പന്തിനെ കൊണ്ട് പറ്റും, പന്തിനെ കൊണ്ടേ പറ്റൂ- ധോണിയുടെ പകരക്കാരനെ ചേർത്തുപിടിച്ച് യുവി !

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 5 നവം‌ബര്‍ 2019 (18:40 IST)
ഇതിഹാസ താരം എം എസ് ധോണിയുടെ പകരക്കാരനായി അറിയപ്പെടുന്ന താരമാണ് റിഷഭ് പന്ത്. ഐ പി എൽ മത്സരങ്ങളിൽ താരം കാഴ്ച വെച്ചിരുന്ന വെടിക്കെട്ട് പെർഫോമൻസ് ഇന്ത്യൻ നീലക്കുപ്പായമണിയാൻ പന്തിനെ സഹായിച്ചത് കുറച്ചൊന്നുമല്ല. എന്നാൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി പന്തിനെതിരെ വിമർശനങ്ങളുടെ കൂമ്പാരമാണ്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണി ഒഴിച്ചിട്ട വിടവ് നികത്താന്‍ പെടാപാട് പെടുകയാണ് പന്ത് എന്ന് പറയേണ്ടി വരും. പ്രതീക്ഷയുടെ അമിതഭാരവും പേറിയാണ് ഈ ദില്ലി താരം ഓരോ മത്സരത്തിനും ഇറങ്ങുന്നത്. അതുകൊണ്ടാകാം പ്രതീക്ഷിച്ചത് പോലെ തിളങ്ങാൻ പന്തിനു കഴിയാറില്ല.

ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയിലും റിഷഭ് പന്ത് ഉത്തരവാദിത്വമില്ലാതെ ബാറ്റു വീശിയതോടെ പന്തിന്റെ സ്ഥാനം തെറിക്കുമോ എന്ന് പോലും സംശയമായി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന സ്ഥാനത്തേക്ക് ഉയരാൻ പന്തിനു ഇതുവരെ സാധിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പന്തിന്റെ ഡി ആർ എസ് അബദ്ധം കൂടി ആയതോടെ പന്തിനെ മാറ്റി പകരം തങ്ങളുടെ ധോണിയെ കൊണ്ടുവരൂ എന്ന മുറവിളി ശക്തമായി കഴിഞ്ഞു.

ഇതോടെ ക്രിക്കറ്റ് ലോകം ഒന്നടങ്കം പന്തിന്റെ ശത്രുപക്ഷത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഇപ്പോഴും പന്തിനെ ചേർത്തുപിടിക്കാൻ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് മറന്നിട്ടില്ല. ഓരോ തവണ പിഴവുകൾ വരുത്തുമ്പോഴും പന്തിനെ ന്യായീകരിച്ചും പിന്തുണച്ചും മുൻ‌നിരയിൽ തന്നെയുള്ള ആളാണ് യുവി.

പന്തിന് കൂടുതല്‍ സാവകാശം നല്‍കണമെന്നാണ് ഇപ്പോഴും യുവി അഭിപ്രായപ്പെടുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് പന്ത് ഏറെ മെച്ചപ്പെട്ടെന്നാണ് യുവിയുടെ വിലയിരുത്തല്‍. നിലവില്‍ ഷോട്ടു തിരഞ്ഞെടുക്കുന്നതിലാണ് പന്തിന് ആശയക്കുഴപ്പം മുഴുവന്‍. നിര്‍ണായക സമയത്ത് ഉത്തരവാദിത്വം ഏല്‍ക്കാന്‍ താരത്തിന് കഴിയുമെന്ന് ഒരു ദേശീയ മാധ്യമത്തോട് യുവരാജ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :