ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 21 മാര്‍ച്ച് 2016 (14:33 IST)
ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലിയും പ്രതിഫലത്തിന്റെ കാര്യത്തില്‍ മത്സരത്തിലാണ്. പരസ്യങ്ങളിലൂടെ കോടികളാണ് ഇരുവരും സ്വന്തമാക്കുന്നത്. എന്നാല്‍, കോഹ്‌ലി ബാറ്റിലെ സ്‌റ്റിക്കറിന് വാങ്ങുന്ന പ്രതിഫലം ധോണിയെ ഞെട്ടിക്കുന്നതാണ്.
ബാറ്റിലെ സ്റ്റിക്കറിന് ആറ് കോടി രൂപയാണ് ധോണിക്ക് ലഭിക്കുന്നതെങ്കില്‍ എട്ട് കോടി രൂപയാണ് കോഹ്‌ലി വാങ്ങുന്നത്. എംആർഎഫിന്റെ ബാറ്റാണ് ധോണിയെ പിന്നിലാക്കാന്‍ കോഹ്‌ലിയെ സഹായിച്ചത്. ഷൂസ് അടക്കമുള്ളവക്ക് 2 കോടി രൂപയും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. എന്നാല്‍, ടെലിവിഷൻ പരസ്യങ്ങൾ അടക്കമുള്ളവയ്‌ക്ക് വാങ്ങുന്ന പ്രതിഫലത്തിൽ ധോണി തന്നെയാണ് ഇപ്പോഴും മുന്നിൽ നിൽക്കുന്നത്. ധോണിക്ക് എട്ട് കോടി രൂപ പ്രതിഫലം ലഭിക്കുമ്പോൾ കോഹ്‌ലിക്ക് അഞ്ച് കോടി രൂപയാണ് ലഭിക്കുന്നത്.
യുവരാജ് സിംഗിന്റെ ബാറ്റിലെയും മറ്റും പരസ്യത്തിന് നാല് കോടി രൂപയും എംആർഎഫ് ബാറ്റ് ഉപയോഗിക്കുന്ന ഓപ്പണർ ശിഖർ ധവാനും മൂന്ന് കോടി രൂപയും സുരേഷ് റെയ്‌നക്കും രോഹിത് ശർമയ്‌ക്കും ബാറ്റിലെ പരസ്യത്തിന് മൂന്ന് കോടി രൂപ ലഭിക്കുന്നു. അജിങ്ക്യ രഹാനെയ്‌ക്ക് ഒന്നരക്കോടി രൂപയാണ് പ്രതിഫലം. വെസ്‌റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലിനും ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിനും മൂന്നര കോടി രൂപയാണ് ഇത്തരത്തില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം. ഇന്ത്യന്‍ താരങ്ങളെ അപേക്ഷിച്ച് വിദേശതാരങ്ങള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.