തുടർച്ചയായ മത്സരങ്ങൾ, ബയോ ബബിൾ, ടീമിന് മുകളിലെ അമിതപ്രതീക്ഷ, സമ്മർദ്ദം, സോഷ്യൽ മീഡിയ ആക്രമണം: കുറ്റം കളിക്കാരുടേത് മാത്രമോ?

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 നവം‌ബര്‍ 2021 (14:36 IST)
ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നാൽ ആരാധകരുടെ നിരന്തരമായ പ്രതീക്ഷകൾ കാത്ത് വിജയങ്ങൾക്ക് മാത്രമായി മത്സരിക്കുക എന്നതാണ്. ക്രിക്കറ്റിനെ ഒരു മതത്തെ പോലെ വൈകാരികമായി കണക്കാക്കുന്ന ഒരു ജനതയ്ക്ക് മുന്നിൽ ഏറെകാലം നിറഞ്ഞു നിൽക്കുക എന്ന‌ത് ഏത് ഇന്ത്യൻ കളിക്കാരനും എളുപ്പമല്ല.

ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിലേക്ക് കടക്കുമ്പോൾ തീർച്ച‌യായും ഈ സമ്മർദ്ദം ഇരട്ടിക്കും. ഏത് കാലഘട്ടത്തിലും കപ്പ് നേടാൻ പ്രാപ്‌‌തിയുള്ള നിര ഉണ്ടായിട്ടും ഇന്നും ലോകകിരീടങ്ങൾ ഇന്ത്യയിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുന്നതിന്റെ കാരണം വലിയ വേദികളിൽ ഈ സമ്മർദ്ദം മറികടക്കാൻ കഴിയാത്തതാണെന്ന് കാണാം.

ഇത്തവണത്തെ ടി20 ലോകകപ്പിനെത്തുമ്പോൾ ഈ സമ്മർദ്ദങ്ങൾക്ക് പുറമെ നീണ്ട ബയോ ബബിൾ കാലം പൂർത്തികരിച്ചാണ് ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങൾ കളിക്കുന്നത് കാണാം. മറ്റേതൊരു ടീമിനേക്കാളും കൂടുതൽ മത്സരങ്ങൾ 2021ൽ ഇന്ത്യ കളിച്ചതായി കാണാം. മറ്റൊരു കാര്യം പരിഗണിച്ചാൽ ഇന്ത്യൻ ടീമിലെ പ്രധാനതാരങ്ങളായ വിരാട് കോലി,രോഹിത് ശർമ, ജസ്‌പ്രീത് ‌ബു‌മ്ര എന്നിവർ ഏറെ കാലമായി വിശ്രമമില്ലാതെയാണ് മൂന്ന് ഫോർമാറ്റിലും കളിക്കുന്നത്.

ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് പിന്നാലെയുണ്ടായ ഐപിഎൽ ആദ്യ പതി‌പ്പിന് പിന്നാലെ ഇംഗ്ലണ്ടുമായി സീരീസ്. ഇതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം. ഇംഗ്ലണ്ടിൽ വെച്ച് തന്നെയുള്ള 5 മത്സരങ്ങളടങ്ങിയ ടെസ്റ്റ് സീരീസിന് ശേഷം നേരിട്ട് ഐപിഎൽ രണ്ടാം പാതിയിലേക്ക്.

ഇന്ത്യയുടെ മൂന്ന് ഫോർമാറ്റിലും പ്രധാനതാരങ്ങളായ ടീമിന്റെ നെടു‌ന്തൂണുകളായ വിരാട് കോലി, രോഹിത് ശർമ, ബു‌മ്ര എന്നിവർ തുടർച്ചയായി മത്സരിക്കുന്നു. ടീമിന്റെ ഭാഗമായി തുടരുന്നവർക്ക് കുടുംബത്തെ ഒപ്പം കൂട്ടാമെങ്കിലും ബയോ ബബിളിൽ നിന്ന് മോചനമില്ല.

ഇത്രയും മത്സരങ്ങൾക്ക് ശേഷം ഐപിഎൽ മത്സരങ്ങൾക്കും ഇതേ താരങ്ങ‌ൾ പങ്കെടുക്കുമ്പോൾ കാറ്റൂതിവിട്ട ബലൂൺ പോലെയുള്ള അവസ്ഥയിലാണ് താരങ്ങൾ. ഐപിഎൽ കഴിഞ്ഞ് ഒരാഴ്‌ച്ചയ്ക്കകം പാകിസ്ഥാനെ നേരിടേണ്ട അവസ്ഥയിലെത്തു‌മ്പോൾ അവശേഷിക്കുന്നത് ലോകത്തിലെ എണ്ണം പറഞ്ഞ ടി 20 നിര ബയോ ബബിൾ സമ്മർദ്ദത്തിലും നിരന്തരമായ മത്സരങ്ങളും കാരണം തളർന്ന് വരുന്ന കാഴ്‌ച്ചയാണ്.

എന്നാൽ ടീമിനെ പ്രധാനതാരങ്ങളെല്ലാവരും തന്നെ ഐപിഎല്ലിലും വിശ്രമമില്ലാതെ എത്തുമ്പോൾ ടീമിന്റെ എഞ്ചിൻ തന്നെയാണ് ന‌ഷ്ടപ്പെടുന്നത്. കോലിയേയും രോഹിത്തിനെയും ബു‌മ്രയേയും ടീം അമിതമായി ആശ്രയിക്കുമ്പോൾ അവർ നിരന്തരം അനുഭവിച്ച സമ്മർദ്ദവും കഷ്ടപ്പാടുകളും ആരും കാണാൻ തയ്യാറാവുന്നുമില്ല. ഈ താരങ്ങൾ തന്നെയാണ് ഐപിഎൽ പകിട്ട് ഉയർത്തുന്നത് എന്നതിനാൽ ഇവർക്ക് ആവശ്യത്തിന് വിശ്രമവും ലഭിക്കുന്നില്ല.

മറ്റ് ടീമുകൾ ‌ലോകകപ്പിന് മുന്നോടിയായി ചെറിയ ടി20 പരമ്പരകൾ സംഘടിപ്പി‌പ്പോൾ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചത് ഐപിഎല്ലിലായിരുന്നു. ശേഷം എന്തുണ്ടായി എന്ന് നോക്കുകയാണെങ്കിലും ഇന്ത്യയ്ക്ക് 11 മികച്ച കളിക്കാരെ ലഭിച്ചപ്പോൾ ഒരു ടീം എന്ന നിലയിൽ പാകപ്പെടാൻ സമയം ലഭിച്ചതേയില്ല. ഈ സമയം മറ്റ് ടീമുകൾക്ക് സെറ്റ് ആവുന്നതിനും സാധിച്ചു.

ആദ്യ മത്സരത്തിൽ അമിതാത്മവിശ്വാസത്തിൽ കളിച്ച ഇന്ത്യ തോൽവി കൂടി നേരിട്ടപ്പോൾ തുടരെ വിമർശനങ്ങളും ആക്രമണവുമായി ഇന്ത്യൻ ആരാധകർ തന്നെ കളിക്കാരെ തളർത്തുന്ന കാഴ്‌ച്ചയാണ് കാണാനായത്.ന്യൂസിലൻഡിനെതിരായ മത്സരശേഷം ജയിക്കാനുള്ള ശരീരഭാഷ ഇന്ത്യയ്ക്കില്ലായിരുന്നുവെന്ന് കോലിയും ബയോ ബബിൾ താരങ്ങളെ തളർത്തിയെന്നും പറയുമ്പോൾ ബിസിസിഐയ്ക്ക് ഈ തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് എളുപ്പം കൈ കഴുകാനാവില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :