ആ തലവേദന ഒഴിയുന്നു? നാലാം നമ്പറുകാരനെ കണ്ടെത്തി ടീം ഇന്ത്യ!

യുവിക്ക് പകരം, ധോണിക്ക് ശേഷം- ശ്രേയസ് അയ്യർ !

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 11 നവം‌ബര്‍ 2019 (14:12 IST)
ടീം ഇന്ത്യയുടെ ഏറെക്കാലമായുള്ള തലവേദനയ്ക്ക് വിരാമം. നാലാം നമ്പറില്‍ ആരെയിറക്കുമെന്ന് ചൊല്ലി തല പുകച്ച് ടീം മാനേജ്‌മെന്റിനു പരിഹാരമായിരിക്കുകയാണ്. ബംഗ്ലാദേശ് - ഇന്ത്യ മൂന്നാം ടെസ്റ്റിലെ ഞെരിപ്പൻ പ്രകടനത്തിലൂടെ ശ്രേയസ് അയ്യർ നാലാം നമ്പറിനു യോജിച്ചവനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

യുവരാജ് സിങിന് ശേഷമാണ് ഇന്ത്യയുടെ നാലാം നമ്പര്‍ പ്രശ്‌നം രൂക്ഷമായത്. യുവിക്ക് ശേഷം പലരേയും വിരാട് കോഹ്ലിയും രവി ശാസ്ത്രിയും മാറ്റി പരീക്ഷിച്ചു. ഇതിൽ കുറച്ചെങ്കിലും തലവേദനയില്ലാതെ നിന്നത് എം എസ് ധോണിയാണ്. എന്നാലും ധോണിയുടേയും അഭാവത്തിൽ ഈ വിടവ് ആർക്കും നികത്താനായില്ല. ഓരോ മത്സരത്തിലും ഓരോരുത്തരെ പരീക്ഷിച്ചു.

റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, അമ്പാട്ടി റായുഡു, വിജയ് ശങ്കര്‍ എന്നിങ്ങനെ നിരവധി താരങ്ങളെ രവി ശാസ്ത്രിയും വിരാട് കോലിയും മാറി മാറി പരീക്ഷിച്ചു. ലോകകപ്പില്‍ രോഹിതും ധവാനും കോലിയും ഒരുപരിധി വരെ നാലാം നമ്പറിലെ വിള്ളല്‍ മറച്ചുപിടിച്ചെങ്കിലും സെമിയില്‍ പക്ഷേ അത് എടുത്ത് നിന്നു. നാലാം നമ്പറിൽ ഒരാളില്ലാതെ ആയതോടെ ന്യൂസിലൻഡിനു മുന്നിൽ ഇന്ത്യയുടെ ബാറ്റിംഗ് നിര പൊളിഞ്ഞടിഞ്ഞു. നാലാം നമ്പർ പ്രശ്നത്തിനു ഒരു പരിഹാരമായെന്നാണ് പുതിയ റിപ്പോർട്ടുകൾ.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഈ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാന്‍ കഴിയുമെന്ന് ശ്രേയസ് അയ്യർ വീണ്ടും തെളിയിച്ചിരിക്കുകയാണ്. 33 പന്തില്‍ നിന്നും 62 റൺസാണ് അയ്യർ ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തിൽ കാഴ്ച വെച്ചത്. രോഹിത് ശര്‍മ്മയും വിരാട് കോലിയും ശിഖർ ധവാനും പരാജയപ്പെട്ടാല്‍ മധ്യനിരയില്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ ശ്രേയസിന് കഴിയുമെന്നാണ് മാനേജ്മെന്റ് വിശ്വസിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :