പാണ്ഡ്യയ്ക്കും രാഹുലിനും പൂട്ട് വീഴുന്നു, വിലക്കേർപ്പെടുത്താനൊരുങ്ങി ബിസിസിഐ

Last Modified വ്യാഴം, 10 ജനുവരി 2019 (14:29 IST)
കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ വെച്ച് ഹർദ്ദിക് പാണ്ഡ്യയും കെ എൽ രാഹുലും നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വിവാദമായതോടെ താരങ്ങൾക്കെതിരെ നടപടിയെടുക്കാനൊരുങ്ങുകയാണ് ബിസിസിഐ. ഇരുവരെയും രണ്ടു മൽസരങ്ങളിൽനിന്നു വിലക്കണമെന്ന് ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായ് നിർദ്ദേശിച്ചു.

ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ ടോക്ക് ഷോയായ ‘കോഫി വിത്ത് കരണി’ലെ അതിരുവിട്ട പരാമർശങ്ങളാണ് താരങ്ങൾക്കു വിനയായത്. ഇതോടെ, ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മൽസരങ്ങൾ ഇരുവർക്കും നഷ്ടമാകാൻ സാധ്യത തെളിഞ്ഞു.

ടിവി ഷോയിലെ പരാമർശങ്ങൾ വിവാദമായതോടെ ബിസിസിഐ പാണ്ഡ്യയ്ക്കും രാഹുലിനും കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നായിരുന്നു നിർദ്ദേശം. ഖേദിക്കുന്നു എന്നായിരുന്നു ഇരുവരും നൽകിയ വിശദീകരണം. എന്നാൽ, ഇത് ബിസിസിഐക്ക് പിടിച്ചിട്ടില്ലെന്നാണ് സൂചന.

നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടായിട്ടുണ്ടെന്നും ഇക്കാര്യം അന്ന് തന്നെ മാതാപിതാക്കളെ അറിയിക്കാറുണ്ടെന്നുമായിരുന്നു ഹർദ്ദിക് പരിപാടിയിൽ പറഞ്ഞത്. എന്നാൽ, സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞിരിക്കുകയാണ് താരം.

തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണെന്നും ആരേയും മനഃപൂർവ്വം വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലെന്നും പാണ്ഡ്യ കുറിച്ചു.

സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിൽ എത്ര നിരുത്തവാദിത്വത്തോടെയാണ് പാണ്ഡ്യ പെരുമാറുന്നതെന്നതിന്റെ ഉദാഹരണമാണ് ഈ വെളിപ്പെടുത്തലുകളെന്ന് ബിസിസിഐയുടെ ഉയർന്ന ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :