അക്രമികളുടെ കാല്‍ക്കല്‍ വീണ് ഭാര്യ കരഞ്ഞിട്ടും അവര്‍ അയാളെ വെട്ടിക്കൊന്നു; കണ്ണൂരിലെ രാഷ്‌ട്രീയക്കളിയില്‍ വീണ്ടും ചോര ചിന്തുന്നു

അക്രമികളുടെ കാല്‍ക്കല്‍ വീണ് ഭാര്യ കരഞ്ഞിട്ടും അവര്‍ അയാളെ വെട്ടിക്കൊന്നു; കണ്ണൂരിലെ രാഷ്‌ട്രീയക്കളിയില്‍ വീണ്ടും ചോര ചിന്തുന്നു

കോഴിക്കോട്| priyanka| Last Modified ബുധന്‍, 13 ജൂലൈ 2016 (14:05 IST)
വീട്ട് മുറ്റത്തു നിന്നായിരുന്ന പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന് നെഞ്ചിന് വെട്ടേറ്റത്. അവിടെ നിന്നും പ്രാണനുകൊണ്ട് ധനരാജ് ഓടിയത് വീടിന്റെ പിന്നാമ്പുറത്തേക്ക്. പിറകെയെത്തിയ അക്രമികള്‍ വെട്ടി വീഴ്ത്തിയതോ കാലുതെന്നി വീണതോ എന്നറിയില്ലെങ്കിലും ധനരാജ് വീണു കിടന്നത് അവിടെയുണ്ടായിരുന്ന വാഴക്കുഴിയിലായിരുന്നു. മനസാക്ഷിയുള്ള ഒരാള്‍ക്കും രണ്ടാമതൊരുവട്ടം ആ വാഴക്കുഴിയിലേക്ക് നോക്കുവാനാവില്ല.
രക്തവും മാംസക്കഷണങ്ങളും നിറഞ്ഞ് ഭീകരമായ ഒരു കാഴ്ചയാണ് അത്. നെഞ്ചിലെ മുറിവ് മഴുകൊണ്ടുള്ള വെട്ടേറ്റായിരിക്കാം എന്ന് പോലീസ് പറയുന്നു. അതുമാത്രം മതിയായിരുന്നു ആ ജീവനില്ലാതാക്കാന്‍. എന്നിട്ടും അക്രമികള്‍ യാതൊരു ദയയുമില്ലാതെ ശരീരം വെട്ടിനുറുക്കി.

ധനരാജിന്റെ വീട്ടില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറിയാണ് കൊല്ലപ്പെട്ട ബിഎംഎസ് പ്രവര്‍ത്തകന്‍ രാമചന്ദ്രന്റെ വീട്.
ധനരാജ് കൊല്ലപ്പെട്ടതിലെ കലിയടക്കാന്‍ സിപിഎമ്മുകാര്‍ തെരഞ്ഞെടുത്തത് ധനരാജിന്റെ കൊലപാതകമോ അവിടെ നടന്ന സംഭവങ്ങളോ അറിയാതെ കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന രാമചന്ദ്രനെയായിരുന്നു. ബോംബെറിഞ്ഞ് വാതില്‍ തകര്‍ത്ത് വീട്ടിലേക്ക് കയറി രാമചന്ദ്രനെ വെട്ടിവീഴ്ത്തി. ഭര്‍ത്താവിനെ കശാപ്പുചെയ്യുന്നത് കണ്ട് ഭര്‍ത്താവിനെ കൊല്ലരുതെന്ന് പറഞ്ഞ് ഭാര്യ അക്രമികളുടെ കാല്‍ക്കല്‍ വീണപേക്ഷിച്ചിട്ടും പിന്മാറാന്‍ ആരും തയ്യാറായില്ല.

കണ്ണൂരിലെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് ഏതാണ്ട് 40 വര്‍ഷത്തെ ചരിത്രം പറയാനുണ്ട്. 1969 ഏപ്രില്‍ 21ന് ബിജെപിയുടെ പഴയ രൂപമായിരുന്ന ജനസംഘത്തിന്റെ പ്രവര്‍ത്തകനായിരുന്ന
വാടിക്കല്‍ രാമകൃഷ്ണന്‍ ആണ് കണ്ണൂരിലെ ആദ്യത്തെ രാഷ്‌ട്രീയ ഇര. പിന്നീടിങ്ങോട്ട് കൊലപാതകങ്ങള്‍ തുടര്‍ക്കഥയായി. കൊലപാതകത്തിനൊപ്പം നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചും പ്രവര്‍ത്തകര്‍ മരിച്ചുവീണു. ഏത് രീതിയിലായാലും കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും സാധാരണക്കാരായ പ്രവര്‍ത്തകര്‍ മാത്രം.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 42ഓളം പേരാണ് കണ്ണൂരില്‍ രാഷ്‌ട്രീയപോരില്‍ പിടഞ്ഞു വീണത്. ഇതില്‍ 19 സിപിഎം പ്രവര്‍ത്തകരും 17 ആര്‍എസ്എസുകാരും മൂന്ന് മുസ്ലീംലീഗും രണ്ട് എന്‍ഡിഎഫ് പ്രവര്‍ത്തകരും ഉണ്ട്. ഒടുവിലത് ചൊവ്വാഴ്ച ഒരു ബിഎംഎസുകാരനും സിപിഎംകാരനും കൊല്ലപ്പെട്ടതില്‍ എത്തിനില്‍ക്കുന്നു.

എല്‍ ഡി എഫ് അധികാരത്തില്‍ വന്നശേഷം കണ്ണൂരില്‍ നടക്കുന്ന മൂന്നാമത്തെ രാഷ്‌ട്രീയകൊലപാതകമാണിത്. ഇനിയുള്ള അഞ്ചു
വര്‍ഷത്തിനിടെ തിരിച്ചും മറിച്ചുമുള്ള പ്രതികാരങ്ങളില്‍ എത്രപേര്‍ മരിച്ചുവീഴുമെന്ന് ചോദ്യമുയരുന്നു. തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തെ പിണറായിയില്‍ ഉണ്ടായ അക്രമത്തില്‍ സിപിഎം പ്രവര്‍ത്തകനായ രവീന്ദ്രന്‍ കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം മാസങ്ങളുടെ മാത്രം വ്യത്യാസത്തില്‍ രണ്ട് കൊലപാതകങ്ങള്‍ കൂടി.

കണ്ണൂരിന്റെ രാപ്പകലുകളില്‍ വീണ്ടും അശാന്തിയുടെ കരിനിഴല്‍ വീണു കഴിഞ്ഞു. പയ്യന്നൂരില്‍ ചൊവ്വാഴ്ച നടന്ന ഇരട്ടക്കൊലപാതകം മറ്റെന്തെല്ലാം അനിഷ്‌ട സംഭവങ്ങള്‍ക്ക് കൂടിയുള്ള തുടക്കമാണെന്ന ആശങ്ക കണ്ണൂരിലാകെ പടര്‍ന്നിട്ടുണ്ട്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൂടി സഹകരിക്കാതെ പൊലീസിനു മാത്രമായി ജില്ലയില്‍ ഒന്നും ചെയ്യാനും സാധിക്കില്ല. മുമ്പ് അക്രമ പരമ്പരകള്‍ പതിവായ കണ്ണൂരിലെ ഗ്രാമങ്ങളില്‍ പൊലീസ് മുന്‍കൈയെടുത്ത് സമാധാനം പുനസ്ഥാപിച്ചെങ്കിലും പുതിയ ഇടങ്ങളില്‍ അക്രമത്തിന്റെ വിത്തുകള്‍ മുളക്കുന്നതാണ് നിലവിലെ പ്രധാനപ്രശ്‌നം.

കണ്ണൂരില്‍ നിന്ന് സമാധാനം അകലുന്നു എന്ന പരാതിയും ഉയര്‍ന്നുകഴിഞ്ഞു. പയ്യന്നൂരിലെ രണ്ട് കൊലപാതകങ്ങളില്‍ ആദ്യ കൊലപാതകത്തിന് എന്താണ് പ്രകോപനമെന്ന് ഇനിയും വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ചില കേസുകളില്‍ പ്രതിയാണെങ്കിലും കൊലപാതകത്തിന് തക്ക പ്രകോപനങ്ങളൊന്നും അടുത്തിടെ ഉണ്ടായിട്ടില്ല. ബിഎംഎസ് പ്രവര്‍ത്തകനായ രാമചന്ദ്രന്‍ ഒരു കേസില്‍ പോലും പ്രതിയല്ല. എന്നാല്‍ പകരത്തിന് പകരം എന്ന വൃത്തികെട്ടതും ക്രൂരവുമായ രാഷ്‌ട്രീയത്തിന്റെ ഇരയായി രാമചന്ദ്രനും. കണ്ണൂരിനേറ്റ മുറിവ് പാര്‍ട്ടികള്‍ മുന്‍കൈയ്യെടുത്താല്‍ മാത്രമേ ഉണങ്ങുകയുള്ളൂ. ആയുധം താഴെയിടാന്‍ നേതാക്കള്‍ അണികളെ ശീലിപ്പിക്കണം. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന കാടന്‍ നിയമം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടികള്‍ക്ക് ചേര്‍ന്നതല്ലെന്ന് അണികളെ ചൊല്ലിയും തല്ലിയും നേതാക്കള്‍ തന്നെ പഠിപ്പിച്ചും നല്‍കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :