സഞ്ജുവും ഗില്ലും എന്തുചെയ്തിട്ടും കാര്യമില്ല, രോഹിതും രാഹുലും എത്തുമ്പോൾ പിന്നെയും പടിക്ക് പുറത്ത്

അഭിറാം മനോഹർ| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (15:10 IST)
ടി20 ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ദയനീയമായി തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്നവർ നിരവധിയാണ്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മോശം പ്രകടനം തുടരുന്ന കെ എൽ രാഹുൽ, രോഹിത് ശർമ എന്നിവർ മാറിനിൽക്കുകയും പകരം യുവതാരങ്ങൾ മുന്നോട്ട് വരികയും ചെയ്യണമെന്നും അഭിപ്രായപ്പെടുന്നവർ കുറവല്ല.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനമാണ് യുവതാരങ്ങളായ ശുഭ്മാൻ ഗില്ലും സഞ്ജു സാംസണും പുറത്തെടുത്തത്. റിഷഭ് പന്ത് മോശം പ്രകടനം ആവർത്തിക്കുമ്പോഴും വരാനിരിക്കുന്ന മത്സരങ്ങളിൽ പന്തിൻ്റെ സ്ഥാനം ഉറപ്പാണ്. എന്നാൽ മികച്ചപ്രകടനങ്ങൾ കാഴ്ചവെയ്ക്കുമ്പോഴും ഇന്ത്യൻ ടീമിൽ സഞ്ജുവും ഗില്ലുമടക്കമുള്ള താരങ്ങളുടെ സ്ഥാനം ഇപ്പോഴും കയ്യാലപ്പുറത്താണ്.

ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റിലും ഏകദിനത്തിലും മികച്ച റെക്കോർഡാണ് ശുഭ്മാൻ ഗില്ലിനുള്ളത്. 2023ലെ ഏകദിനലോകകപ്പിൽ താരത്തിന് അവസരം നൽകണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. 11 ടെസ്റ്റിൽ നിന്ന് 579 റൺസും 12 ഏകദിനത്തിൽ നിന്ന് 579 റൺസും ഗിൽ നേടിയിട്ടുണ്ട്. ഏകദിനത്തിൽ 57ന് മുകളിലാണ് താരത്തിൻ്റെ ശരാശരി.

അതേസമയം ഇന്ത്യയ്ക്കായി 11 ഏകദിനങ്ങളിൽ 10 ഇന്നിങ്ങ്സുകളിലാണ് സഞ്ജു ബാറ്റ് ചെയ്തത്. ഇതിൽ നിന്നും 66.2 ശരാശരിയിൽ 330 റൺസാണ് താരം നേടിയത്. 104 എന്ന മികച്ച സ്ട്രേക്ക് റേറ്റിലാണ് സഞ്ജുവിൻ്റെ പ്രകടനം. 2 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടും.ഈ വര്‍ഷം സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ഏകദിനത്തില്‍ പുറത്താവാതെ നേടിയ 86 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :