അമിത് ഷാ കസറുന്നത് വെറുതെയല്ല; തെരെഞ്ഞടുപ്പിൽ ബിജെപിയുടെ പ്രചരണായുധം ‘250 ഭീകരരും ബാലാകോട്ടും’!

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Last Modified തിങ്കള്‍, 4 മാര്‍ച്ച് 2019 (18:21 IST)
ന്യൂഡല്‍ഹി: ഒടുവിൽ അമിത് ഷാ നിലപാട് വ്യക്തമാക്കി. ബലാക്കോട്ടിലെ ഭീകരക്യാമ്പുകളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ 250ൽ അധികം ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍
പറയുന്നത്. അമിത് ഷാ ഇങ്ങനെ പറയുമ്പോൾ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട് ഇക്കാര്യത്തില്‍ സർക്കാരോ ബന്ധപ്പെട്ട അധികാരികളോ ഇതുവരെയും ഒരു ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല എന്നത്. എത്രപേർ കൊല്ലപ്പെട്ടു എന്നതിന്റെ കണക്ക് കൈവശം ഇല്ലെന്ന് വ്യോമസേന വ്യക്തമാക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട് 12 ദിവസത്തിന് ശേഷമുണ്ടായ സൈനിക നീക്കത്തില്‍ ഭീകരരെ വധിച്ചുവെന്നതിന് തെളിവുകള്‍ പുറത്തുവിടാന്‍ പ്രതിപക്ഷമടക്കം ആവശ്യമുന്നയിച്ചിരിക്കുന്ന സമയത്താണ് അമിത് ഷായുടെ പ്രസ്താവന.

തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്. ഇതിൽ നിന്നും തന്നെ കാര്യങ്ങൾ വ്യക്തമാണ്, ബലാക്കോട്ടെ തിരിച്ചടി രാഷ്ട്രീയമായി മുതലെടുക്കാനാണ് ബിജെപി പരിശ്രമിക്കുന്നത്. നോട്ട് നിരോധനം, കര്‍ഷക റാലികള്‍, കുത്തകകളോടുള്ള അമിത സ്‌നേഹം, റാഫോൽ അഴിമതി എന്നീ പ്രശ്‌നങ്ങള്‍ കേന്ദ്രത്തെയും ബിജെപി നേതൃത്വത്തെയും രാഷ്‌ട്രീയപരമായി തളര്‍ത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ അധികാരം തിരിച്ചു പിടിക്കണമെങ്കിൽ ഇതുപോലെ എന്തെങ്കിലും വലിയ കാര്യം എടുത്തു കാണിച്ചേ മതിയാവൂ. അതിനാലാണ് ഭീകരരേ വധിച്ചുവെന്ന കണക്കുകളുമായി അമിത് ഷാ രംഗത്തുവന്നത്.

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ സാഹചര്യത്തിലാണ് പ്രതിപക്ഷമടക്കം ബിജെപിയുടെ അവകാശവാദത്തില്‍ സംശയമുന്നയിച്ചത്. എന്നാല്‍ തെളിവ് ചോദിക്കുന്നത് സൈന്യത്തെ അപമാനിക്കുന്നതാണെന്ന് പറഞ്ഞായിരുന്നു നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ തിരിച്ചടിച്ചത്.

വ്യോമാക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ആക്രമണം ലക്ഷ്യം കണ്ടുവെന്നും നാശനഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും മാത്രമാണ് എയര്‍ഫോഴ്‌സ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ 300 പേര്‍ വരെ കൊല്ലപ്പെട്ടന്നെ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പ്രദേശവാസികള്‍ അടക്കം ആക്രമണം തള്ളിയെന്നായിരുന്നു അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :