ഓസീസ് ചെയ്തത് നാണം കെട്ട പരിപാടി, അന്ന് ധോനി കാണിച്ചത് ഓർമയുണ്ടോ എന്ന് ഇന്ത്യൻ ആരാധകർ

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 3 ജൂലൈ 2023 (20:40 IST)
ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോയുടെ റണ്ണൗട്ട് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായി മാറുന്നതിനിടെ ഓസ്‌ട്രേലിയന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ ആരാധകര്‍. മാന്യതയ്ക്ക് നിരക്കുന്ന പരിപാടിയല്ല ഓസീസ് ചെയ്തതെനും ഓസ്‌ട്രേലിയ ഇക്കാര്യത്തില്‍ ധോനിയെ മാതൃകയാക്കണമായിരുന്നുവെന്നും ഇന്ത്യന്‍ ആരാധകര്‍ പറയുന്നു.

2011ല്‍ നോട്ടിങ്ഹാമില്‍ നടന്ന ഇംഗ്ലണ്ട് ഇന്ത്യ ടെസ്റ്റ് മത്സരത്തില്‍ ടീ ബ്രെയ്ക്കിന് മുമ്പുള്ള അവസാന ബോള്‍ നേരിട്ടത് ഓയ്ന്‍ മോര്‍ഗനായിരുന്നു. ഈ ബോള്‍ ബൗണ്ടറി ലൈനിന് തൊട്ടരുകില്‍ വെച്ച് ഇന്ത്യന്‍ താരം പ്രവീണ്‍ കുമാര്‍ ഫീല്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇത് ബൗണ്ടറിയാണെന്ന് കരുതിയ ബെല്‍ ക്രീസിന്റെ മറുഭാഗത്ത് നില്‍ക്കുന്ന മോര്‍ഗന്റെ അടുത്തേക്ക് നടക്കുകയായിരുന്നു. പ്രവീണിന്റെ ത്രോ ധോനിയുടെ അടുത്ത് വരികയും അദ്ദേഹം സ്റ്റമ്പ് ചെയ്യുകയും ചെയ്തു. ഈ സമയത്ത് ബെല്‍ ക്രീസിലുണ്ടായിരുന്നില്ല. റീപ്ലെ പരിശോധിച്ച അമ്പയര്‍ ഔട്ട് വിധിച്ചെങ്കിലും ധോനി പിന്നീട് ഈ അപ്പീല്‍ പിന്‍വലിക്കുകയും അമ്പയര്‍മാരെ അറിയിക്കുകയും ചെയ്തു. ഇതോടെ 137 റണ്‍സോട് ബാറ്റ് ചെയ്തിരുന്ന ബെല്‍ ക്രീസിലെത്തുകയും ചെയ്തു.

അന്ന് ധോനിയുടെ ഈ പെരുമാറ്റത്തെ ക്രിക്കറ്റ് ലോകം ഒന്നടങ്കം പുകഴ്ത്തിയിരുന്നു. ഇത്തരത്തില്‍ ഓസ്‌ട്രേലിയ അപ്പീല്‍ പിന്‍വലിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും 2011ല്‍ എം എസ് ധോനി കാണിച്ചതാണ് ക്രിക്കറ്റിന്റെ യഥാര്‍ഥ സ്പിരിറ്റെന്നും എന്നാല്‍ ഓസീസ് മാന്യതയില്ലാതെ പെരുമാറിയെന്നും ഇന്ത്യന്‍ ആരാധകര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :