'ഇത്ര അനുഭവ സമ്പത്തുണ്ടായിട്ടും ഇഷാന്തിനെ മൂന്നാം പേസറായി പരിഗണിക്കുന്നത് എന്തുകൊണ്ട്?' ചോദ്യവുമായി മുന്‍ ഇന്ത്യന്‍ താരം

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (16:33 IST)

നൂറ് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടും ഇഷാന്ത് ശര്‍മയെ മൂന്നാം പേസ് ബൗളറായി മാത്രം പരിഗണിക്കുന്നതില്‍ ആശ്ചര്യം രേഖപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇഷാന്ത് ശര്‍മയെ ഒഴിവാക്കി മുഹമ്മദ് സിറാജിന് അവസരം നല്‍കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രസാദിന്റെ പ്രതികരണം.

'ന്യൂ ബോള്‍ നന്നായി ഉപയോഗിക്കുന്ന ബൗളര്‍മാര്‍ക്ക് അവസരം നല്‍കുകയാണ് പ്രധാനം. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും മികച്ച സീമും ലൈനും ലെങ്തുമുണ്ട്. നൂറ് ടെസ്റ്റുകള്‍ കളിച്ചിട്ടും ഇഷാന്ത് ശര്‍മയെ മൂന്നാം പേസ് ബൗളറായി മാത്രം കാണുന്നതില്‍ എനിക്ക് ആശ്ചര്യം തോന്നുന്നു. ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിച്ച് വളരെ മികച്ച അനുഭവ സമ്പത്തുള്ള ബൗളര്‍ കൂടിയാണ് ഇഷാന്ത്. എന്നിട്ടും അദ്ദേഹം മൂന്നാം ബൗളറായി പരിഗണിക്കപ്പെടുന്നു,' പ്രസാദ് ചോദിച്ചു.

അഞ്ച് ബൗളര്‍മാരാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ മികച്ച ചോയ്‌സ് എന്നും പ്രസാദ് പറയുന്നു. അശ്വിനും ജഡേജയും സ്പിന്നര്‍മാരായും ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ പേസര്‍മാരായും ടീമില്‍ ഉണ്ടാകുകയാണ് ഇന്ത്യയ്ക്ക് ഗുണം ചെയ്യുകയെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :