സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റി

മികച്ച നടനുള്ള പുരസ്‌കാരത്തിനായി വാശിയേറിയ മത്സരമാണ് അവസാന ഘട്ടത്തില്‍ നടന്നതെന്നാണ് പുറത്തുവരുന്ന വിവരം

രേണുക വേണു| Last Modified ചൊവ്വ, 18 ജൂലൈ 2023 (12:50 IST)

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് നാളെ നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റി. നാളെ രാവിലെ 11 ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്താനിരുന്നത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിയത്. ജൂലൈ 21 വെള്ളിയാവ്ച വൈകിട്ട് മൂന്ന് മണിക്കാണ് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.

മികച്ച നടനുള്ള പുരസ്‌കാരത്തിനായി വാശിയേറിയ മത്സരമാണ് അവസാന ഘട്ടത്തില്‍ നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, പുഴു, ഭീഷ്മ പര്‍വ്വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മമ്മൂട്ടിയും അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പട എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബനും ആണ് അവസാന റൗണ്ടില്‍ ഏറ്റുമുട്ടിയത്. തീര്‍പ്പ്, ജന ഗണ മന എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്ക് പൃഥ്വിരാജിന്റെ പേരും മികച്ച നടനുള്ള കാറ്റഗറിയില്‍ പരിഗണിക്കപ്പെട്ടിരുന്നു.

ബംഗാളി സംവിധായകനും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഉപസമിതികളിലെ ചെയര്‍മാന്‍മാര്‍ക്കു പുറമേ ഛായാഗ്രാഹകന്‍ ഹരിനായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, നടി ഗൗതമി, പിന്നണിഗായിക ജെന്‍സി ഗ്രിഗറി എന്നിവര്‍ അംഗങ്ങളുമാണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :