ശ്രീധരന്‍പിള്ള നയിക്കാനുള്ളപ്പോള്‍ കുമ്മനം മടങ്ങിവരുന്നത് എന്തിന് ?; മിന്നല്‍ നീക്കവുമായി അമിത് ഷാ

ശ്രീധരന്‍പിള്ള നയിക്കാനുള്ളപ്പോള്‍ കുമ്മനം മടങ്ങിവരുന്നത് എന്തിന് ?; മിന്നല്‍ നീക്കവുമായി അമിത് ഷാ

 ps sreedharan pillai , bjp , kummanam rajasekharan , Narendra modi , cpm , Congress , RSS , കുമ്മനം രാജശേഖരന്‍ , ചെങ്ങന്നൂര്‍ , പിഎസ്‌ ശ്രീധരന്‍പിള്ള , മിസോറാം
ന്യൂഡല്‍ഹി/തിരുവനന്തപുരം| jibin| Last Updated: തിങ്കള്‍, 30 ജൂലൈ 2018 (19:40 IST)
പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അപ്രതീക്ഷിത ഞെട്ടലും അത്ഭുതവും സമ്മാനിക്കുന്നതായിരുന്നു കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി പോകുന്നു എന്ന വാര്‍ത്ത. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കേന്ദ്ര നേതൃത്വം രഹസ്യമായി സ്വീകരിച്ച തീരുമാനം ബിജെപി സംസ്ഥാന ഘടകത്തെയും പിടിച്ചു കുലുക്കി.

ചെങ്ങന്നൂരില്‍ പാര്‍ട്ടിയെ നയിക്കേണ്ട അധ്യക്ഷന്‍ നിര്‍ണായക നിമിഷം മിസോറാമിലേക്ക് വിമാനം കയറിയത് ബിജെപിക്ക് ചെറുതല്ലാത്തെ തിരിച്ചടി സമ്മാനിച്ചു. ചെങ്ങന്നൂരില്‍ കാര്യങ്ങള്‍ അനുകൂലമല്ലെന്ന തിരിച്ചറിവ് മൂലമാണ് കുമ്മനത്തെ തല്‍‌സ്ഥാനത്തു നിന്നും നീക്കിയതെന്ന ആക്ഷേപവും സംസ്ഥാന ഘടകത്തില്‍ പടര്‍ന്നു.

ചെങ്ങന്നൂരില്‍ പരാജയപ്പെട്ടാല്‍ പാര്‍ട്ടിയെ നയിച്ച സംസ്ഥാന അധ്യക്ഷനെ ഗവര്‍ണര്‍ പദവിയിലേക്ക് എത്തിക്കുന്നതിലുള്ള ബുദ്ധിമുട്ടും തിരിച്ചറിഞ്ഞാണ് വോട്ടെടുപ്പിനു പോലും കാത്തിരിക്കാതെ കുമ്മനത്തെ മിസോറാമിലേക്ക് അയച്ചതെന്ന സംസാരവും ഇന്നും പാളയത്തിലുണ്ട്.

കേന്ദ്രത്തിന്റെ പ്രതീക്ഷകള്‍ ശരിവെച്ച് ബിജെപി സ്ഥാനാര്‍ഥി അഡ്വ: പിഎസ്‌ ശ്രീധരന്‍പിള്ള ചെങ്ങന്നൂരില്‍ പരാജയം രുചിച്ചു. കുമ്മനത്തിനത്തെ മിസോറാമിലേക്ക് അയച്ച അമിത് ഷായുടെയും കൂട്ടരുടെയും നടപടി ഇതോടെ ശരിയായെങ്കിലും നാഥനില്ലാത്തെ അവസ്ഥയിലേക്കാണ് സംസ്ഥാന ബിജെപി ഘടകം എത്തിച്ചേര്‍ന്നത്.

കുമ്മനം ഒഴിച്ചിട്ടു പോയ അധ്യക്ഷ പദവിയിലേക്ക് മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും നീങ്ങിയതോടെ അമിത് ഷാ പോലും നിസഹായനായി. ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞതോടെ ഗ്രൂപ്പ് കളിയുടെ ശക്തി മറനീക്കി പുറത്തുവന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ രണ്ടാം ഘട്ടം തുടങ്ങേണ്ടതിനാൽ‌ അടിയന്തരമായി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കണമെന്ന കേരള ഘടകത്തിന്റെ ആവശ്യം ഗ്രൂപ്പ് കളിയുടെ ഭാഗമായി.

എന്നാല്‍, മാസങ്ങള്‍ നീണ്ട ഇടവേളയ്‌ക്കു ശേഷം ആര്‍എസ്എസിന്റെയും അമിത് ഷായുടെയും പിന്തുണയോടെ ശ്രീധരന്‍ പിള്ള അധ്യക്ഷനാകുമ്പോള്‍ എടുത്തു പറയേണ്ട കാര്യം കുമ്മനത്തിന്റെ തിരിച്ചു വരവാണ്.

ലോക്‍സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ശ്രീധരന്‍ പിള്ളയുടെ കൈകളിലേക്ക് സംസ്ഥാന ഘടകത്തെ കേന്ദ്ര നേതൃത്വം ഏല്‍പ്പിച്ചു നല്‍കുന്നത്. അതേ മാനദണ്ഡം തന്നെയാണ് കുമ്മനത്തിന്റെ കാര്യത്തിലും സ്വീകരിച്ചത്. ലോക്‍സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തെ കേരളത്തില്‍ എത്തിച്ച് സജീവ രാഷ്‌ട്രീയത്തില്‍ ശക്തമായി
നിര്‍ത്തുക എന്നതാണ് ലക്ഷ്യം.

ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ വലിയ ലക്ഷ്യങ്ങള്‍ മനസിലുള്ള അമിത് ഷാ കുമ്മനത്തിന്റെ കാര്യത്തില്‍ ആര്‍എസ്സിന് മുമ്പില്‍ വഴങ്ങും. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ അദ്ദേഹത്തെ മൽസരിപ്പിക്കണമെന്ന ആവശ്യം ആർഎസ്എസ് ഉന്നയിച്ചിരുന്നു. കുമ്മനം മല്‍സരിച്ചാല്‍ ജയസാധ്യത കൂടുതലാണെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തൽ. ഇതേ അഭിപ്രായം പാര്‍ട്ടിയിലും നിലനില്‍ക്കുന്നതിനാലാണ് കുമ്മനത്തെ തിരിച്ചു കൊണ്ടുവരുന്നതില്‍
കേന്ദ്ര നേതൃത്വവും സമ്മതമറിയിച്ചത്.

കുമ്മനം കേരളത്തിലേക്ക് തിരിച്ചെത്തുന്നതോടെ പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടുമെന്നാണ് നിഗമനം. ജനങ്ങളുമായി കൂടുതല്‍ അടുപ്പമുള്ള ശ്രീധരന്‍ പിള്ള അധ്യക്ഷനാകുകയും കുമ്മനം മടങ്ങിവരുകയും ചെയ്‌‌താല്‍ പ്രവര്‍ത്തനം ശക്തമാകും. ആര്‍ എസി എസിന്റെ ശക്തി സംസ്ഥാനത്ത് പ്രതിഫലിക്കുകയും ചെയ്യും. ലോക്‍സഭാ തെരഞ്ഞെടുപ്പിനെ സമീപിക്കുമ്പോള്‍ ഈ നീക്കങ്ങള്‍ നേട്ടമാകുമെന്നും നേതൃത്വം കരുതുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :