കളിക്കളത്തില്‍ ഇന്ത്യ പാക് സൗഹൃദം വേണ്ട, ഗംഭീറിന്റെ പരാമര്‍ശത്തിന് ചുട്ട മറുപടിയുമായി ഷാഹിദ് അഫ്രീദി

അഭിറാം മനോഹർ| Last Modified വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (18:21 IST)
ഏഷ്യാകപ്പിലെ ആദ്യമത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമുകളിലെയും താരങ്ങള്‍ തമ്മില്‍ സൗഹൃദം പങ്കിട്ടിരുന്നു. എന്നാല്‍ ചിരവൈരികളായ രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ക്രിക്കറ്റ് കളിക്കാര്‍ സൗഹൃദം പങ്കുവെച്ചതിനെതിരെ മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരുന്നു. താരങ്ങള്‍ തമ്മിലുള്ള സൗഹൃദമെല്ലാം ഗ്രൗണ്ടിന് പുറത്ത് മതിയെന്നും 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ചാണ് കളിക്കുന്നതെന്ന കാര്യം താരങ്ങള്‍ മറക്കരുതെന്നും ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. ഈ പ്രതികരണത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ പാക് നായകനായ ഷാഹിദ് അഫ്രീദി.

രാജ്യത്തിനായി കളിക്കുമ്പോള്‍ എതിരാളികളോട് സൗഹൃദത്തിന്റെ ആവശ്യമില്ല. സൗഹൃദമെല്ലാം കളിക്കളത്തിന് പുറത്ത് നിര്‍ത്തണം. കളിക്കിടെ സൗഹൃദം ആവശ്യമില്ല. കോടികണക്കിന് ആളുകളെയാണ് നിങ്ങള്‍ പ്രതിനിധീകരിക്കുന്നതെന്ന് ഓര്‍മ വേണം. ഇക്കാലത്ത് കളിക്കാര്‍ പരസ്പരം പുറത്തുതട്ടി അഭിനന്ദിക്കുന്നതും തമാശ പറയുന്നതെല്ലാം കാണാം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതൊന്നും കാണാന്‍ സാധിക്കില്ലായിരുന്നു. ഗംഭീര്‍ പറഞ്ഞു. അതേസമയം താന്‍ ഗംഭീറിന്റെ ചിന്താഗതിയോട് യോജിക്കുന്നില്ലെന്ന് അഫ്രീദി പറഞ്ഞു. അയാളുടെ ചിന്താഗതിയാണ് അയാള്‍ പറഞ്ഞത്. ഞങ്ങള്‍ ക്രിക്കറ്റ് താരങ്ങളാണ് എന്നത് പോലെ രാജ്യത്തിനെ പ്രതിനിധീകരിക്കുന്നവര്‍ കൂടിയാണ്. അതിനാല്‍ തന്നെ മത്സരം കാണുന്ന ആരാധകര്‍ക്ക് പരസ്പര സേഹത്തിന്റെയും ബഹുമാനത്തിന്റെയും സന്ദേശമാണ് നല്‍കേണ്ടതെന്ന് കരുതുന്നു. കളിക്കളത്തില്‍ അക്രമണോത്സുകരായാലും അതിനപ്പുറവും ജീവിതമുണ്ട്. അഫ്രീദി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :