ചർച്ചകൾ സജീവം, ശശി തരൂരിനെ നേരിടാൻ കാനം കളത്തിലിറങ്ങുമോ ?

Last Modified വെള്ളി, 15 ഫെബ്രുവരി 2019 (16:36 IST)
ലോക്സഭാ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥി നിർണയ തിരക്കുകളിലാണ് സംസ്ഥാനത്തെ എല്ലാം രാഷ്ട്രീയ പർട്ടികളും ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്ര
തിരുവനന്തപുരം മണ്ഡലം തന്നെയായിരിക്കും. തിരുവന്തപുരം മണ്ഡലം പിടിക്കുന്നതിനായി പ്രമുഖരെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ ബി ജെ പി തന്ത്രങ്ങൾ മെനയുകയാണ്.

ഇപ്പോഴിതാ മണ്ഡലത്തിൽ അട്ടിമറി നടത്താൻ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മത്സരിപ്പിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്. കോൺഗ്രസിന്റെ ശക്തനായ സ്ഥാനാർത്ഥി ശശി തരൂരിനെയാണ് ഈ മണ്ഡലത്തിൽ ഇരു പാർട്ടികളും എതിരിടേണ്ടത്. കഴിഞ്ഞ രണ്ട് തവണയും വലിയ മാർജിനിലാണ് തരൂർ വിജയിച്ചത് എന്നത് ഇവിടെ പ്രധാനമാണ്.

തിരുവനന്തപുരത്ത് കാനം രാജേന്ദ്രനെ മത്സരിപ്പിച്ചാൽ തരൂരിനെ അട്ടിമറിക്കാൻ സാധിക്കുമെന്നാണ് സി പി ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ വിലയിരുത്തൽ. ഈ ആവശ്യം തിരുവന്തപുരം ജില്ലാ കമ്മറ്റി കാനത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ കാനം ഇക്കാര്യത്തിൽ മറുപടി നൽകാൻ തയ്യാറായിട്ടില്ല.

തിരുവനന്തപുരം മണ്ഡലത്തിൽ ശക്തമായ വ്യക്തിപ്രഭാവമുള്ള നേതാവാണ് ശശി തരൂർ. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും അത് വ്യക്തമായതാണ്. തരൂരിനെതിരെ ജനവികാരവും തിരുവനന്തപുരം മണ്ഡലത്തിലില്ല. ഇത്തരം ഒരു സാഹചര്യത്തിൽ മണ്ഡലത്തിൽ അട്ടിമറി ഉണ്ടാക്കാൻ സാധിക്കുമോ ?

കാനം തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യാറായേക്കില്ല എന്നുതന്നെയാണ് രാഷ്ട്രിയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. പാർട്ടിയിലെ ഏറ്റവും ശക്തനായ നേതാവാണ് ഇപ്പോൾ കാനം. പാർട്ടി സെക്രട്ടറിയായി ഇത് കാനത്തിന്റെ രണ്ടാം ടേമാണ്. കാനത്തിനെതിരെ പാർട്ടിയിൽ ശബ്ദങ്ങൾ കുറവായതിനാൽ ഇനിയും ഒരു ടേം കൂടി സെക്രട്ടറിയാകാൻ കാ‍നത്തിന് സാധിക്കും.

കാനം മത്സര രംഗത്തെത്തുകയാണെങ്കിൽ പാർട്ടി സെക്രട്ടറി സ്ഥാനം കൈമാറേണ്ടി വരും. ഇത് പാർട്ടിയിലെ നിലവിലെ അവസ്ഥയെ മാറ്റിമറിക്കും എന്നതിനാൽ പാർട്ടി നേതൃത്വത്തിൽ തന്നെ തുടരാനായിരിക്കും കാനം തീരുമാനം എടുക്കുക. എതിർ സ്ഥാനാർത്ഥി ആയതിനാൽ വിജയ സാധ്യത ഉറപ്പില്ല എന്നതിനാതും പ്രധാന ഘടകമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :