പാറ പോലെ ഉറച്ച പ്രതിരോധക്കോട്ടയുമായി വിഹാരിയും അശ്വിനും, സിഡ്‌നി ടെസ്റ്റിൽ ഇന്ത്യക്ക് വിജയത്തിന് തുല്യമായ സമനില

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 11 ജനുവരി 2021 (14:08 IST)
ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കങ്കാരുക്കൾക്ക് വിജയം നിഷേധിച്ച് ഇന്ത്യ. 407 റൺസ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അവസാന ദിനത്തിൽ അഞ്ചു വിക്കട്ട് നഷ്ടത്തിൽ 334 റൺസുമായി മത്സരം സമനിലയിലാക്കുകയായിരുന്നു. ഇതോടെ നാലു മത്സരങ്ങളടങ്ങിയ മത്സരത്തിൽ ഇരുടീമുകളും (1-1) എന്ന നിലയിലായി. ഇതോടെ നാലാം ക്രിക്കറ്റ് ടെസ്റ്റ് നിർണായകമാകും.
 
നേരത്തെ ഒന്നാം ഇന്നിങ്സിൽ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിപ്രകടനത്തിന്റെ ബലത്തിൽ ഓസീസ് 338 റൺസെടുത്തിരുന്നു. രണ്ടാം ഇന്നിങ്സിൽ 312 റൺസെടുത്ത് ഓസീസ് ഡിക്ലയർ ചെയ്യുകയും ചെയ്‌തു. ഇന്ത്യയാകട്ടെ ആദ്യ ഇന്നിങ്സിൽ 244 റൺസെടുത്തു പുറത്തായി. ഇതോടെയാണ് അവസാന ഇന്നിങ്സ് നിർണായകമായത്.
 
അഞ്ചാം ദിനത്തിന്റെ തുടക്കത്തിലെ നായകൻ അജിങ്ക്യ രഹനെയെ നഷ്ടമായ ഇന്ത്യ നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുക്കെട്ട് പടുത്തുയർത്തിയ ചേതേശ്വർ പൂജാര-ഋഷഭ് പന്ത് സഖ്യത്തിന്റെ സെഞ്ചുറി കൂട്ടുക്കെട്ടിന്റെ ബലത്തിലാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. നാലാം വിക്കറ്റിൽ 148 റൺസ് കൂട്ടുക്കെട്ടുമായാണ് പൂജാര പന്ത് സഖ്യം പിരിഞ്ഞത്. 118 പന്തിൽ 97 റൺസുമായി ഒരറ്റത്ത് സ്കോർ ഉയർത്തിയ പന്ത് മത്സരത്തിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകി.
 
എന്നാൽ 77 റൺസെടുത്ത പൂജാരയും സെഞ്ചുറിയുടെ അരികെ 97 റൺസിന് പുറത്തായ ഋഷഭ് പന്തും പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. തുടർന്നെത്തിയത് പരിക്ക് മൂലം ക്രീസിൽ തുടരാൻ പ്രയാസപ്പെട്ട ഹനുമാ വിഹാരിയും ഇന്ത്യൻ സ്പിൻ താരം രവിചന്ദ്ര അശ്വിനും. അതുവരെ വിജയത്തിനായി മത്സരിച്ച ഇന്ത്യക്ക് പിന്നീട് ചെയ്യാനുണ്ടായിരുന്നത് കൂടുതൽ വിക്കറ്റുകൾ വീഴുന്നത് ഒഴിവാക്കുകയും അതുവഴി പരാജയം ഒഴിവാക്കുകയും മാത്രം. ഒരറ്റത്ത് പാറ പോലെ ഉറച്ചുനിന്ന വിഹാരിയും അശ്വിനും കോട്ട കെട്ടിയപ്പോൾ ഓസീസ് പേസാക്രമണത്തിന് ആ പ്രതിരോധത്തിൽ വിള്ളൽ വീഴ്‌ത്താനായില്ല. ഇന്ത്യക്ക് വിജയത്തിന് തുല്യമായ സമനില.
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :