ഹൈവോള്‍‌ട്ടേജ് പോരാട്ടം; ഇന്ത്യക്ക് 119 റണ്‍സ് വിജയലക്ഷ്യം, ഇനിയെല്ലാം ബാറ്റ്‌സ്‌മാന്‍‌മാരുടെ കൈയില്‍, പിച്ചിനെ ഭയക്കണം

മാലിക് - അക്‍മല്‍ സഖ്യം പാകിസ്ഥാനെ കരകയറ്റുകയായിരുന്നു

 ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് , ട്വന്റി-20 ലോകകപ്പ് , മഹേന്ദ്ര സിംഗ് ധോണി
കൊല്‍ക്കത്ത| jibin| Last Updated: ശനി, 19 മാര്‍ച്ച് 2016 (22:05 IST)
ട്വന്റി-20 ലോകകപ്പിന്റെ ഹൈവോള്‍‌ട്ടേജ് മത്സരമായ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് 119 റണ്‍സ് വിജയലക്ഷ്യം. മഴമൂലം 18 ഓവറാക്കി ചുരുക്കിയ കളിയില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 118 റണ്‍സെടുക്കാനെ പാകിസ്ഥാന് കഴിഞ്ഞുള്ളൂ.

ഓപ്പണിംഗ് വിക്കറ്റില്‍ ഷര്‍ജീല്‍ ഖാനും (17), അഹമ്മദ് ഷെര്‍‌സാദും മികച്ച തുടക്കമാണ് പാകിസ്ഥാന് നല്‍കിയത്. പതിയെ തുടങ്ങിയ ഇരുവരും 38 റണ്‍സിന്റെ കൂട്ടുക്കെട്ട് ഉണ്ടാക്കിയെങ്കിലും സ്‌കേര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ഷര്‍ജീല്‍ പുറത്താകുകയായിരുന്നു. സുരേഷ് റെയ്‌നയുടെ പന്തില്‍ പാണ്ഡ്യ പിടിച്ചാണ് അദ്ദേഹം പുറത്തായത്. പത്താം ഓവറില്‍ ബുംറയുടെ പന്തില്‍ കൂറ്റന്‍ ഷോട്ടിന്‍ ശ്രമിച്ച ഷെര്‍‌സാദ് (25 ) ജഡേജയ്‌ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. തുടര്‍ന്നെത്തിയ പാക് നായകന്‍ ഷാഹിദ് അഫീദി (8) ബംഗ്ലാദേശിനെതിരെ നടത്തിയ അതേ ഫോമിലായിരുന്നു. വമ്പന്‍ ഷോട്ടിന് നിരന്തരം ശ്രമിച്ച അദ്ദേഹത്തിന് 12മത് ഓവറില്‍ കൂടാരം കയറേണ്ടിവന്നു. ബുംറയ്‌ക്ക് തന്നെയായിരുന്നു നിര്‍ണായകമായ ഈ വിക്കറ്റ്. സിക്‍സറിന് ശ്രമിച്ച പാക് നായകന്‍ വിരാട് കോഹ്‌ലിയുടെ കൈകളില്‍ ഒതുങ്ങുകയായിരുന്നു.


തുടര്‍ന്ന് ക്രീസില്‍ ഒത്തുച്ചേര്‍ന്ന് മാലിക് - അക്‍മല്‍ സഖ്യം പാകിസ്ഥാനെ കരകയറ്റുകയായിരുന്നു. 38 റണ്‍സിന്റെ കൂട്ടുക്കെട്ട് ഇരുവരും പടുത്തുയര്‍ത്തിയെങ്കിലും 22 റണ്‍സെടുത്ത അക്‍മലിനെ ജഡേജ പുറത്താക്കുകയായിരുന്നു. ധോണി ക്യാച്ച് എടുത്തായിരുന്നു അദ്ദേഹം പുറത്തായത്. ഇതിനിടെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഷൊയിബ് മാലിക് (26) അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. 17 ഓവറില്‍ നെഹ്‌റയ്‌ക്കായിരുന്നു നിര്‍ണായകമായ ഈ വിക്കറ്റ്. അവസാന ഓവറുകളില്‍ മുഹമ്മദ് ഹഫീസ് (5*), സര്‍ഫ്രാസ് അഹമ്മദ് (8*) എന്നിവര്‍ മികച്ച സംഭാവനകള്‍ നല്‍കിയതാണ് പാകിസ്ഥാന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്.

മഴമൂലം 18 ഓവറാക്കി ചുരുക്കിയ കളിയില്‍ ആദ്യ ഓവറുകളില്‍ തന്നെ സ്‌പിന്നര്‍‌മാരെ പന്ത് ഏല്‍പ്പിച്ച മഹേന്ദ്ര സിംഗ് ധോണി പാകിസ്ഥാനെ വരിഞ്ഞു മുറുക്കുകയായിരുന്നു. മഴ പെയ്‌തതിന്റെ ആനുകൂല്യം മുതലെടുക്കാനാണ് ഇന്ത്യന്‍ നായകന്റെ പദ്ധതി.

7.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴ മൂലം വൈകുകയായിരുന്നു. ടോസ് നേടിയ ഇന്ത്യന്‍ ധോണി പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കഴിഞ്ഞ മൽസരത്തിലിറങ്ങിയ അതേ ടീമുമായാണ് ഇന്ത്യയിറങ്ങുന്നത്. ഇരുടീമുകൾ‌ക്കും അനുകൂലമായ ചരിത്രഘടകങ്ങളുണ്ടെന്നതാണ് ഇന്നത്തെ മൽസരത്തിന്റെ പ്രത്യേകത. ലോകകപ്പിൽ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് തോറ്റിട്ടില്ല. അതേസമയം, ഇന്നത്തെ മൽസരം നടക്കുന്ന കൊൽക്കത്തയിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ തോൽപ്പിക്കാനുമായിട്ടില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :