ഇത് കോഹ്‌ലിയുടെ വിജയം; പാകിസ്ഥാനെ ഇന്ത്യ ആറ് വിക്കറ്റിന് തകര്‍ത്തു, ധോണിപ്പടയ്‌ക്ക് പുതുജീവന്‍

ചിരകാലവൈരികള്‍ക്കെതിരെ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്

  ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് , ട്വന്റി-20 ലോകകപ്പ് , മഹേന്ദ്ര സിംഗ് ധോണി , യുവരാജ് സിംഗ് , വിരാട് കോഹ്‌ലി
കൊല്‍ക്കത്ത| jibin| Last Modified ശനി, 19 മാര്‍ച്ച് 2016 (23:27 IST)
വിരാട് കോഹ്‌‌ലിയുടെ തകര്‍പ്പന്‍ ബാറ്റിംഗില്‍ ഹൈവോള്‍‌ട്ടേജ് മത്സരത്തില്‍ പാകിസ്ഥാനെ ഇന്ത്യ തകര്‍ത്തു. ചിരകാലവൈരികള്‍ക്കെതിരെ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. 119 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാല്
വിക്കറ്റ് നഷ്‌ടത്തില്‍ 15.5 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് അര്‍ധസെഞ്ചുറി നേടിയ കോഹ്‌ലിയാണ് (55*) ഇന്ത്യക്ക് ജയം സമ്മനിച്ചത്. ഏഴ് ഫോറും ഒരു സിക്‍സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. നായകന്‍ മഹേന്ദ്ര സിംഗ് ധോണി 13 റണ്‍സുമായി പുറത്താകാതെ നിന്നു.

119 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിച്ചു. മൂന്നാം ഓവറില്‍ മുഹമ്മദ് ആമിറിന്റെ പന്തില്‍
അനാവശ്യ ഷോട്ടിന് ശ്രമിച്ച് രോഹിത് ശര്‍മ്മ (10) പുറത്താകുകയായിരുന്നു. ഷൊയിബ് മാലികിന് ക്യാച്ച് നല്‍കിയാണ് ഇന്ത്യന്‍ താരം കുടാരം കയറിയത്. പാക് പേസിനെ ഭയപ്പാടോടെ നേരിട്ട ശിഖര്‍ ധവാനായിരുന്നു അടുത്ത ഇര. ഏത് നിമിഷവും വിക്കറ്റ് വലിച്ചെറിയുമെന്ന് തോന്നിപ്പിച്ച് ധവാന്‍ (6) മുഹമ്മദ് സമിയുടെ പന്തില്‍ ക്ലീന്‍ ബൌള്‍ഡ് ആകുകയായിരുന്നു. തുടര്‍ന്നെത്തിയ സുരേഷ് റെയ്‌ന (0) നേരിട്ട പന്തില്‍ തന്നെ ക്ലീന്‍ ബൌള്‍ഡാകുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒത്തുച്ചേര്‍ന്ന് കോഹ്‌ലിയും യുവരാജും ഇന്ത്യന്‍ സ്‌കോര്‍ പതിയെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് നിര്‍ണായകമായ 61 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്. പന്ത്രണ്ടാം ഓവറില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച യുവരാജ് ( 24) വഹാബ് റിയാസിന്റെ പന്തില്‍ സമിക്ക് ക്യാച്ച് നല്‍കി പുറത്താകുകയായിരുന്നു. തുടര്‍ന്ന് ധോണിയും കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യക്ക് ജയം സമ്മനിച്ചു.

നേരത്തെ മഴമൂലം 18 ഓവറാക്കി ചുരുക്കിയ കളിയില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 118 റണ്‍സെടുക്കാനെ പാകിസ്ഥാന് കഴിഞ്ഞുള്ളൂ. ഓപ്പണിംഗ് വിക്കറ്റില്‍ ഷര്‍ജീല്‍ ഖാനും (17), അഹമ്മദ് ഷെര്‍‌സാദും മികച്ച തുടക്കമാണ് പാകിസ്ഥാന് നല്‍കിയത്. പതിയെ തുടങ്ങിയ ഇരുവരും 38 റണ്‍സിന്റെ കൂട്ടുക്കെട്ട് ഉണ്ടാക്കിയെങ്കിലും സ്‌കേര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ഷര്‍ജീല്‍ പുറത്താകുകയായിരുന്നു. സുരേഷ് റെയ്‌നയുടെ പന്തില്‍ പാണ്ഡ്യ പിടിച്ചാണ് അദ്ദേഹം പുറത്തായത്. പത്താം ഓവറില്‍ ബുംറയുടെ പന്തില്‍ കൂറ്റന്‍ ഷോട്ടിന്‍ ശ്രമിച്ച ഷെര്‍‌സാദ് (25 ) ജഡേജയ്‌ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. തുടര്‍ന്നെത്തിയ പാക് നായകന്‍ ഷാഹിദ് അഫീദി (8) ബംഗ്ലാദേശിനെതിരെ നടത്തിയ അതേ ഫോമിലായിരുന്നു. വമ്പന്‍ ഷോട്ടിന് നിരന്തരം ശ്രമിച്ച അദ്ദേഹത്തിന് 12മത് ഓവറില്‍ കൂടാരം കയറേണ്ടിവന്നു. ബുംറയ്‌ക്ക് തന്നെയായിരുന്നു നിര്‍ണായകമായ ഈ വിക്കറ്റ്. സിക്‍സറിന് ശ്രമിച്ച പാക് നായകന്‍ വിരാട് കോഹ്‌ലിയുടെ കൈകളില്‍ ഒതുങ്ങുകയായിരുന്നു.


തുടര്‍ന്ന് ക്രീസില്‍ ഒത്തുച്ചേര്‍ന്ന് മാലിക് - അക്‍മല്‍ സഖ്യം പാകിസ്ഥാനെ കരകയറ്റുകയായിരുന്നു. 38 റണ്‍സിന്റെ കൂട്ടുക്കെട്ട് ഇരുവരും പടുത്തുയര്‍ത്തിയെങ്കിലും 22 റണ്‍സെടുത്ത അക്‍മലിനെ ജഡേജ പുറത്താക്കുകയായിരുന്നു. ധോണി ക്യാച്ച് എടുത്തായിരുന്നു അദ്ദേഹം പുറത്തായത്. ഇതിനിടെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഷൊയിബ് മാലിക് (26) അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. 17 ഓവറില്‍ നെഹ്‌റയ്‌ക്കായിരുന്നു നിര്‍ണായകമായ ഈ വിക്കറ്റ്. അവസാന ഓവറുകളില്‍ മുഹമ്മദ് ഹഫീസ് (5*), സര്‍ഫ്രാസ് അഹമ്മദ് (8*) എന്നിവര്‍ മികച്ച സംഭാവനകള്‍ നല്‍കിയതാണ് പാകിസ്ഥാന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :