Ind vs Pak: തുടക്കം മുതൽ ആക്രമണം, ഫോമിലേക്ക് മടങ്ങിയെത്തി കോലി, ഇന്ത്യ ഏറ്റവും നാശം വിതച്ചത് നസീം ഷായുടെ ഓവറിൽ

അഭിറാം മനോഹർ| Last Updated: ഞായര്‍, 4 സെപ്‌റ്റംബര്‍ 2022 (22:01 IST)
പാകിസ്ഥാനെതിരെ നടക്കുന്ന സൂപ്പർ 4 മത്സരത്തിൽ ഇന്ത്യക്ക് മികച്ച ടോട്ടൽ. ടോസ് നേടിയ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ പാക് ഹീറോയായ യുവപേസർ നസീം ഷായുടെ ഓവറിൽ അടിച്ചുതകർത്ത് ഇന്ത്യ തുടക്കം തന്നെ സൂചന നൽകി.

കഴിഞ്ഞ മത്സരത്തിലെ പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട കെ എൽ രാഹുൽ- രോഹിത് ശർമ ജോഡി യുവപേസർമാരടങ്ങിയ പാക് നിരയെ തല്ലിചതച്ചു. അഞ്ചാം ഓവറിൽ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴുമ്പോഴേക്കും ടീം അമ്പത് റൺസ് കടന്നിരുന്നു. രോഹിത്തിന് പിന്നാലെ തുടർച്ചയായി കെ എൽ രാഹുലും സൂര്യകുമാർ യാദവും മടങ്ങിയെങ്കിലും ഒരറ്റത്ത് ഉറച്ച് നിന്ന വിരാട് കോലി പതിയെ ടീം ടോട്ടൽ ഉയർത്തി.

സ്പിന്നർമാരിലൂടെ കളിയിലേക്ക് തിരികെ വരാനുള്ള പാക് ശ്രമങ്ങൾ പിന്നീട് ഫലം കാണുന്നതായാണ് കണ്ടത്. ഇതിനിടെയിൽ പന്തെറിയാനെത്തിയ നസീം ഷായെ ഇന്ത്യ തിരഞ്ഞുപിടിച്ച് അടിച്ചു. താരത്തിൻ്റെ നാലോവറിൽ 45 റൺസാണ് ഇന്ത്യ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോലി 44 പന്തിൽ 60 റൺസെടുത്തു. രാഹുലും രോഹിത്തും 28 റൺസ് വീതം നേടി.

പാകിസ്ഥാനായി ശതാബ് ഖാൻ 2 വിക്കറ്റ് വീഴ്ത്തി. നസീം ഷാ,മുഹമ്മദ് ഹസ്നെൻ,ഹാരിസ് റൗഫ്,മുഹമ്മദ് നവാസ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :