വേറെ വഴിയില്ല; കോലി, സൂര്യ, ഗില്‍ എന്നിവരെ കൊണ്ട് പന്തെറിയിപ്പിച്ച് രോഹിത് !

ഹാര്‍ദിക്കിന് പകരം രവിചന്ദ്രന്‍ അശ്വിനെ കളിപ്പിച്ചാല്‍ ബാറ്റിങ് കരുത്തിനെ അത് പ്രതികൂലമായി ബാധിക്കും

രേണുക വേണു| Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2023 (12:31 IST)

ഹാര്‍ദിക് പാണ്ഡ്യക്ക് പരുക്കേറ്റതോടെ ടീം ഇന്ത്യക്ക് തിരിച്ചടി നേരിടുന്നത് ആറാം ബൗളര്‍ ഓപ്ഷനില്‍ ആണ്. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്ന അഞ്ച് ബൗളര്‍ ഓപ്ഷന്‍ തുടരാനാണ് ഇന്ത്യയുടെ തീരുമാനം. ആറാം ബൗളറായി ഹാര്‍ദിക് പാണ്ഡ്യ കൂടി എത്തുമ്പോള്‍ ബൗളിങ് യൂണിറ്റിലെ തലവേദന പൂര്‍ണമായി ഒഴിവായിരുന്നു. എന്നാല്‍ ഹാര്‍ദിക്കിന്റെ അസാന്നിധ്യത്തില്‍ ആറാം ബൗളറായി ആരെ ഉപയോഗിക്കുമെന്ന ടെന്‍ഷനിലാണ് നായകന്‍ രോഹിത് ശര്‍മ ഇപ്പോള്‍.

ഹാര്‍ദിക്കിന് പകരം രവിചന്ദ്രന്‍ അശ്വിനെ കളിപ്പിച്ചാല്‍ ബാറ്റിങ് കരുത്തിനെ അത് പ്രതികൂലമായി ബാധിക്കും. അശ്വിനെ കളിപ്പിക്കണമെങ്കില്‍ സൂര്യകുമാര്‍ യാദവിനെയോ ശ്രേയസ് അയ്യരെയോ പുറത്തിരുത്തേണ്ടി വരും. ഇങ്ങനെയൊരു റിസ്‌ക് എടുക്കാന്‍ രോഹിത് ശര്‍മയ്ക്ക് നൂറ് ശതമാനം ആത്മവിശ്വാസമില്ല. മറിച്ച് ഇപ്പോള്‍ ഉള്ള ബാറ്റര്‍മാരില്‍ ആരെങ്കിലും രണ്ട് പേര്‍ പാര്‍ട് ടൈം ആയി പന്തെറിഞ്ഞാല്‍ അതാകും നല്ലതെന്നാണ് രോഹിത്തിന്റെ അഭിപ്രായം.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു മുന്നോടിയായി ടീം ഇന്ത്യ ലഖ്‌നൗവില്‍ പരിശീലനത്തിലാണ്. വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവരോട് ബൗളിങ് പരിശീലനത്തിലും ശ്രദ്ധ ചെലുത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് നായകന്‍ രോഹിത്. ഇവര്‍ മൂന്ന് പേരെയും പാര്‍ട് ടൈം ബൗളര്‍മാരായി ഉപയോഗിക്കാനാണ് രോഹിത്തിന്റെ തീരുമാനം. അങ്ങനെ വന്നാല്‍ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരും ആറ് ബാറ്റര്‍മാരുമായി ഇന്ത്യക്ക് ഇറങ്ങാം.
ഓപ്പണര്‍മാരായ രോഹിത് ശര്‍മയ്ക്കും ശുഭ്മാന്‍ ഗില്ലിനും അരമണിക്കൂറോളം കോലി പന്തെറിഞ്ഞു കൊടുത്തു. രോഹിത്തിനും ശ്രേയസിനുമാണ് സൂര്യകുമാര്‍ നെറ്റ്‌സില്‍ പന്തെറിഞ്ഞത്. ഒടുവില്‍ രവിചന്ദ്രന്‍ അശ്വിന്‍ വന്ന് 'ബൗളര്‍ സൂര്യ'യെ കെട്ടിപ്പിടിച്ചു. പിന്നീട് രവീന്ദ്ര ജഡേജയുടെ നിരീക്ഷണത്തില്‍ 15 മിനിറ്റോളം സൂര്യ നെറ്റ്‌സില്‍ രോഹിത്തിനു പന്തെറിഞ്ഞു കൊടുത്തു. നെറ്റ്‌സില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ശുഭ്മാന്‍ ഗില്‍ ബൗളറായ കാഴ്ചയാണ്. മുഹമ്മദ് സിറാജാണ് ഗില്ലിന്റെ പന്തുകളെ നേരിട്ടത്. എല്ലാ പന്തുകളും ഔട്ട് സൈഡ് എഡ്ജ് എടുക്കുന്നത് കണ്ട ഗില്‍ സിറാജിന് ഫോര്‍വേഡ് ഡിഫെന്‍സ് എങ്ങനെ കളിക്കണമെന്ന് കാണിച്ചുകൊടുത്തു. ഏകദേശം അരമണിക്കൂര്‍ ഗില്‍ ബൗളിങ് പരിശീലനം നടത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :