സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. കേരളത്തിന്‍റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഒട്ടേറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച സ്മാര്‍ട്ട്സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാവുന്നത്.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം സ്മാര്‍ട്ട്സിറ്റി കരാറിന് അംഗീകാരം നല്‍കി. പത്തു വര്‍ഷത്തിനകം 88ലക്ഷം ചതുരശ്ര അടി കെട്ടിട സമുച്ചയം ടീക്കോം നിര്‍മ്മിക്കുമെന്നാണ് കരാര്‍ വ്യവസ്ഥ. കെട്ടിടത്തിന്‍റെ 70 ശതമാനവും ഐ.ടി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണം. കരാറിലെ വ്യവസ്ഥകള്‍ നടപ്പാക്കിയില്ലെങ്കില്‍ വസ്തു തിരികെഎടുക്കുന്ന വ്യവസ്ഥയും കരാറിലുണ്ട്.
ആകെയുള്ള 246 ഏക്കറില്‍ 30 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശവും നല്‍കാനും 216 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കാനും മന്ത്രിസഭായോഗം അംഗീകരിച്ചു. പാട്ടത്തുകയും ഭൂമി വിലയും ചേര്‍ത്ത് ടീകോം 104 കോടി രൂപയാണ് സര്‍ക്കാരിന് നല്‍കുന്നത്. ഇപ്പോള്‍ സര്‍ക്കാരിന് 16 ശതമാനം ഓഹരിപങ്കാളിത്തം ഉണ്ടായിരിക്കും.
പത്ത് ശതമാനം ഓഹരി കൂടി അഞ്ചു വര്‍ഷത്തിന് ശേഷം സര്‍ക്കാരിന് ലഭിക്കും. 26 ശതമാനം ഓഹരിപങ്കാളിത്തം സര്‍ക്കാരിന് ലഭിക്കും. പത്ത് വര്‍ഷത്തിനകം ഇത്രയും ഓഹരിപങ്കാളിത്തം കൂടി ഉണ്ടാകുമ്പോള്‍ 88 ലക്ഷം ചതുരശ്ര അടി കെട്ടിടം നിര്‍മ്മിക്കാനാണ് ടീക്കോമുമായി കരാറുണ്ടാക്കിയിരിക്കുന്നത്.
പത്തു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. ഇല്ലെങ്കില്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കും. മന്ത്രിസഭാ അംഗീകാരം നല്‍കിയതോടെ കരാര്‍ ഒപ്പിടുന്ന ഘട്ടത്തിലേക്കാണ് സര്‍ക്കാര്‍ കടക്കേണ്ടത്. ഇതുസംബന്ധിച്ച ആശയവിനിമയം സര്‍ക്കാര്‍ ടീക്കോമുമായി ആരംഭിച്ചിട്ടുണ്ട്.
ഇടതുമുന്നണി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികമായ മെയ് 18 ന് കരാറൊപ്പിടുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി നിരവധി തവണ സര്‍ക്കാര്‍ ടീക്കോമുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഏഴ് തവണ കാരറില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാകുമോ എന്നതിനെക്കുറിച്ച് ആശങ്കകളും ഉണ്ടായിരുന്നു.