ജോളിയുടെ ഉറ്റസുഹൃത്ത് മുങ്ങി, എൻ ഐ ടി ബന്ധം പൊടിതട്ടിയെടുത്ത് അന്വേഷണ സംഘം

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2019 (08:12 IST)
കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയുടെ ഉറ്റസുഹൃത്തായ യുവതിയെ തിരഞ്ഞ് പൊലീസ്. എന്‍ഐടി പരിസരത്തുണ്ടായിരുന്ന തയ്യല്‍ കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. ജോളിയുടെ എൻ ഐ ടിയിലെ വ്യാജ ഉദ്യോഗവും വസ്തു ഇടപാടുകളെ കുറിച്ചും ഈ യുവതിക്ക് വ്യക്തമായി അറിയാമെന്നാണ് പൊലീസ് കരുതുന്നത്.

ഇവരെ കണ്ടെത്താനായാല്‍ ജോളിയുടെ എന്‍ഐടി പ്രൊഫസര്‍ എന്ന നുണയുടെ സത്യം പുറത്ത് വരുമെന്നാണ് പൊലീസ് കരുതുന്നത്. ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നും യുവതിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു.

ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോല്‍സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോല്‍സവവേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ച കൂട്ടത്തിലുണ്ട്. എന്നാൽ, യുവതിയെ കുറിച്ച് കൂടുതലൊന്നും പറയാൻ ജോളി തയ്യാറായിട്ടില്ല.

എന്‍ഐടി പരിസരത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യു വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എന്നിവരാണ് ജോളിയുടെ അടുത്ത സുഹൃത്തുക്കളെന്നായിരുന്നു ആദ്യഘട്ട അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. അറസ്റ്റിനു ശേഷം മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് യുവതിയുമൊത്തുള്ള ചിത്രങ്ങള്‍ ലഭിച്ചത്. ജോളിക്ക് എന്‍ഐടി പരിസരം കേന്ദ്രീകരിച്ച് വസ്തു ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :