ആദ്യം രോഹിത്, പിന്നാലെ രഹാനെ; മിന്നിച്ചത് ഉമേഷ് യാദവ്

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (12:22 IST)
ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിൽ മിന്നിത്തിളങ്ങിയത് ആരാണെന്ന ചോദ്യത്തിനു പലർക്കും പല മറുപടിയാകും ഉണ്ടാവുക. രോതിത് ശർമ, അജിങ്ക്യ രഹാനെ എന്നിവരാണ് റാഞ്ചിയിൽ ടീം ഇന്ത്യയെ കാത്തുരക്ഷിച്ചത്. എന്നാൽ, ഇന്ത്യൻ ആരാധകർക്ക് അപ്രതീക്ഷിത ബാറ്റിംഗ് വിരുന്നൊരുക്കി മറ്റൊരു താരം കൂടി റാഞ്ചിയിൽ ഉയർത്തെഴുന്നേറ്റു. ബാറ്റിങ്ങിൽ ഇതുവരെ കാര്യമായ അവകാശവാദങ്ങൾ ഒന്നും ഇല്ലാതീഉന്ന ഉമേഷ് യാദവ്.

വെറും 10 പന്തുകൾ മാത്രമാണ് ഉമേഷ് നേരിട്ടത്. എന്നാൽ, അതിൽ പിറന്നത് 5 കൂറ്റൻ സിക്സുകളാണ്. ഉമേഷിന്റെ ചെറുതല്ലാത്ത ഇന്നിംഗ്സിനു മുന്നിലും പിടിച്ച് നിൽക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ആയില്ല. ഓരോ പന്തും ബൌണ്ടറി കടത്തുമ്പോൾ എതിരാളികളുടെ മുഖത്തെ നിരാശ അത്രമേൽ പ്രകടമായിരുന്നു. ഉമേഷ് യാദവിൽ നിന്നും അത്തരമൊരു പ്രകടനം ഇന്ത്യൻ ടീം പോലും പ്രതീക്ഷിച്ചതാകില്ല. യാദവിന്റെ പ്രകടനം കണ്ട് കൂടാരത്തിൽ മടങ്ങിയെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലി വരെ ആഹ്ലാദത്തിൽ മതിമറന്ന് ആഘോഷിക്കുന്നത് കാണികളും കണ്ടതാണ്.

രവിചന്ദ്രൻ അശ്വിൻ പുറത്തായതിനു പിന്നാലെ ഇന്ത്യൻ ഇന്നിങ്സിലെ 113–ആം ഓവറിലാണ് ഉമേഷ് യാദവ് ക്രീസിലെത്തുന്നത്. ഇന്ത്യൻ നിരയ്ക്ക് ഇനി കാര്യമായിട്ടൊന്നും ചെയ്യാനുണ്ടാകില്ല എന്ന സമയത്താണ് യാദവിന്റെ വരവ്. ഇന്ത്യയെ എത്രയും വേഗം ചുരുട്ടിക്കെട്ടാമെന്ന ദക്ഷിണാഫ്രിക്കയുടെ മോഹങ്ങള്‍ക്കു മേലാണ് ഉമേഷ് യാദവ് സികസ് മഴയുമായി പെയ്തിറങ്ങിയത്. 10 പന്തിൽ 31 റൺസാണ് ഉമേഷിന്റെ സ്കോർ. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 30+ സ്കോറെന്ന റെക്കോർഡും ഉമേഷ് യാദവിനു സ്വന്തം.

ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റെന്ന റെക്കോർഡും സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഉമേഷ് യാദവ്. ന്യൂസീലൻഡ് മുൻ നായകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ പേരിലുണ്ടായിരുന്ന 15 വർഷം പഴക്കമുള്ള റെക്കോർഡാണ് ഉമേഷ് മാറ്റിയെഴുതിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :