റൺമെഷീൻ സെഞ്ചുറി കണ്ടെത്തിയിട്ട് ഇന്നേക്ക് കൃത്യം 2 വർഷം

അഭിറാം മനോഹർ| Last Modified ചൊവ്വ, 23 നവം‌ബര്‍ 2021 (20:01 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സച്ചിന്റെ പല റെക്കോഡ് നേട്ടങ്ങളും തന്റെ പേരിൽ എഴുതിചേർത്ത കളിക്കാരനാണ് ഇന്ത്യയുടെ വിരാട് കോലി. സച്ചിന് ശേഷം ഇനിയാര് എന്ന ചോദ്യത്തിന് ഇന്ത്യയ്ക്ക് വിരാട് കോലിയിലൂടെയായിരുന്നു മറുപടി ലഭിച്ചത്.

2008 ഓഗസ്റ്റ് 18-ന് ദാംബുളളയില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ആദ്യമായി ഇന്ത്യൻ ജേഴ്‌സിയണിഞ്ഞ കോലി തുടർച്ചയായ സെഞ്ചുറികൾ കൊണ്ട് ക്രിക്കറ്റ് ലോക‌ത്തെ തന്നെ പിന്നീട് വിസ്‌മയിപ്പിക്കുകയുണ്ടായി. എന്നാൽ ഇന്ത്യയുടെ റൺമെഷീൻ ഇന്ന് ചർച്ചകളിൽ നിറയുന്നത് രണ്ട് വർഷമായുള്ള സെഞ്ചുറി വരൾച്ചയുടെ പേരിലാണ്. 2021 നവംബര്‍ 23 എന്ന ഇന്നത്തെ ദിവസമെത്തുമ്പോൾ സെഞ്ചുറികളുടെ തോഴനായിരുന്നു ഇന്ത്യൻ നായകനെ ആരാധകർ ഓർത്താൽ അതിൽ അത്ഭുതങ്ങൾ ഒന്നുമില്ലെന്നതാണ് സത്യം.

അന്താരാഷ്ട്ര ക്രിക്കറ്റിൽ കൃത്യം രണ്ട് വർഷം മുൻപ് ഒരു നവംബർ 23നായിരുന്നു കോലി തന്റെ അവസാന സെഞ്ചുറി കുറിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ കോലിയുടെ 70-ാം സെഞ്ചുറിയായിരുന്നു അത്. അന്നത്തെ ആ ഇന്നിങ്‌സിനു ശേഷം ടെസ്റ്റില്‍ 12 മത്സരങ്ങളില്‍ 21 ഇന്നിങ്‌സുകളും ഏകദിനത്തില്‍ 15 മത്സരങ്ങളും ട്വന്റി 20യില്‍ 23 മത്സരങ്ങളും കോലി കളിച്ചെങ്കിലും ഒരു സെഞ്ചുറി മാത്രം അന്യം നിന്നു. കരിയറി‌ൽ ആദ്യമായി സെഞ്ചുറിയില്ലാത്ത രണ്ട് വർഷങ്ങൾ.

ഏകദിനത്തില്‍ കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്നിട്ട് രണ്ടു വര്‍ഷവും മൂന്നു മാസവുമായിരിക്കുന്നു.2019 ഓഗസ്റ്റ് 14-ന് വെസ്റ്റിന്‍ഡീസിനെതിരേ പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലാണ് കോലിയുടെ അവസാന ഏകദിന സെഞ്ചുറി. ശേഷം 15 ഏകദിനങ്ങളാണ് താരം കളിച്ചത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 43.26 ശരാശരിയില്‍ 649 റണ്‍സാണ് കോലി നേടിയത്. ഇതിൽ അഞ്ച് 50+ സ്കോറുകളും ഉൾപ്പെടുന്നു. 89 റൺസാണ് ഇക്കാലയളവിലെ കോലിയുടെ ഉയർന്ന സ്കോർ.

2018 കലണ്ടര്‍ വര്‍ഷത്തില്‍ 14 ഏകദിനങ്ങളിൽ നിന്ന് 6 സെഞ്ചുറികൾ കണ്ടെത്തിയിടത്ത് നിന്നാണ് ഈ സെഞ്ചുറി വരൾച്ച എന്നതാണ് ആരാധകർക്ക് നിരാശ സമ്മാനിക്കുന്നത്.2019 നവംബറിന് ശേഷം ഇത്തവണത്തെ ട്വന്റി 20 ലോകകപ്പിലടക്കം 23 മത്സരങ്ങളില്‍ കോലി കളിച്ചു. 20 ഇന്നിങ്‌സുകളില്‍ ബാറ്റിങ്ങിനിറങ്ങി. 59.76 എന്ന മികച്ച ശരാശരിയിൽ 777 റൺസ് നേടാനായെങ്കിലും ഇവിടെയും സെഞ്ചുറി അന്യം നിന്നു.

ക്യാപ്‌റ്റനായി ഇക്കാലയളവിൽ ടെസ്റ്റിൽ ഉയർത്തി കാണിക്കാൻ നിരവധി നേട്ടങ്ങൾ ഉണ്ടായെങ്കിലും നായകനെന്ന നിലയിൽ ലോകകപ്പ് നോക്കൗട്ടിലെത്താൻ പോലും കഴിയാതെ ടീം പുറത്തായതും കോലിയെ ഈ ഘട്ടത്തിൽ വിഷമത്തിലെത്തിച്ചിരിക്കുമെന്ന് ഉറപ്പ്. കളിക്കളത്തിൽ ബൗളർമാരുടെ മുകളിൽ മേധാവിത്വം പുലർത്തുന്ന കോലി ശൈലിയിലും ഒരു പിൻനടത്തം പ്രകടമാവുമ്പോൾ പ്രായം ‌താരത്തെ തളർത്തുന്നുവെന്ന നിരീക്ഷണങ്ങളും ശക്തിപ്പെടുകയാണ്.

ട്വന്റി 20-ക്ക് പിന്നാലെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും കോലി ഒഴിയണമെന്ന മുറവിളികളും ഒരു ഭാഗത്ത് നിന്ന് ഉയരുമ്പോൾ വിമർശനങ്ങ‌ൾക്കെല്ലാമുള്ള മറുപടി താരത്തിൽ നിന്ന് സെഞ്ചുറി രൂപത്തിൽ ഉടനെ കാണാമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീമിലേക്ക് മടങ്ങിയെത്തുന്ന കോലിക്ക് അതിന് സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :