രാജ്യത്തെ ഒരോ കമ്പ്യൂട്ടറിലേക്കും കടന്നുകയറാനുള്ള കേന്ദ്ര സർക്കാർ നീക്കം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രം; എതിരാളികളെ നിരീക്ഷിക്കാൻ ഇതിലും നല്ല ഒരു മാർഗമുണ്ടോ ?

സുമീഷ് ടി ഉണ്ണീൻ| Last Updated: വെള്ളി, 21 ഡിസം‌ബര്‍ 2018 (14:02 IST)
രാജ്യത്തെ പൌരൻ‌മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ അന്വേഷണ ഏജൻസികൾക്ക് പൂർണാധികാരം നൽകിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ഏത് കമ്പ്യുട്ടറികളുലേക്ക് പ്രവേശിക്കാനും ആവശ്യമെങ്കിൽ ഡേറ്റ പിടിച്ചെടുക്കാനും പൂർണാധികാരമാണ്
എൻ ഐ എ, സി ബി ഐ, ഇന്റലിജൻസ് ബ്യൂറോ തുടങ്ങി 10 ഏജൻസികൾക്ക് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്.

രാജ്യത്ത് ഇതാദ്യമായാണ് വ്യക്തികളുടെ സ്വകാര്യ വിവരങ്ങളിലേക്ക് കടന്നുകയറാൻ ഒരു സർക്കാർ പൂർണാധികാരം നൽകുന്നത്. സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണിതെന്ന് നിസംശയം പറയാം. ഫോൺകോളുകൾക്കും, ഇ മെയിലുകൾക്കും സാമൂഹ്യ മാധ്യമങ്ങളിലെ സംഭവ വികാസങ്ങൾക്കും പുറമെ ഇനി ഓരോ കമ്പ്യൂട്ടറുകളിലേക്കും കേന്ദ്ര സർക്കാർ ഒളിഞ്ഞുനോക്കും എന്ന് സാരം.

അന്വേഷണങ്ങളുടെ ഭാഗമായി സംശയം തോന്നുന്ന ആളുകളിലേക്ക് ഇത്തരം രീതികൾ സ്വീകരിക്കാറുണ്ട്. ഉദ്ദേശം ശരിയാണെങ്കിൽ അതിൽ തെറ്റില്ല എന്ന് പറയാം. പക്ഷേ രാജ്യത്തെ മുഴുവൻ പൌരൻ‌മാരുടെയും സ്വകാര്യതയിലേക്ക് ഒരേസമയം എത്തിനോക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു എങ്കിൽ. അത് വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിനെ ലക്ഷ്യംവച്ചാണെന്ന് കണക്കാക്കേണ്ടിവരും.

രാജ്യത്ത് ബി ജെ പി വിരുദ്ധ തരംഗം ആളിക്കത്തുകയാണെന്ന് അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ കേന്ദ്ര സർക്കാരിന് ബോധ്യപ്പെട്ടു, ബി ജെ പി അധ്യക്ഷൻ അമിത് ഷായ്ക്ക് പോലും ഇത് തുറന്നു സമ്മതിക്കേണ്ടിവന്നു. ഇതിനുപിന്നാലെയാണ് രാജ്യത്തെ ഓരോ കമ്പ്യൂട്ടറുകളിലേക്കും കണ്ണുംനട്ടിരിക്കാൻ കേന്ദ്രസർക്കാർ ഏജൻസികൾക്ക് നിർദേശം നൽകിയിരിക്കുന്നത് എന്നത് വളരെ പ്രധാനമാണ്.

സാമൂഹ്യ മാധ്യമങ്ങളിലെ ക്യാംപെയിനുകൾക്ക് തിരഞ്ഞെടുപ്പുകളെ വലിയ അളവിൽ സ്വാധീനിക്കാൻ കഴിവുണ്ട് എന്ന് ബി ജെ പിക്ക് നന്നായി അറിയാം. ആ സാധ്യത മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയാണല്ലോ ബി ജെ പി കേന്ദ്രത്തിലും ഒരോ സംസ്ഥാനങ്ങളിലും അധികാരം പിടിച്ചെടുത്തത്. തങ്ങൾ പ്രയോഗിച്ച അതേ മാർഗം തങ്ങൾക്ക് തന്നെ വിനയായി വരുന്നു എന്ന തിരിച്ചറിവിൽനിന്നും രൂപം കൊണ്ട നിക്കമാണ് ഇതെന്ന് ന്യായമായും സംശയിക്കാം.

രാജ്യത്തെ ഓരോ കമ്പ്യൂട്ടറുകളും നിരീക്ഷണ വലയത്തിലാക്കുക. ഫയലുകൾ പിടിച്ചെടുക്കുക. എന്തെളുപ്പമാണെന്ന് നോക്കൂ. തങ്ങൾക്കെതിരായ ഓരോ നീക്കത്തെയും വളരെ വേഗത്തിൽ തിരിച്ചറിയാം. തങ്ങൾക്കെതിരെ ഉയരുന്ന രേഖകളെ ക്യാം‌പെയിനുകളെ അരുടെയും അനുവാദമില്ലാതെ നശിപ്പിക്കാം. ഓരോ രാഷ്ട്രീയ നീക്കങ്ങളെ ചെറുക്കാനുമുള്ള തന്ത്രങ്ങൾ കണ്ടെത്താം. അങ്ങനെ ഒരായിരം സാധ്യതകൾ ലഭിക്കുകയാണ് ബി ജെ പി ക്ക് ഈ ഒരൊറ്റ നീക്കത്തിലൂടെ.

സുരക്ഷാപരമായ കാരണങ്ങൾ എന്നായിരിക്കും ഇതിനെല്ലാം കേന്ദ്ര സർക്കാർ നൽകാൻ പോകുന്ന വിശദീകരണം. അത്തരമൊരു മൂടുപടമണിഞ്ഞാൽ കാര്യം എളുപ്പമാണ്. കോടതിപോലും അധികം ആ വിഷയത്തിലേക്ക് ഇടപെടില്ല. നേരത്തെ സാമുഹ്യ മധ്യമങ്ങളെ നിരീക്ഷിക്കുന്നതിനായി ഒരു സോഷ്യൽ മീഡിയ ഹബ്ബ് രൂപീകരിക്കണം എന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

രാജ്യത്തെ മുഴുവൻ സംശയത്തിന്റെ വലയത്തിൽ പെടൂത്തുകയാണോ കേന്ദ്ര സർക്കാർ എന്നായിരുന്നു ആന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചത്. എന്നാൽ അതിനും മുകളിലേക്ക് രാജ്യത്തെ ഓരോ പൌരന്റെയും സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന നിലയിലേക്ക് കേന്ദ്ര സർക്കാർ നീങ്ങുകയാണ്. ഇല്ലാത്ത ജന പിന്തുണ ഉണ്ടാക്കാൻ ഇന്നത്തെ കാലത്ത് ആകും എന്നത് ലോകത്തെ പല തിരഞ്ഞെടുപ്പുകളും തുറന്നുകാട്ടിയതാണല്ലോ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :