്ടോ എന്ന ചോദ്യം ഉന്നയിക്കുകയാണ് ചെയ്തത്.

മഹാരാഷ്ട്രയിലെ ലത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു കന്നി വോട്ടർ‌മാരോട് ചോദ്യ രൂപേനയുള്ള മോദിയുടെ ആഹ്വാനം. പ്രസംഗം പ്രഥമദൃഷ്ട്ര്യ ചട്ടലംഗനമാണെന്ന് മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഒസ്മാനാബാദ് തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് നൽകി. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണവും തേടിയുട്ടുണ്ട്.

പ്രധാനമന്ത്രിയുടെ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് എന്ന് സാമാന്യ ബോധമുള്ള ഏതൊരു പൌരനും വ്യക്തമാവും. തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു ശാ‍സന നൽകും എന്നതായിരിക്കും ചട്ട ലംഘനത്തിനെതിരെയുള്ള നടപടി. പ്രസംഗിച്ചത് പ്രധാനമന്ത്രി ആയതിനാൽ അതിനുള്ള സധ്യതയും വിരളമാണ്. ശാസന എന്ന ഉണ്ടയില്ല തോക്കുകാട്ടിയാണ് ചട്ടലംഘനങ്ങളെ കമ്മീഷൻ നേരിടുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :