കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് ആരോപണം: ഭാര്യയുൾപ്പടെ മൂന്നുപേരെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്നു

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (11:02 IST)
കാമുകനും സുഹൃത്തിനുമൊപ്പം ചേർന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച്‌ യുവതിയടക്കം മൂന്ന് പേരെ ആൾകൂട്ടം മര്‍ദ്ദിച്ചുകൊന്നു. ജാര്‍ഖണ്ഡ‍ിലെ ഗുംല ജില്ലയിലാണ് സംഭവം. നീലം കുജൂര്‍, സുദീപ് ദുന്‍ദുഗ്, പാകി കുല്ലു എന്നിവരാണ് ആര്‍കൂട്ട മര്‍ദ്ദനത്തില്‍ മരിച്ചത്. നീലം കുജൂറിന്റെ ഭര്‍ത്താവ് മരിയാനസ് കുജൂറിനെ യുവതിയും സുദീപും പാകിയും ചേർന്ന് കൊലപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

ദമ്പതികൾ താമസിച്ചിരുന്ന ദെംഗാര്‍ദി ഗ്രാമത്തിന് സമീപത്തെ നോംഘ ഗ്രാമത്തിലാണ് സുദീപും പാകിയും താമസിച്ചിരുന്നത്. മരിയാനസിന്റെ ഭാര്യ നീലവുമായി സുദീപ് അടുപ്പത്തിലായിരുന്നു. നീലത്തിനെ കാണാനായി ഗ്രാമത്തിലെത്തിയതായിരുന്നു സുദീപും സുഹൃത്തും. ശബ്ദം കേട്ട് വീട്ടിൽ എത്തിയതോടെ തന്റെ സഹോദരൻ മരിച്ചു കിടക്കുന്നതാണ് കണ്ടത് എന്നും സമീപത്ത് ചേട്ടത്തിയമ്മയും മറ്റുരണ്ടുപേരും ഉണ്ടായിരുന്നു എന്നും കൊല്ലപ്പെട്ട മരിയാനസിന്റെ സഹോദരൻ അബ്രഹാം പറയുന്നു.

അബ്രഹാമിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ മൂന്ന് പേരേയും കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തുവച്ചു തന്നെ മൂന്ന് പേരും മരണപ്പെട്ടു. തിങ്കളാഴ്ച്ച രാത്രിയാണ് മരിയാനസ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ നാട്ടുകാരുടെ മർദ്ദനത്തെ തുടർന്ന് ഭാര്യയും സുഹൃത്തുക്കളും കൊല്ലപ്പെട്ടു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :