സൈലന്റ് കില്ലര്‍ വില്യംസണ്‍; കിവീസ് നായകന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് ഓസ്‌ട്രേലിയ, ജയിക്കാന്‍ 173 റണ്‍സ്

രേണുക വേണു| Last Modified ഞായര്‍, 14 നവം‌ബര്‍ 2021 (21:09 IST)

ഓസ്‌ട്രേലിയയുടെ കന്നി ടി 20 ലോകകപ്പ് കിരീടം 173 റണ്‍സ് അകലെ. ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് പതുക്കെയാണ് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചതെങ്കിലും നായകന്‍ കെയ്ന്‍ വില്യംസണ്‍ തന്റെ ശൈലി മാറ്റിയതോടെ കാര്യങ്ങള്‍ എളുപ്പമായി.

അക്ഷരാര്‍ത്ഥത്തില്‍ ചിരിച്ചുകൊണ്ട് എതിരാളികളെ തുടരെ തുടരെ ആക്രമിക്കുകയായിരുന്നു കിവീസ് നായകന്‍. 48 പന്തില്‍ പത്ത് ഫോറും മൂന്ന് സിക്‌സും സഹിതം 85 റണ്‍സ് നേടിയാണ് വില്യംസണ്‍ പുറത്തായത്. ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കണക്കിനു പ്രഹരിച്ച വില്യംസണ്‍ എല്ലാ അര്‍ത്ഥത്തിലും നായകന്റെ ഇന്നിങ്‌സ് ആണ് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ കളിച്ചത്. മാര്‍ട്ടിന്‍ ഗപ്റ്റില്‍ 28 റണ്‍സും ഗ്ലെന്‍ ഫിലിപ്പ്‌സ് 18 റണ്‍സും നേടി.

ഓസീസിനായി ജോഷ് ഹെസല്‍വുഡ് നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യം സാംപ ഒരു വിക്കറ്റ് സ്വന്തമാക്കി. മിച്ചല്‍ സ്റ്റാര്‍ക് നാല് ഓവറില്‍ 60 റണ്‍സ് വഴങ്ങി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :