അഭിറാം മനോഹർ|
Last Modified ഞായര്‍, 7 ഡിസംബര്‍ 2025 (16:53 IST)
ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പര 2-1ന് വിജയിച്ചെങ്കിലും ടെസ്റ്റ് പരമ്പര അടിയറവ് വെച്ചതിന്റെ നാണക്കേടില്‍ നിന്നും ഇന്ത്യന്‍ ടീം ഇനിയും കരകയറിയിട്ടില്ല. ആദ്യ ടെസ്റ്റിലെ തോല്‍വി ഇഞ്ചോടിഞ്ച് പൊരുതിയിട്ടായിരുന്നെങ്കില്‍ രണ്ടാം ടെസ്റ്റില്‍ ദയനീയമായിരുന്നു ഇന്ത്യന്‍ പ്രകടനം. ഇതോടെ പരിശീലകന്‍ ഗൗതം ഗംഭീറിനും ഇന്ത്യന്‍ ടീമിനും നേരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പര വിജയിച്ചതോടെ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയെ പറ്റിയും പ്രതികരണം നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍.
ഇന്ത്യന്‍ ടീമിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് കടുത്ത ഭാഷയിലാണ് പത്രസമ്മേളനത്തില്‍ ഗംഭീര്‍ പ്രതികരിച്ചത്. എന്താണ് ആദ്യ ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കാതിരുന്ന കാര്യം ആരും ഉയര്‍ത്തി കാണിക്കാത്തതെന്ന് ഗംഭീര്‍ ചോദിച്ചു. കഴുത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ ഗില്‍ ഇന്ത്യയ്ക്കായി ബാറ്റ് ചെയ്തിരുന്നില്ല. കഴിഞ്ഞ 7 ടെസ്റ്റുകളില്‍ ഏകദേശം 1000 റണ്‍സ് നേടിയ ഗില്ലിന്റെ അഭാവം ഇന്ത്യന്‍ ടീമിന് വലിയ നഷ്ടമായിരുന്നു. ആദ്യ ടെസ്റ്റിലെ 2 ഇന്നിങ്ങ്‌സിലും ഗില്‍ ബാറ്റ് ചെയ്തില്ല. 30 റണ്‍സ് വ്യത്യാസത്തിലായിരുന്നു മത്സരം തോറ്റത്. ഞാന്‍ പത്രസമ്മേളനത്തില്‍ ഇത് പറഞ്ഞില്ലെങ്കിലും ഈ സത്യം നിങ്ങള്‍ പറയേണ്ടതല്ലെ. ഗംഭീര്‍ മാധ്യമങ്ങളോട് ചോദിച്ചു. ഇന്ത്യന്‍ ടീം ട്രാന്‍സിഷനിലൂടെയാണ് കടന്നുപോകുന്നതെന്നും റെഡ് ബോള്‍ കളിച്ച് പരിചയമുള്ളവര്‍ ടീമില്‍ കുറവാണെന്നും ഗംഭീര്‍ ആവര്‍ത്തിച്ചു.