അഭിറാം മനോഹർ|
Last Modified ചൊവ്വ, 29 ജൂലൈ 2025 (13:33 IST)
താരസംഘടനായ അമ്മയുടെ തിരഞ്ഞെടുപ്പില്‍ നിന്നും നടന്‍ ജഗദീഷ് പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിഷയത്തില്‍ സീനിയര്‍ താരങ്ങളായ മോഹന്‍ലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചു. അമ്മയുടെ തലപ്പത്ത് വനിതാ പ്രസിഡന്റ് വരട്ടെ എന്ന നിലപാടാണ് ജഗദീഷിനുള്ളത്. മോഹന്‍ലാലും മമ്മൂട്ടിയും സമ്മതിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്. വനിതാ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ജഗദീഷ് പരസ്യമായി പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന് സാധ്യതയേറി.
മമ്മൂട്ടിയും മോഹന്‍ലാലും ഇല്ലാതെ ഒരു അമ്മയക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന്
ഇന്ന് രാവിലെ മല്ലിക സുകുമാരന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ മാസം 31 വരെയാണ് നോമിനേഷന്‍ പിന്‍വലിക്കാനാവുക. നിലവില്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിനായി ജദഗീഷും ശ്വേതമേനോനും തമ്മിലാണ് ശക്തമായ മത്സരമുള്ളത്. എന്നാല്‍ ഒരു വനിതാ താരസംഘടനയുടെ തലപ്പത്തേക്ക് വരുമ്പോള്‍ അതിന് തടസം നില്‍ക്കുന്നത് ശരിയല്ലെന്ന നിലപാടാണ് ജഗദീഷ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചാണ് ഇന്നലെ ജഗദീഷ് മോഹന്‍ലാലുമായും മമ്മൂട്ടിയുമായും സംസാരിച്ചത്.
ജഗദീഷ്, ശ്വേത മേനോന്‍ എന്നിവരെ കൂടാതെ അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല,ദേവന്‍, രവീന്ദ്രന്‍ എന്നിവരാണ് മറ്റു മത്സരാര്‍ത്ഥികള്‍. നടന്‍ ജോയ് മാത്യുവിന്റെ പത്രിക തള്ളിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തിനായി ബാബുരാജ്, കുക്കു പരമേശ്വരന്‍, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല, രവീന്ദ്രന്‍ എന്നിവര്‍ മത്സരിക്കും. ഇതിനിടെ വനിതാ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്ന ക്യാമ്പയിനും സജീവമാണ്. ജഗദീഷ് പിന്മാറുന്നതോടെ ശ്വേത മേനോന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വരാനുള്ള സാധ്യതകള്‍ വര്‍ധിക്കുകയാണ്.