ഇതൊരു തുടക്കം മാത്രം, ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി ഈ 22 കാരനിൽ ഭദ്രം: കന്നി ഏകദിന സെഞ്ചുറിയിൽ തന്നെ സച്ചിനെ പിന്നിലാക്കി ഗിൽ

മത്സരത്തിൽ 97 പന്തിൽ നിന്നും 130 റൺസ് അടിച്ചുകൂട്ടിയ ഗിൽ 82 പന്തിലാണ് മൂന്നക്കം കടന്നത്.

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2022 (18:12 IST)
സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തിലെ സെഞ്ചുറിയിലൂടെ ഇന്ത്യൻ കുപ്പായത്തിലെ തൻ്റെ കന്നി സെഞ്ചുറി സ്വന്തമാക്കി ശുഭ്മാൻ ഗിൽ. മത്സരത്തിൽ 97 പന്തിൽ നിന്നും 130 റൺസ് അടിച്ചുകൂട്ടിയ ഗിൽ 82 പന്തിലാണ് മൂന്നക്കം കടന്നത്.

അതേസമയം തൻ്റെ കന്നി സെഞ്ചുറിയിലൂടെ തന്നെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് തകർക്കാനും ഗില്ലിനായി. മത്സരത്തിൽ 128 റൺസ് പിന്നിട്ടത്തോടെ ഏകദിനങ്ങളിൽ സിംബാബ്‌വെയിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഉയർന്ന സ്കോറെന്ന നേട്ടം ഗിൽ സ്വന്തം പേരിലാക്കി. 1998ൽ 127 റൺസ് നേടിയ സച്ചിൻ ടെൻഡുൽക്കറെയാണ് ഇൽ മറികടന്നത്.

22കാരനായ യുവതാരത്തിന് ആശംസകളുമായി ഒട്ടേറെ പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഗിൽ സെഞ്ചുറി അർഹിച്ചിരുന്നുവെന്നും ഇത് വെറുമൊരു തുടക്കം മാത്രമാണെന്നും ഒട്ടേറെ സെഞ്ചുറികൾ താരത്തിൽ നിന്നും വരാനിരിക്കുന്നുവെന്നും ഗില്ലിൻ്റെ മെൻ്ററും മുൻ ഇന്ത്യൻ താരവുമായ യുവരാജ് സിങ് പറഞ്ഞു. ഈ യുവതാരത്തിൽ നിന്ന് വരാനിരിക്കുന്ന എത്രയോ സെഞ്ചുറികളിൽ ആദ്യത്തേത് എന്നായിരുന്നു ഇർഫാൻ പത്താൻ്റെ പ്രതികരണം.


ഇനി ഗില്ലിൻ്റെ സമയമെന്നാണ് വിൻഡീസ് ഇതിഹാസം ഇയാൻ ബിഷപ്പ് കുറിച്ചത്. ഇതുപോലെയാണ് ലഭിക്കുന്ന അവസരങ്ങൾ വിനിയോഗിക്കേണ്ടതെന്ന് ഗില്ലിൻ്റെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ട് വസീം ജാഫർ കുറിച്ചു. ഇന്ത്യൻ ഏകദിനകുപ്പായത്തിൽ 9 മത്സരങ്ങളിൽ നിന്ന് 71.29 ശരാശരിയിൽ 499 റൺസാണ് ഗില്ലിൻ്റെ പേരിലുള്ളത്. അവസാന ആറ് ഇന്നിങ്സുകളിൽ 64,43,98*,82*,33,130 എന്നിങ്ങനെയാണ് താരത്തിൻ്റെ സ്കോർ. ഇന്നത്തെ സെഞ്ചുറിയോടെ രാജ്യാന്തര ക്രിക്കറ്റിൽ 1000 റൺസ് എന്ന നേട്ടവും താരം സ്വന്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :