ജയിലറിൽ വില്ലനാകേണ്ടിയിരുന്നത് മമ്മൂട്ടി, രജനീകാന്ത് നേരിട്ട് വിളിച്ച് ഡേറ്റ് ഉറപ്പിച്ചു, പക്ഷേ..

അഭിറാം മനോഹർ| Last Modified ഞായര്‍, 30 ജൂലൈ 2023 (09:33 IST)
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമാലോകത്തെ വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്. ഏതെല്ലാം വേഷങ്ങളിലാകും തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങള്‍ എത്തുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാലോകം. സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ സിനിമയില്‍ വില്ലനായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെയാണ് പരിഗണിച്ചിരുന്നതെന്ന് വ്യക്തമാക്കിയിരിക്കുകാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്.

മമ്മൂട്ടിയെയാണ് സിനിമയില്‍ വില്ലനായി കണ്ടിരുന്നതെന്നും അദ്ദേഹം സിനിമയില്‍ എത്താമെന്ന് സമ്മതിച്ചിരുന്നതായും രജനീകാന്ത് പറയുന്നു. ഒരു പേര് ,സജഷനിലേക്ക് വന്നു വലിയ സ്റ്റാറാണ്, സാറിന്റെ സുഹൃത്താണ് അദ്ദേഹം ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്നാണ് നെല്‍സണ്‍ ചോദിച്ചത്. സാറൊന്ന് ചോദിച്ചാല്‍ ഞാന്‍ ഫോളോ അപ്പ് ചെയ്യാമെന്ന് നെല്‍സണ്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിക്കുകയും സിനിമയിലെ വില്ലന്‍ വേഷത്തെ പറ്റി സംസാരിക്കുകയും ചെയ്തു.

സംവിധായകനോട് കഥ പറയാന്‍ വരു എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്കും സന്തോഷമായി. ഞാന്‍ നെല്‍സണോട് പറഞ്ഞു. നെല്‍സണ്‍ പോയി അദ്ദേഹത്തോട് കഥ പറയുകയും സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ 23 ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് അത് ശരിയല്ലെന്ന് തോന്നി. കഥാപാത്രം ഇങ്ങനെയാണല്ലോ, എനിക്ക് അദ്ദേഹത്തെ അടിക്കാന്‍ കഴിയില്ല എന്നെല്ലാം ഞാന്‍ ചിന്തിച്ചു. 2 ദിവസം കഴിഞ്ഞപ്പോള്‍ നെല്‍സണ്‍ എന്നെ കാണാന്‍ വന്നു. ഞാന്‍ ചിന്തിച്ചത് തന്നെയാണ് നെല്‍സണും ചിന്തിച്ചത്. അങ്ങനെ ആ വേഷം മറ്റൊരു നടനിലേക്ക് പോയി. രജനീകാന്ത് പറഞ്ഞു. മമ്മൂട്ടിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഓഡിയോ ലോഞ്ചിലെ രജനിയുടെ പരാമര്‍ശം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :