വിമാനത്തിനുള്ളില്‍ പ്രതിഷേധിക്കുകയോ സമരം ചെയ്യുകയോ ചെയ്താല്‍ ലഭിക്കുന്ന ശിക്ഷ എന്ത്? ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് നിയമം ഇങ്ങനെ

രേണുക വേണു| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (08:38 IST)

കണ്ണൂര്‍-തിരുവനന്തപുരം യാത്രാമധ്യേയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ ആക്രമണ ശ്രമമുണ്ടായത്. സംഭവത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. കുറ്റക്കാരായ മൂന്ന് പേര്‍ക്കെതിരെയും ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് നിയമപ്രകാരം ശക്തമായ നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട നിയമവശം എന്താണെന്ന് പരിശോധിക്കാം.

ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍ (1937) പാര്‍ട്ട് -3 , ചട്ടം 23 (എ) യിലാണ് ഇതേ കുറിച്ച് പ്രതിപാദിക്കുന്നത്. 1937 ലെ നിയമം ആണെങ്കിലും ഇത് 2018 ല്‍ പരിഷ്‌കരിച്ചിട്ടുള്ളതാണ്. ഈ നിയമം അനുസരിച്ച് വിമാനത്തില്‍ ഒരാളും മറ്റാരെയും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്തുകൂടാ. ശാരീരികമായോ വാക്കുകള്‍ കൊണ്ടോ ഒരാള്‍ക്ക് ഭീഷണിയുണ്ടാക്കാന്‍ പാടില്ല. അതായത് എല്ലാ തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും വിമാനത്തില്‍ വിലക്കുണ്ട്. പ്രത്യേകിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സമയത്താണെങ്കില്‍ അതിന്റെ ഗൗരവം കൂടും.

ഇത്തരം കുറ്റം ചെയ്താല്‍ ഷെഡ്യൂള്‍ ആറ് പ്രകാരം ഒരു വര്‍ഷം കഠിന തടവോ അഞ്ച് ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് വിധിക്കുക.

ഇത് കൂടാതെ മറ്റൊരു ചട്ടവും സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് എന്ന പേരില്‍ സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. അത് പ്രകാരം ഇത്തരം കുറ്റങ്ങള്‍ ചെയ്താല്‍ മൂന്ന് മാസം വരെ വിമാനയാത്രയില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ വകുപ്പുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :