'മുൻനിര ശക്തമായതുകൊണ്ട് കാര്യമായില്ല, ഇന്ത്യ ടി20 ലോകകപ്പ് നേടണം എങ്കിൽ അവൻ വേണം'

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 8 ഡിസം‌ബര്‍ 2020 (13:14 IST)
ഇന്ത്യൻ ടീമിന്റെ വാലറ്റത്തെ കാക്കാൻ താൻ കരുത്തനാണ് എന്ന് ഉറപ്പിയ്ക്കുന്ന പ്രകടനമാണ് ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയിൽനിന്നും തുടർച്ചയായി ഉണ്ടാകുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ പരമ്പര നേട്ടത്തിലേയ്ക്ക് നയിച്ച ഇന്ത്യയുടെ രണ്ടാം ടി20 വിജയത്തിൽ നിർണായകമായത് അവസാന ഓവറിലെ ഹാർദ്ദിക് പാണ്ഡ്യയുടെ ത്രസിപ്പിയ്ക്കുന്ന പ്രകടനമാണ്. അവസാന ഓവറിൽ ജയിയ്ക്കാൻ 14 റൺസ് വേണമെന്നിരിയ്ക്കെ രണ്ട് സിക്സറുകൾ പറത്തി ഇന്ത്യയൂടെ ഭാവി പ്രതീക്ഷകളെ വാനോളം ഉയർത്തുകയായിരുന്നു. ഹാർദ്ദിക് ഇതിന് പിന്നാലെ താരത്തെ പുകഴ്ത്തി നിരവധിപേർ രംഗത്തെത്തിയിരുന്നു.

അടുത്ത വർഷം നടക്കാനിരിയ്ക്കുന്ന ടി20 ലോകകപ്പിൽ ഹാർദ്ദികിന്റെ പ്രകടനം നിർണായകമാകും എന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാാശ് ചോപ്ര. മുൻനിര മികച്ചതായതുകൊണ്ട് മാത്രം ലോകകപ്പ് നേടാനാകില്ലെന്ന് ആകാശ് ചോപ്ര പറയുന്നു. 'ഇന്ത്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റിലെ സുപ്രധാന താരമായി മാറിക്കൊണ്ടിരിയ്ക്കുകയാണ്, വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരെപ്പോലും മറികടക്കുന്ന തരത്തില്‍ ഹാര്‍ദിക് വളരുകയാണ്. ഇന്ത്യക്കുവേണ്ടി തുടരെ മികച്ച പ്രകടനം നടത്താൻ ഹാർദ്ദിക്കിനാകുന്നു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം നേടണമെങ്കില്‍ ഹാര്‍ദിക്കിന്റെ സംഭാവന നിര്‍ണായകും. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ മുന്‍നിരയില്‍ മികച്ച പ്രകടനം നടത്തിയിട്ടും കഴിഞ്ഞ കുറച്ചു ലോകകപ്പുകളില്‍ ഇന്ത്യക്ക് കിരീടം നേടാനായിട്ടില്ല. മത്സരം ജയിപ്പിയ്ക്കാൻ ശേഷിയുള്ള ഫിനിഷർ കൂടി ടീമിലുണ്ടെങ്കിൽ മാത്രമേ അത് സാധ്യമാകു. നേരത്തേ ആ റോളിൽ ധോണിയുണ്ടായിരുന്നു. കോലി, രോഹിത്, രാഹുല്‍ തുടങ്ങി മുന്‍നിരയിലെ മൂന്നു പേരുടെ സംഭാവന കൊണ്ടു മാത്രം ഉന്ത്യക്ക് ലോകകപ്പ് നേടാന്‍ സാധിയ്ക്കില്ല

മല്‍സരം വിജയിപ്പിയ്ക്കുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ല. ഫിനിഷിങ് വ്യത്യസ്തമായ കഴിവ് തന്നെയാണ് അത് പഠിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല. ധോണിക്കു മാത്രം സാധിച്ചിരുന്ന കാര്യമാണ് ഓസീസിനെതിരായ രണ്ടാം ടി20യില്‍ ഹാർദ്ദിക് പ്രാവര്‍ത്തികമാക്കിയത്. സമ്മർദ്ദങ്ങളേതുമില്ലാതെ കൂളായാണ് ഹാര്‍ദിക് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.' ചോപ്ര പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :