ആദ്യകളി തോറ്റാല്‍ ധോണിയുടെ തൊപ്പി തെറിക്കും, പിന്നെ കോ‌ഹ്‌ലി

 മഹേന്ദ്ര സിംഗ് ധോണി , ലോകകപ്പ് , ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ്
ലിങ്കണ്‍ ‍(ന്യൂസീലന്‍ഡ്)| jibin| Last Modified വ്യാഴം, 12 ഫെബ്രുവരി 2015 (14:05 IST)
2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയുടെ നുവാന്‍ കുലശേഖരെയെ സി‌ക്‍സറിന് പറത്തി ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് നിര്‍ണായകമായ ദിവസമാണ് ഫെബ്രുവരി പതിനഞ്ച്.
ചിരവൈരികളായ പാകിസ്ഥാനെയാണ് ധോണിപ്പടയ്ക്ക് അന്ന് നേരിടേണ്ടി വരുക, അതും ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍. ഈ സാഹചര്യത്തില്‍ ജയത്തില്‍ കൂടുതലൊന്നും ടീം ഇന്ത്യ പ്രതിക്ഷിക്കുന്നില്ല. ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്ന ചീത്ത പേര് മാറ്റാനാണ് പാകിസ്ഥാന്‍ വരുന്നത്.

നേരത്തെയുള്ള സാഹചര്യമല്ല നിലവിലുള്ളത് അതിനാല്‍ പാകിസ്ഥാനെതിരെയുള്ള ആദ്യ മത്സരം ടീമിനും ധോണിക്കും ഏറെ നിര്‍ണായകമാണ്. ലോകകപ്പ് നടക്കുന്നത് പേസും, ബൌണ്‍സും ആവോളമുള്ള ഓസ്‌ട്രേലിയയിലും, ന്യൂസിലന്‍ഡിലും. പേസിനെ ഭയക്കുന്ന ബാറ്റിംഗ് നിരയും മൂര്‍ച്ചയില്ലാത്ത ബൌളിംഗുമായിട്ടാണ് യുദ്ധസമാനമായ മത്സരത്തിന് ഇന്ത്യയിറങ്ങുന്നത്. ആരുമായി തോറ്റാലും പാകിസ്ഥാനെതിരെ തോല്‍‌ക്കരുതെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ടീമിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തോല്‍‌വി ധോണിയെയാണ് ഏറ്റവും കൂടുതല്‍ അലട്ടുക. ടെ‌സ്‌റ്റ് നായകസ്ഥാനം പുല്ല് പോലെ വലിച്ചെറിഞ്ഞ നായകന് ഏകദിനത്തില്‍ കരുത്ത് കരുത്ത് കാട്ടേണ്ടതുണ്ട്.

പാകിസ്ഥാനെതിരെ തോറ്റാല്‍ നായകന്റെ തൊപ്പിക്കായുള്ള മുറവിളി ഉയരുമെന്ന് ഉറപ്പാണ്. ടെസ്‌റ്റ് നായകപദവി ഏറ്റെടുത്ത ഉപനായകന്‍ വിരാട് കോഹ്‌ലിക്ക് ഏകദിന ക്യാപ്‌റ്റന്‍ സ്ഥാനം നല്‍കണമെന്ന് വിവിധ തലങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്ന സാഹചര്യവും ധോണിക്ക് ഭീഷണിയാണ്. നിലവിലെ ചാമ്പ്യന്മാരായ ടീം ഇന്ത്യക്ക് കപ്പ് നിലനിര്‍ത്തുക എന്നത് ഇത്തവണ വിഷമകരമാണ്. ഓപ്പണര്‍മാര്‍ സ്ഥിരത കാട്ടാത്തതും, വിരാട് കോ‌ഹ്‌ലി ബാറ്റിം‌ഗില്‍ താളം കണ്ടെത്താന്‍ ബിദ്ധിമുട്ടുന്നതും ധോണിക്ക് വെല്ലുവിളിയാകുമ്പോള്‍ ബൌളില്‍ഗ് പഴയ പോലെ തന്നെയാണ്.

26മത് വയസില്‍ ഇന്ത്യന്‍ നായകന്റെ കുപ്പായമണിഞ്ഞ ധോണി ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച നായകനാണ്. 2007ലെ ടൊന്റി 20 കപ്പും, 2011ലെ ലോകകപ്പും ഇന്ത്യക്ക് സമ്മാനിച്ച നായകന്‍. 2011 ലോകകപ്പ് ഫൈനലില്‍ വിരേന്ദര്‍ സെവാഗും, സച്ചിന്‍ തെന്‍ഡുല്‍ക്കറും തുടക്കത്തില്‍ പുറത്തായപ്പോള്‍
ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തി നേരത്തെ ക്രീസിലെത്തി കളി കൈപ്പിടിയിലാക്കിയ നായകനായിരുന്നു അദ്ദേഹം. 2008 ഡിസംബറില്‍
ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ പരമ്പര നേടിയതും. 2009മാര്‍ച്ച് മാസത്തില്‍ ന്യൂസിലന്‍ഡിനെതിരെ അവരുടെ മണ്ണില്‍ 40 വര്‍ഷങ്ങള്‍ ശേഷം ടെസ്‌റ്റ് പരമ്പര നേടിയതും. 2009ല്‍ ടെസ്‌റ്റ് റാങ്കിങ്ങില്‍ ടീമിനെ ഒന്നാം സ്ഥാനര്‍ത്ത് എത്തിക്കാനും മഹിക്കായി.

എന്നാല്‍ ഇത്തവണ ബാറ്റിംഗ് പരാജയപ്പെട്ടാലും ബൌളിംഗ് പരാജയപ്പെട്ടാലും മുഴുവന്‍ ഉത്തരവാദിത്വം ധോണിയില്‍ വന്നു ചേരുമെന്ന് ഉറപ്പാണ്. കപ്പ് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ധോണിയുടെ ക്രിക്കറ്റ് ഭാവിയെ കാര്യമായി തന്നെ ബാധിക്കുമെന്ന് ഉറപ്പാണ്. ബാറ്റിംഗില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിന്ന നായകന്‍ ഏത് നിമിഷവും തിരികെ വരുമെന്ന് ഉറപ്പാണ്. 2011 ലോകകപ്പ് ഫൈനല്‍ അതിന് ഉത്തമ ഉദ്ദാഹരണമാണ്. പാകിസ്ഥാനെതിരെ പരാജയപ്പെട്ടാല്‍ 2015 ലോകകപ്പ് ഇന്ത്യയില്‍ എത്തിച്ച് ആരാധകരെ സംതൃപ്‌തിപ്പെടുത്തുക എന്ന വഴി മാത്രമെ ധോണിക്കും കൂട്ടര്‍ക്കും മുന്നിലുള്ളു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :